Thursday 7 June 2012

പത്തുരൂപ

സ്വര്‍ഗ്ഭൂമിയായ് ലോകമെണ്ണുന്ന 
പുഷ്പ രാജ്യത്തു ജീവിത-
വൃത്തി തേടി,യിരുപതാണ്ടുമുന്‍-
പെത്തി ദൈവേച്ഛയാലെ ഞാന്‍ 

 സ്വപ്ന സുന്ദര വര്‍ണ്ണ മോഹന-
ദൃശ്യ സമ്പന്നയെങ്കിലും
ഹൃദ്യ ഭൂമിതന്‍ മക്കള്‍ ദാരിദ്ര്യ-  
ദു:ഖിതരായിരുന്നുപോല്‍ 

കൊച്ചുകുഞ്ഞിനെ തോളിലിട്ടന്നൊ-
രുച്ച നേരത്തു മത് ഗൃഹേ 
ഒച്ച വെയ്ക്കാതെ ശങ്കയോടെ വ-
ന്നെത്തിനോക്കുന്നൊരമ്മയെ
മുറ്റുമാതിഥ്യഭാവമോടെ-
ത്തടുക്കില്‍,വൈകാതിരുത്തി ഞാന്‍ 
വീട്ടുകാര്യങ്ങള്‍ പേര്‍‍ത്തുമാരാഞ്ഞു
കൂട്ടുകാരിയോടെന്നപോല്‍ 
മെല്ലെ സൌഹൃദ ഭാഷണങ്ങളാല്‍  
തെല്ലു ധൈര്യം പകർന്നവൾ  
അല്ലല്‍ പൂണ്ടോതി, 'ദീദി'യെന്‍ മകന്‍
നല്ലപോല്‍ ദീനപീഡിതന്‍
ചില്ലറത്തുട്ടുപോലുമെന്‍ കയ്യി-
ലില്ലൊരല്പം മരുന്നിനായ് 
ഇല്ല വീട്ടുകാരന്നു വേലയി-
ന്നില്ല റൊട്ടിക്കുപാധികള്‍ 
ഹൃത്തിലുണ്ടുകാരുണ്യമെങ്കില്‍ നീ 
പത്തുരൂപ നല്കീടുമോ 
ഒത്തു കിട്ടുകില്‍ നേരുപോല്‍ കട-
മൊട്ടു വൈകാതെ വീട്ടിടാം 
ബുദ്ധിമുട്ടുകളേറെയുണ്ടെന്നി-
രിക്കിലും പണം നല്‍കി ഞാന്‍ 
അച്ഛനൊ ത്തു സമൃദ്ധിയില്‍ വാണ 
സ്വച്ഛബാല്യത്തെയോര്‍ക്കവേ 

വത്സരമൊന്നു തീര്‍ന്നു മുന്‍പെന്ന-
മട്ടകലേക്കു പോകുവാന്‍-
കിട്ടി വീണ്ടും നിയോഗമാ-
നാടുവിട്ടു പോരേണ്ട നേരമായ് 
കെട്ടു ഭാണ്ഡങ്ങള്‍ പേറി വണ്ടിക്കു-
കാത്തു നില്‍ക്കുന്ന വേളയില്‍ 
എത്തി വേര്‍ത്തും വ്യഥയൊതുക്കിയും 
സത്യമുള്ളോരാ പെണ്‍കൊടി 
വൃത്തി ഹീനമാം ചേല തന്‍ തുമ്പില്‍ 
ഭദ്ര മായിപ്പൊതിഞ്ഞൊരാ-
പ്പത്തു രൂപ തന്‍ നോട്ടെടുത്തവ-
ളൊട്ടു നാണിച്ചു നീട്ടിനാള്‍
ബുദ്ധിമുട്ടുകളേറെയുള്ളതെന്‍
ബുദ്ധികേടായ് ഭവിക്കയാല്‍ 
കുറ്റബോധത്തൊടെങ്കിലും പണ-
മേറ്റുവാങ്ങാന്‍ തുനിഞ്ഞു ഞാന്‍ 

