Tuesday 9 April 2024

 

ശ്ലോകദശകം ഒന്ന്


1,ആരേയുംനോക്കിടാതസ്സഖിയുടെനിഴലിൽപുസ്തകക്കെട്ടുമാറിൽ
ചേരുമ്പോൽചേർത്തൊതുങ്ങിപ്പദമതിലമരുംതൻവിരൽനോക്കിനിന്നോൾ
കാലം മാറീടവേ,ഹാ! പൊരുതിവിജയിയായ് ജീവിതത്തിൻരണത്തിൽ
വാഴുന്നീയുത്രരാജ്യം!പെരുമപെരുകിടും മാതൃകയ്ക്കെന്നപോലെ
2,മേധയ്ക്കുനൽകീടണമിന്നുനമ്മൾ
യോജിച്ചപോലുള്ളൊരുകർമ്മമെന്നാൽ
"സായന്തനം മുന്നിലണഞ്ഞിടുമ്പോൾ
മേധാക്ഷയം വന്നുവലച്ചിടില്ല
3,അലക്കുകല്ലിൽതുണികൾപതപ്പി-
ച്ചലക്കുവാനായ് കൊതിതോന്നിടുന്നു
കുളത്തിൽവെള്ളക്കലശംചെരിഞ്ഞൂ
മഴക്കിടാവേവരുകിന്നുരാവിൽ
4,മകംപിറന്നമങ്കയാണുതാങ്കളെന്നുപണ്ടുഞാ-
നറിഞ്ഞതാണിതെന്തു" ഞായ"മെന്നുകണ്ണുതള്ളവേ
കുണുങ്ങിവന്നുമുന്നി"ലേപ്രിലൊന്നി"ളിച്ചുനിൽക്കവേ-
യറിഞ്ഞു,ചമ്മി!യാരൊടുംപറഞ്ഞിടൊല്ലകൂട്ടരേ
5, സഹിക്കവയ്യാത്തൊരു ചൂടുമൂലം
ഉറക്കമെങ്ങോ വഴിമാറിനിൽക്കേ
അഹസ്സുവന്നെത്തെ,ഇരച്ചിലോടെ
മഴക്കിടാവൊട്ടു തണുപ്പുതന്നു
6,കറുമ്പനായൊരുണ്ണിവന്നു,കൈവലിച്ചുണർത്തയാ-
ണിടയ്ക്കു,തെല്ലുനേരമൊന്നുമെല്ലെഞാൻ മയങ്ങവേ
എണീറ്റിരിക്കുകെന്റെനല്ലവേഷമൊന്നുകണ്ടിടൂ
കഥിച്ചിടൂ,പലർക്കുമോദമോടെയൊന്നുചൊല്ലുവാൻ
7,എന്തേനീയൊരുപദ്യമിട്ടുസദസിൽവന്നീടുവാൻവൈകയാ-
ണെന്തേ നേരമതൊട്ടുമില്ല,പണിയാണെന്നങ്ങുഭാവിക്കയോ
എന്തായാലുമെനിക്കുതെല്ലുമുളവാകില്ലിന്നുഖേദംസഖേ
നന്നായ് ശ്ലോകമതൊന്നു വീണ്ടുമെഴുതാനാവാത്തനോവെന്നിയേ
8,തിരിഞ്ഞുനോക്കുമ്പൊഴുതെന്റെചിത്തേ-
നിറഞ്ഞുനിൽപ്പാണൊരുകുറ്റബോധം
പഠിച്ചുകേറാൻതുനിയാതെ,നഷ്ട-
പ്പെടുത്തിഞാനെന്റെസുവർണ്ണകാലം
9,പോയവാരമതിൽതാൻപറഞ്ഞൊര-
ക്കാരിയംമമ,മനംമറന്നുപോയ്
ആയിതോസഖി,തുറന്നുനോക്കുവാ-
നാവിമർദ്ദഗുണമുള്ളഭാജനം ?
10, മരങ്ങൾതന്നപ്പുറമായുയർന്ന
മലയ്ക്കൊരാനപ്രകൃതങ്ങൾകാൺകേ
അരിക്കുമോഹിച്ചു,വനംവിടുന്നോ-
രൊരൊറ്റയാനെന്നൊരുവൾക്കുതോന്നി.

ഗിരിജ ചെമ്മങ്ങാട്ട് 

Wednesday 27 March 2024

 

കുഞ്ഞിപ്പേടി

നാലമ്പലത്തിന്റെയങ്ങേത്തലയ്ക്കൽനി-
ന്നേങ്ങിക്കരച്ചിലിൻ നാദമെന്തേ
കോവിലിൻ വാതിലച്ചൂ തിരുമേനി
നേരെയങ്ങോട്ടേയ്ക്കു ചെന്നുവേഗം

തോളോടുചേർന്നുവളർന്നകാർകൂന്തലും
കാതിലെകുഞ്ഞിക്കടുക്കനുമായ്
കോടിപ്പുതുമ,മാറാത്തോരുടുപ്പുമായ്
കേഴുകയാണൊരു കുഞ്ഞുപൈതൽ
കണ്ണിൽമനോജ്ഞമെഴുതിയ കണ്മഷി
കണ്ണീരോടൊപ്പമൊഴുകീട്ടുണ്ട്
കണ്ണുംതിരുമ്മിക്കരയുകമൂലമായ്
കയ്യിലുമയ്യോപുരണ്ടിട്ടുണ്ട്

"ബാലികയെന്തേകരയുന്നിതൊറ്റയ്ക്കു
വാരിയത്തേയ്ക്കുഞാൻ കൊണ്ടുപോണോ"
ഏവമാനമ്പൂരിചോദിക്കേ,കണ്മണി
തേങ്ങലടക്കി മൊഴിഞ്ഞുമെല്ലെ

" ഏതോ,വലുതായകൊമ്പന്റെ മോളിലെൻ
തേവരാം' താത്താവു' കേറിപ്പോയി
പേടിയാകുന്നെനിയ്ക്കാരുരക്ഷിച്ചിടും
കൂരിരുട്ടിൽ കള്ളനെത്തിടുമ്പോൾ"

കുഞ്ഞിന്റെയാശങ്കകാൺകവേ ഭക്തനാ-
മുർവ്വീസുരനും മിഴിനിറഞ്ഞു
മോളിലായുത്തരത്തിൽകുറുകീടുന്ന
പ്രാവുകൾമാത്രംചിറകടിച്ചു.