************

എത്ര വര്‍ഷങ്ങള്‍ പോയ്‌ മറഞ്ഞു പി-
ന്നെത്ര ജീവിതം കണ്ടു ഞാന്‍
ലക്ഷ്മി തന്‍ മടിത്തട്ടിലാണിന്നു
കത്തു,മൈശ്വര്യ ദീപമായ് 
എത്ര സൌഭാഗ്യ മുണ്ടു,ചുറ്റിലു-
മെത്ര സന്തോഷമെങ്കിലും 
വ്യര്‍ത്ഥമായ് നൊന്തുപോകയാണെന്തി-
തര്‍ത്ഥമില്ലാത്ത ചിന്തയാല്‍ 
സ്വര്‍ഗഭൂമിയായ് ലോകമുള്‍ക്കൊണ്ട 
പുഷ്പ രാജ്യത്തിനിന്നിതാ 
യുദ്ധഭൂമിയായ്‌ മാറുവാനുള്ള 
ദുര്‍ഗതിക്കുള്ള യോഗമായ് 
പുത്രനെ,ത്തോളി,ലേറ്റി വന്നൊര-
പ്പട്ടിണിക്കാരി തന്‍ സ്ഥിതി-
യ്ക്കെത്ര മാറ്റങ്ങള്‍ വന്നുവോ മകന്‍ 
രക്ഷകനായ് വളര്‍ന്നുവോ 
തത്ര,യാതങ്ക വാദി തന്‍ തോക്കില്‍ 
നിശ്ചലനായി വീണുവോ 
നിശ്ചയം വരാതി,ങ്ങിരിപ്പു,മാ-
പ്പല്‍പ്പമേകു നീ സോദരീ 

***************

(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്)  





























































































































































































































  
   ‍ 
    ‍

















































































































   

Tuesday 5 June 2012

ഭൂതകാലത്തിന്ടെ മൂന്നു മുഖങ്ങള്‍

രണ്ടാം,വേളിയാ,ണുണ്ണി,ക്കെന്നച്ഛന്‍,‍മറുത്തൊന്നു 
മിണ്ടുവാ,നാകാതെ ഞാന്‍ സ്തബ്ധനാ,യിരുന്നുപോയ് 
പെണ്കൊട നടത്തുവാന്‍ മാര്‍ഗമിതല്ലാതില്ല -
യെന്നെനി,ക്കറിവുള്ള,തായിരുന്നെന്നാകിലും 

വേളി നിശ്ചയം കഴിഞ്ഞന്നുതൊട്ടി,ന്നേവരെന്‍ 
വേളിതന്‍ നേത്രത്തിലെ,ക്കണ്ണീരു,തോര്‍ന്നിട്ടില്ല 
നീളുന്നു പരാതികള്‍ രാവുകള്‍ തോറും ചിത്തം-
കാളുന്നു സമാശ്വസിപ്പിക്കുവാനായീടാതെ 

ഞാനൊരു യുവാവായി വളരുന്നതിന്‍ മുന്പെന്‍
ജീവിത,പങ്കാളിയായ് വന്നൊരീക്കുമാരിയെ
യാതൊന്നു പറഞ്ഞാണു സാന്ത്വനിപ്പിക്കേണ്ടതെന്‍ 
ജീവനാം പുത്രന്മാര്‍ക്കു മാതാവായ് തീര്‍ന്നുള്ളോളെ 

പ്രേമാഭിഷേകം കൊണ്ടുവീര്‍പ്പുമുട്ടിക്കും പ്രിയ-
പ്രേയസിക്കെന്നേ,ഞാനെന്‍ ഹൃദയം സമര്‍പ്പിച്ചു 
വേറൊരു തരുണി യെന്‍ കാമിനിയായ് വന്നെന്നാ-
ലേതെടുത്തേകും,മന,മൊന്നല്ലി,യെനിക്കുള്ളൂ 

അച്ഛനോ,ടി,ടഞ്ഞീടാനാവില്ലെ,ന്നാലോ ധര്‍മ്മ-
പത്നിതന്‍ കണ്ണീര്‍,ക്കണ്ണ്,കണ്ടു നില്‍ക്കാനും വയ്യ 
ബുദ്ധി കെട്ടുപോം വണ്ണം വൈരുദ്ധ്യ ഭാവങ്ങളില്‍ -
പ്പെട്ടു,ഞാന്‍ വിധിക്കെന്നെ തന്നെത്താന്‍ സമര്‍പ്പിച്ചു.

******************

രണ്ടാം വേളി,യാണു,ണ്ണി,ക്കെന്നൊരു വൃത്താന്തത്തെ-
യമ്മമാര്‍ തമ്മില്‍ത്തമ്മില്‍ മന്ത്രിക്കെ,നടുങ്ങി,ഞാന്‍
തൊണ്ടയില്‍ കുടുങ്ങിയ തേങ്ങ,ലടക്കീ,യുടു-
മുണ്ടിനാല്‍ മുഖം പൊത്തി,ക്കണ്ണുനീര്‍ മറയ്ക്കുവാന്‍

ഞാനൊരു,കുമാരികയായിരുന്നപ്പോള്‍ പണ്ടീ
യാലയ നടുമുറ്റം തന്നിലായ് കുടിവെച്ചു
പോയതില്ലൊരിക്കലും പിന്നെ,ഞാനില്ലത്തേക്കെന്‍ 
പ്രേയാന്ടെ,യസാമീപ്യം താങ്ങുവാനാകായ്കയാല്‍ 

കാലം കടന്നു,ദേഹം താരുണ്യ,മാര്‍ന്നൂ ,പ്രിയ-
മേറുന്ന തനൂജര്‍ക്ക് ചേരു,മമ്മ,യായ്‌ തീര്‍ന്നൂ 
സ്നേഹം പകര്‍ന്നൂ ഗുരുക്കന്മാര്‍ തന്‍ മനം കവര്‍-
ന്നീ,പ്രിയ ഭവനത്തിന്‍ നെയ്‌ വിളക്കായി,ത്തീര്‍ന്നൂ 

അല്ലലു,മലച്ചി,ലു,മില്ലാതെ യഥേഷ്ടമെന്‍ 
വല്ലഭ,നോടൊ,ത്തതി മോദമായ് വാണിട്ടിപ്പോള്‍ 
തെല്ലല്ലാതൊരു ദുഃഖം വന്നു പെട്ടതെന്തിനാ-
യല്ലി,സൌഖ്യങ്ങള്‍ നശ്വരങ്ങളെന്നു കാട്ടാനോ

എങ്ങനെ നല്‍കീടും ഞാന്‍ മറ്റൊരു പെണ്ണിന്നായി-
ട്ടെന്‍ പ്രേമ സൌഭാഗ്യങ്ങള്‍ ത്യാഗഭാവങ്ങള്‍ കാട്ടി
എങ്ങനെ പകുത്തേ,കുമെന്‍ പ്രേമസ്വരൂപനെ-
യെങ്ങനെ,യുറങ്ങും,ഞാനെന്‍ നാഥ,നൊത്തല്ലാതെ

'പെങ്ങളെ,ക്കൊടുക്കു,വാ,നേട്ടന്‍,താന്‍ വേട്ടീടണ-'
മെന്ന,നിശ്ചയങ്ങളെ മാറ്റുവാന്‍ കാലം വൈകി 
ചിന്നിടും കുടുംബങ്ങള്‍ 'ദേവരര്‍' വെട്ടാല്‍,മനം-
ചിന്നും പ്രേമികള്‍ തന്ടെ സ്വപ്നങ്ങള്‍ തകര്‍ന്നാലും

നാരിയെ,പ്പൂജിക്കുന്ന പാരമ്പര്യമുള്ളോരീ-
യൂരിലെപ്പെണ്ണിന്‍  വാക്കു മൂല്യമില്ലത്തൊന്നാണോ 
രാമനെ പ്രകീര്‍ത്തിച്ച രാജ്യത്തെ,പ്പൌരര്‍,ക്കേക 
ഭാനിനീ വ്രതം തീരെ ബ്ബാധകമല്ലെന്നാണോ 

**********
രണ്ടാം വേളി,യാണെന്നാ,ലില്ലൊരു തരക്കെടു-
മുന്നതകുലജാതന്‍ നന്നേ ചെറുപ്പക്കാരന്‍
ഉണ്ടേറെ കേമത്തങ്ങള്‍  സമ്പത്തും കുറച്ചല്ല
രണ്ടാമതാലോചിക്കാ,നെന്നച്ഛനോര്‍,ത്തേയില്ല 

കാമദേവനെ,പ്പോലെയാണ്,തമ്പുരാ,നെന്ടെ-
 യോമന,ക്കേറെ,ചേരുന്നാളെന്നു,സ്വകാര്യമായ്-
നാലാം ദിനത്തില്‍ നീരാട്ടിന്നു പോയിടുന്നേരം
തോഴിയാമടിയാത്തി,പ്പെണ്ണെന്നോടുരയ്ക്കവേ 
ഞാനേറ്റ,മുയര്‍ന്നുപോയ് ബന്ധുഗേഹത്തില്‍,ചെല്ലും-
കാല,സങ്കല്പങ്ങളില്‍ തന്നെത്താന്‍ മറന്നുപോയ്‌
ലോഭം,കൂടാ,താ,ശീര്‍വാദങ്ങള്‍ നല്‍കിടും  ഭാഗ്യ-
ദേവിതന്‍ ദയാവായ്പു,കണ്ടു സന്തോഷിച്ചുപോയ്