ഗിരിജ ചെമ്മങ്ങാട്ട്





Sunday 24 March 2024

 പെരുവനം പൂരം


പെരുമയേറുന്ന പൂരംകാണാനായ്

മനമാം പുഷ്പകമേറിഞാൻ

പെരുവനമതിൽക്കെട്ടിൽവന്നെത്തി

ശിവശംഭോ ശംഭോശിവശംഭോ


വിഷഹാരിയാകും കടലായിൽദേവി

നിറപഞ്ചാരിയായ് വന്നെത്തി

പെരുമനത്തപ്പദർശനംചെയ്തു

തൊടുകുളത്തിൽചെന്നാറാടി


രവിപോകുന്നേരമാറാട്ടുപുഴ

മരുവും ശാസ്താവു വന്നെത്തി

ഇരുപുറവുംമൂന്നാനകളോടെ

നടയിറങ്ങയായ് പാണ്ടിയിൽ

അഭിമുഖമായി ചാത്തക്കുടത്ത-

ങ്ങരുളും ശാസ്താവും ,തൊട്ടിപ്പാൾ-

ഭഗവതിയും നിരന്നുനിൽക്കുന്നു

കരിവീരർതന്റെ മേലേറി


ഇരവുനീളുന്നനേരത്താണല്ലോ

വലയാധീശ്വരി വന്നെത്തി

അരികിൽ *ശാസ്താവുമുണ്ടു,മന്ദമായ്

നടകേറിയെഴുന്നള്ളുന്നു


ഒടുവിൽ മേളക്കലാശത്തിൽ കാണാം

ചെറുതാംമാലപ്പടക്കങ്ങൾ

ചെരിയും തീവെട്ടിപ്പന്തങ്ങളാലെ

തിരികൊളുത്തുന്നുദേശക്കാർ


മതിലകത്തപ്പോൾ ദേവീദേവന്മാർ

നിരയൊത്തു നില്ക്കുന്നുണ്ടല്ലോ

അറിയുന്നല്ലോ,വിളക്കാചാരമെ-

ന്നൊരുചടങ്ങാണു ,കാണുന്നു 


നടപടിഞ്ഞാറെഴുന്നള്ളീ,ചേർപ്പിൽ 

ഭഗവതി പഞ്ചവാദ്യമായ്

പുലരാൻകാലമിറങ്ങാനയ്യുന്നിൽ

ഭഗവതിയുമായ് ചേരുന്നു


തരുണഭാസ്ക്കരകിരണങ്ങളാലെ 

മിഴിമയക്കുന്നകോപ്പുമായ്

അഴകിലേഴാനച്ചന്തത്തിൽ ദേവി-

യണയുമ്പോൾ പൂരംപൂർണ്ണമായ്


ഗിരിജ ചെമ്മങ്ങാട്ട് 













Friday 15 March 2024

 

കിണർവല

വെട്ടുകല്ലുകൾചെത്തിപ്പടുത്തിട്ടു
വൃത്തിയോടെ മിനുക്കിയകൂപത്തിൻ
സർപ്പവൃത്തവരിയിൽ പകൽവന്നു
സ്വസ്ഥരായിരിക്കുന്നിണപ്രാവുകൾ

ആരോവന്നു,വിത്തിട്ടുവളർത്തിയ
പാറകച്ചെടി,നൽകുംതണലിനാൽ
ശീതളത്തെല്ലറിഞ്ഞുമോദച്ചിങ്ങു
മേവുകയാണു,പ്രേമികളായിതാ

കൊക്കുരുമ്മിയും,തൂവൽമിനുക്കിയും
ഹൃത്തിൽ,ഗർവ്വുകളൊട്ടുതീണ്ടാതെയും
ശുദ്ധനിർമ്മലം പ്രേമംപകർന്നുമാ-
യെത്രനാളായ് വസിക്കുന്നിതുത്സുകം

രാവുപോയ് ഇളംവെയ്ലുംകഴിഞ്ഞിട്ടു
ദേവഭാസ്കരനുച്ചിയിലെത്തവേ
ചൂടുമാറ്റുവാനെത്തിയിന്നും,കഷ്ട-
മീ,കിണറിന്നരമതിലിങ്കലായ്

കാണുകയായിതെന്തൊരു,ദുർവ്വിധി!
നീലനൂൽവല,രുപത്തിലായി,ഹാ!
തൂവൽനീർത്തിപ്പറന്നിറങ്ങീടുവാ-
നാവുകില്ലീ,മിഥുനത്തിനിന്നിമേൽ

അന്യനുള്ളസൗഭാഗ്യസുഖങ്ങളിൽ
കണ്ണുകേടുള്ള,നീചർക്കുമാത്രമേ
കണ്ണിലൊട്ടും രുധിരമില്ലാതുള്ള
കല്മഷങ്ങളൊരുക്കുവാനായിടൂ

തമ്മിൽത്തമ്മിലായ് കുറ്റപ്പെടുത്തിയും
എന്റെ,ഞാനെ,ന്നഹങ്കാരമോടെയും
ഉള്ളിലൊട്ടും,പ്രണയംകിളിർക്കാത്ത
ദുർമനസ്സിനേ,ചെയ്യുവാനായിടൂ
                  ******************
ഗിരിജ ചെമ്മങ്ങാട്ട്
