വെളിച്ചടങ്ങെല്ലാം,തീര്‍,ന്നെന്നെ,യ,ത്തറവാട്ടി- 
      ലാഘോഷപൂര്‍വ്വം കുടിവെക്കു,മന്നുതൊട്ടേ ഞാന്‍
   ഗേഹത്തിന്‍ വെളിച്ചമായ് മാറു,മമ്മമാര്‍ക്കെല്ലാം
സ്നേഹാദരങ്ങള്‍ നല്‍കി,പ്പ്രീതിയെ,സ്സമ്പാദിക്കും
ചന്തമുള്ളോരെന്‍ നാഥ,ന്നിഷ്ടങ്ങ,ളറിഞ്ഞു ഞാന്‍ 
സ്വന്ത,താല്‍പര്യങ്ങളെ,പ്പുല്ലുപോല്‍ നിനച്ചിടും വന്ദ്യയാമേടത്തിയെ,യുള്ളഴിഞ്ഞാരാധിക്കും
കുന്തിദേവിയെ,പ്പണ്ടു മാദ്രി കൈ കൂപ്പുംപോലെ  

 വേളിയെക്കുറിച്ചുള്ള സ്വപ്നങ്ങളെല്ലാം തെല്ലു-
നാളേയ്ക്കേ,യുള്ളെന്നുള്ള കാര്യം പിന്നറിഞ്ഞു ഞാന്‍ 

'വേളിശ്ശേഷ'ത്തിന്ടന്നു മ്ലാനചിത്തനായ് 'പ്പുത്തന്‍
വേളി'യ്ക്കു മുഖം നല്കാതിരിക്കുന്നാളെ കാണ്‍കെ
 
രണ്ടുനാള്‍ കഴിഞ്ഞെന്നെ കുടിവെച്ചപ്പോഴമ്മ  
രണ്ടാമൂഴക്കാരിയായ് മച്ചലേയ്ക്കെത്തിക്കവേ 
ഉള്ളില്‍ നിന്നടച്ചുള്ള വാതിലിന്‍ പിറകില്‍ നീ-

ന്നല്ലി! സല്ലാപസ്വര,മേടത്തി,യകത്തുണ്ടോ?
ഇന്നെന്ടെ ദിവസമെ,ന്നേടത്തിക്ക,റിയില്ലെ-
യെന്നു,ഞാനെന്നോടായി,ട്ടുള്ളത്തി,ലാരായവേ

എന്‍,മുന്‍പില്‍ പരുങ്ങിക്കൊണ്ടൊന്നുമേ,യുരിയാടാ-
തമ്മ സാവധാനത്തില്‍ കോണിക,ളിറങ്ങിപ്പോയ്


നേരമെത്രയോ കാത്തിരുന്നു,ഞാനറിയാത-
ക്കോണിമേല്‍ തല ചായ്ച്ചു തെല്ലൊന്നു മയങ്ങിപ്പോയ്

ദൂരെ,യല്ലി,ടിശബ്ദം!ഞാന്‍ ഞെട്ടി,ഞാ,നുണര്‍‍ന്നുപോ-
യേണിമേല്‍ ചവുട്ടി,ക്കൊ,ണ്ടേടത്തി,യകന്നുപോയ്



മെല്ലെ ഞാന്‍ തുറന്നിട്ട വാതില്‍ കടന്നും കൊണ്ടെന്‍
കല്യാണച്ചെറുക്കന്ടെ,യന്തിക,ത്തെത്തീടവേ  

ഇല്ലൊരു ഭാവം!ഞാനങ്ങെത്തിയത,റിഞ്ഞതാ-
യുള്ളൊരു മാറ്റം ഞാനാ,കണ്‍കളില്‍ കണ്ടേ യില്ല!



പിന്നെയുമിടവിട്ട നാള്‍കളിലെല്ലാം ഞാനീ-
യമ്മമാരെ പേടിച്ചു കോണിത്തലക്കല്‍ നിന്നു

തെല്ലു കാരുണ്യം പോലും നല്‍കാത്ത സപത്നി തന്‍
കൊല്ലുന്ന നോട്ടങ്ങളെ നേരിടാന്‍ ഭയപ്പെട്ടു.
എന്നാണെന്‍ പ്രിയനെന്നെ സ്വാഗതം ചെയ്തീടുന്ന,
തെന്നാണെ,ന്നേടത്തി തന്‍ മാനസം മാറുന്നതു-
മെന്നാണു,ഞാനും മക്കള്‍ക്കമ്മ,യാവുകയെന്നു-

മെന്നും ഞാന്‍ ദൈവത്തോടു പ്രാര്‍ഥിച്ചിങ്ങിരിക്കുന്നു.
(പണ്ട് ഇല്ലങ്ങളില്‍ ആദ്യത്തെ  മകന്‍ മാത്രമേ വേളി കഴിക്കുക പതിവുള്ളു.അനുജന്മാര്‍ വേട്ടാല്‍   കുടുംബം ഭാഗിച്ചു പോകുമല്ലോ.)


**************
   (കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്)