Thursday 7 March 2024

 സ്ത്രീപിഡനം ഇങ്ങനേയും


ഉത്തരേന്ത്യയിൽ വർഷങ്ങൾമുമ്പുഞാൻ

ഉദ്യോഗാർത്ഥം വസിക്കൂന്ന വേളയിൽ

തൊട്ടവീട്ടിൽനിന്നോടിയെത്താറുണ്ടു

കുട്ടിയെൻ സുതർക്കൊപ്പം കളിക്കുവാൻ 


ക്രൂരയാകും പിശാചിനിയിൽപ്പോലും

മാതൃഭാവമുണർത്തുവാൻ പോന്നൊര-

ക്കോമളയാം കുരുന്നിനെനോക്കിനി-

ന്നേറെ പുത്രീസുകൃതമറിഞ്ഞുഞാൻ


ഹന്ത! പെണ്ണായ് പിറന്നതുമൂലമായ്

സ്വന്തമെന്നോർത്തതില്ലതിൻ വീട്ടുകാർ

ചന്തമുള്ളൊരക്കുഞ്ഞിനെ,ലാളിച്ച-

തില്ല താടകയായുള്ള ദാദിമാ


നല്ലഭക്ഷണം നല്കാനോ പട്ടിന്റെ

കുഞ്ഞുടുപ്പുകൾ തുന്നിയിടീക്കാനോ

സ്തന്യമാവോളമൂട്ടാനോ നിന്നില്ല

നൊന്തുപെറ്റുള്ളൊരമ്മയാം പൂതന


കാലമങ്ങനെ പോകവേ കൈശോരി

ബാലപീഡബാധിച്ചു കിടപ്പിലായ്

രോഗശാന്തിക്കു വൈദ്യരെക്കാട്ടുവാ-

നേതുമേ തുനിഞ്ഞില്ല പിതാവു,ഹാ!


ചോരതുപ്പിയും,ഛർദ്ദിച്ചുമേങ്ങിയു-

മോമനക്കുഞ്ഞു പേർത്തുമവശയായ്

സ്നേഹലാളനയേകാത്തിടംവിട്ടു

നാകലോകത്തിലേയ്ക്കന്ത്യയാത്രയായ്


ദു:ഖിതരായ് ചമഞ്ഞു കണ്ണിർവാർത്തു

കൊച്ചുതോഴിക്കുവേണ്ടിയെന്നുണ്ണികൾ

ചിത്തഭാരം വഹിയാഞ്ഞു താപാഗ്നി

കത്തുമീയുള്ളിലേറെക്കരഞ്ഞുഞാൻ


വർഷമൊന്നുകഴിഞ്ഞയൽക്കാരിക്കു

ഗർഭമൊമ്പതുമാസം തികയവേ

കഷ്ടമേ,വിധി ! യെന്നല്ലേ ചൊല്ലാവൂ

പെറ്റു,പെണ്ണിനെത്തന്നെയെന്തിങ്ങനെ


അമ്മചെയ്തോരപരാധശിക്ഷയോ

" കുഞ്ഞുനിമ്മി" പുനർജ്ജന്മമാർന്നതോ

മന്ദിരത്തിലലതല്ലി,ശോകങ്ങ-

ളന്ത്യമാർക്കോ ഭവിച്ചതുപോലവേ


ജാതയായ കുമാരിക്കുചേർന്നുള്ള

ഭാഗധേയങ്ങളെന്തെന്നറിഞ്ഞിടാൻ

ആയതില്ല,ജോലിസ്ഥലംവിട്ടു നാ-

ളേറുംമുമ്പിങ്ങു നാട്ടിലേയ്ക്കെത്തി ഞാൻ


ഗിരിജ ചെമ്മങ്ങാട്ട് 

( കണ്ണാടി കാണുമ്പോൾ എന്ന കവിതാസമാഹാരത്തിൽ നിന്ന് 

ഇന്ന് അന്താരാഷ്ട്രവനിതാദിനം




 

ഇത്തിൾക്കണ്ണി

"ഇത്തിൾക്കണ്ണിനീ,"യെന്നെന്നെയെല്ലാരും
കുറ്റവാളിപോൽ മാറ്റിനിർത്തീടുന്നു
വെട്ടിവീഴ്ത്തുന്നു,തീയിട്ടുനീറ്റുന്നു
കഷ്ട!മാരാണറിയുന്നുവേദന

പച്ചത്തൊപ്പിയും,പച്ചച്ചെരിപ്പുമായ്
പൊട്ടിവീണീടുമെന്റെമുകുളങ്ങൾ
കുട്ടികളോടിവന്നെടുത്തങ്ങനെ
മുത്തിയമ്മയ്ക്കുരൂപംകൊടുക്കിലും

ഉത്തുംഗം വളർന്നീടുന്നമാവുകൾ
ചക്കയേറെയും പൊട്ടുന്ന പ്ലാവുകൾ
ദുഷ്ടമർത്ത്യർതൻ കോടാലിമാനസം
വെട്ടിമാറ്റിനിൽപ്പല്ലോപറമ്പുകൾ

ഏതിടത്തൊന്നുവീഴുമെൻവിത്തുകൾ
ഏവരേകു,മെനിക്കല്പഭക്ഷണം
ഞാനെൻവംശനിലനില്പിനായ് ചെറു-
പൂമരക്കൊമ്പിലെങ്കിലും കേറട്ടെ

ഗിരിജ ചെമ്മങ്ങാട്ട്
ഒരു നന്മമനസ്സിനോട് കടപ്പാട്

Monday 19 February 2024

 ( സീതാദു:ഖം ആശാനും,ഊർമ്മിളാദു:ഖം പള്ളത്തുരാമനുംഅവതരിപ്പിച്ചിട്ടുണ്ട്.അടുത്തുകാണുന്നുണ്ടെങ്കിലും ഒരുമിച്ച് ജീവിക്കാൻ യോഗമില്ലാത്ത ഭരതപത്നി മാണ്ഡവിയുടെ മനസ്സ് ആരുമറിഞ്ഞതായി കണ്ടില്ല.ഒരു മഹാകാവ്യം എഴുതാനൊന്നും എനിക്ക് കഴിവില്ല.ഒരു ചെറിയ ശ്രമം മാത്രം)


മാണ്ഡവി


നഗരിക്കുപുറത്തുയർന്നൊരാ

പുതുതായുള്ളൊരുപർണ്ണശാലയിൽ

വ്യഥയാർന്നുവസിച്ചിടുന്നൊരെൻ

പതിയെക്കാൺവതിനായൊരുങ്ങിഞാൻ


രഥമഞ്ചമതിൽവലത്തുചേർ-

ന്നമരുന്നൂ,രഘുരാമനംബയാൾ

ചെറിയമ്മയുമുണ്ടിടത്തിതാ

കരുണാർദ്രം തുണയായിവന്നുടൻ


മുളചീന്തിമെടഞ്ഞവാതിലി-

ന്നിരുഭാഗത്തുനിവർന്നുനില്പവർ

ഭടർ,ഭവ്യതയോടെ മാറിയ-

ങ്ങകമേറാൻ ,തൊഴുകയ്യുമായഹോ


കുടിലിൽ,തറമേൽവിരിച്ചൊരാ

ചെറുപുൽപ്പായയിൽചമ്രമിട്ടതാ

ഭരതൻ,മമജീവനാഥനാ-

ണുപവിഷ്ടൻ,മരവസ്ത്രധാരിയായ്


വിനയത്തൊടെണീറ്റിതമ്മമാ,-

രുടജേ,തേരിലണഞ്ഞുകാൺകയാൽ

തനുനീർത്തിനമസ്ക്കരിച്ചുനൽ-

ച്ചെറുപീഠത്തിലിരുത്തി ഭക്തിയിൽ


മൃദുഭാഷയിൽ ചോദ്യമായ് ക്ഷണം

സുഖവുംക്ഷേമവുമമ്മമാരുമായ്

അരികത്തമരുന്നപത്നിയിൽ

മിഴിയൊന്നങ്ങുതിരിച്ചതില്ലപോൽ

കഠിനവ്രതഭംഗമാവുമെ-

ന്നറിവാർന്നോ,ബഹുദീക്ഷചര്യയിൽ

നിറനേത്രദലങ്ങൾകാണുവാ-

നരുതാഞ്ഞോ,ഹൃദയം നുറുങ്ങയോ


വനവാസിചമഞ്ഞൊരഗ്രജൻ

കനിവാൽനൽകിയപാദുകങ്ങളെ

വിധിപൂജകൾചെയ്തയോദ്ധ്യയെ-

പ്പരിപാലിക്കുകയാണുമൽപ്രിയൻ


വ്രതഭംഗിയെഴുന്ന ദേഹവും

ജടചേർന്നിമ്പമിയന്നകേശവും

കൊതിപൂണ്ടവിലോചനങ്ങളാ-

ലകമേ,ചേർത്തു മുകർന്നുഞാൻവൃഥാ


പിരിയുംപൊഴുതോർത്തുനിന്നുഞാൻ

ഹതഭാഗ്യംപെടുമെന്നനീത്തിയെ

അറിയാതൊരുമാത്രയെന്മനം

ചലനംനിന്നതുപോലുറഞ്ഞുവോ

ഒരുവാരമൊരിക്കൽകാന്തനെൻ

നയനങ്ങൾക്കുഭവിഷ്യനെങ്കിലോ

വിരഹാർത്ത,മദീയസോദരി!

പ്രിയയാമൂർമ്മിള ,യെത്ര ദു:ഖിത!

                ***********

ഗിരിജ ചെമ്മങ്ങാട്ട്