Thursday 2 August 2012

മൂഷിക ചരിതം ഓട്ടന്‍ തുള്ളല്‍

മൂഷിക വാഹനനായി വിളങ്ങും
സാക്ഷാല്‍ ഗണപതി തുണയരുളേണം
മൂഷിക ചരിതം കഥനിര്‍മ്മിക്കാന്‍
ഭാഷയില്‍ വിഘ്നം കൂടാതേതും

നീരജ സംഭവ ദേവനു സഖിയായ്
വീണാവാദിനിയായൊരു ദേവീ
ശാരദ നീ കൃപ,യെന്നില്‍ ചൊരിയൂ 
നൂതന,മാമി,ക്കവിത രചിക്കാന്‍

എന്നാലിനിയൊരു കഥയുരചെയ്യാം 
വന്നവരൊക്കെ,യിരുന്നു കഴിഞ്ഞാല്‍
നന്നായില്ല,യിതെങ്കില്‍,ദയവായ് 
നല്ലവര്‍ നിങ്ങള്‍ ക്ഷമിച്ചീടേണം 

അഞ്ചെ,ട്ടാണ്ടുകള്‍ മുന്പാ,ണൊരു നാള്‍ 
ഇന്ത്യയിലു,ള്ളൊരു വന്‍ നഗരത്തില്‍ 
ഉന്നത,തലമൊരു യോഗം ചേര്‍ന്നു 
സംഗതി ഭകഷ്യ വിചാരം തന്നെ 

ഭക്ഷണ സാങ്കേതിക വൈദഗ്ദ്ധ്യം 
ശിക്ഷണ,മാക്കിയ ശാസ്ത്രജ്ഞന്മാര്‍  
ദക്ഷിണ,പൂര്‍വ,പടിഞ്ഞാറ,ല്ല 
വടക്കന്‍ ദിക്കില്‍ നിന്നു,മണഞ്ഞാര്‍‍
 ‍  
ഭക്ഷണ,മെന്നൊരു വസ്തുവുമായി 
പ്രത്യക്ഷത്തില്‍ ബന്ധം ചേരും 
കര്‍ഷകരുടെ പ്രതിപുരുഷ നൊരാളെ,വി-
ചിത്രം!ചര്‍ച്ചയില്‍ ചേര്‍ത്തേയില്ല 

ഭക്ഷണമല്ലേ വിഷയം നാട്ടിലെ 
സദ്യകളൊന്നും പാഴാക്കാതെ 
വെട്ടി വിഴുങ്ങും ശാപ്പാടന്മാ-
രെത്തിയതില്ല കൊഴുപ്പേകീടാന്‍ 

ചര്‍ച്ചയി,ലേറെ,പ്പൊങ്ങിയതാ,യൊരു 
തട്ടുതകര്‍പ്പന്‍ വിഷയം,വിളയുടെ -
യെട്ടി,ലൊരംശം ധാന്യം തിന്നു മുടിപ്പോര്‍ 
ലോകത്തെ,ലി,രാജാക്കള്‍ 

എലിയെ,ക്കൊല്ലാ,നെന്തൊരു പോംവഴി 
പല പല സൂത്രം പലരു പറഞ്ഞു 
അറിവുള്ളവനൊരു ചീനക്കാരന്‍ 
പരിപാവന,മൊരു കാര്യം ചൊന്നു 

കര്‍ഷകര,ധ്വാനിച്ചുണ്ടാക്കും 
ഭക്ഷണ,സാധന,മിഷ്ടം പോലെ 
ഭക്ഷണ,മാക്കുന്നവയെ,ക്കൊന്നിനി-
ഭക്ഷിച്ചീടുക നാമെല്ലാരും 
ഭക്ഷണ നാശമൊടുങ്ങും നാട്ടിലെ 
ഭകഷ്യ ക്ഷാമം പാടേ നീങ്ങും 
ചര്‍ച്ച യില്‍ മുഴുകിയ യോഗ്യന്മാരോ 
കേട്ടുധരിച്ചതു ശരിയായ് വെച്ചു 

എലിയെ പ്പേടിച്ചി,ല്ലം ച്ചുടുകെ-
ന്നൊരു മൊഴി പണ്ടേ കേട്ടറിവൂ നാം 
എലിയെ,ത്തിന്നു നശിപ്പിക്കാമെ -
ന്നൊരു പുതുമൊഴിയിനി കേട്ടു പഠിക്കാം 

സമ്മേളന,മാമാങ്കം തീര്‍ന്നതി-
സമ്മോദിതരായ് മാന്യര്‍ പിരിഞ്ഞു 
കൊന്നോ തിന്നോ എലികള്‍ കുറഞ്ഞോ 
പിന്നൊരു ചോദ്യം വന്നേയില്ല 

ഉദ്യോഗസ്ഥ,ന്മാര്‍ക്കെ,ന്താണിനി -
യുദ്വേഗത്തിനു കാര്യമതുണ്ടോ 
സര്‍ക്കാരിന്‍ ഖജനാവിന്‍ ചെലവില്‍ 
ചക്കാത്തായൊരു ടൂറു തരായി      


എന്നാല്‍ മറ്റൊരു കഥ കേട്ടോളിന്‍
നമ്മുടെ നല്ലൊരു കേരള നാട്ടില്‍
നെല്ലറ,യായൊരു പഞ്ചായത്തില്‍
വന്നു കെണി,ഞ്ഞെലി,ശല്യം വലുതായ്

നെല്ലരി,പയറും,പച്ചക്കറിയും
നല്ലൊരു ചേമ്പും ചേനയു,മെല്ലാം
ഒന്നൊഴിയാതെ,ച്ചെന്നു കരണ്ടവര്‍
പോല്ലാപ്പങ്ങനെ പലതും ചെയവൂ

കൊല്ലാനവയെ,ക്കിട്ടില്ലവയുടെ-
'യില്ലം,'കേരള നാട്ടിലതല്ലോ!
വില്ലന്മാരുടെ ചെയ്തികള്‍ കണ്ടു-
'വിളഞ്ഞ' വളര്‍ച്ച യാതുണ്ടാമല്ലോ 

കണ്ടന്‍ കത്തിര,യൊന്നില്‍ തേങ്ങ-
ക്കണ്ടം ചുട്ടതു കെണി വച്ചെന്നാല്‍ 
വല്ലഭ,നെലിയത് തട്ടി മറിക്കും 
മെല്ലെ,പ്പ്രണയിനി തേങ്ങയെടുക്കും 

ഷോക്കേ,ല്പ്പിക്കാ,മെന്നു നിനച്ചതി-
രൂക്ഷത,യേറിയ കമ്പി കൊടുത്താല്‍ 
സൂത്ര ക്കാരങ്ങെത്തും സമയം 
നോക്കി 'പവര്‍ കട്ടെ 'ത്തും നേരം 

പാഷാണം ചേര്‍ത്ത,ല്പം ഭക്ഷണ-
മാശിപ്പിച്ചൊരു മൂലയില്‍ വച്ചാല്‍ 
മൂഷിക ര തു  കണ്ടെന്നു നടിക്കാ 
വാശി മനുഷ്യനു സ്വന്തമതാമോ?  

എലിയെക്കൊല്ലാനുള്ളൊരു സൂത്ര-
പ്പഴുതുകളാലോചിക്കാനായി 
പ്രസിഡണ്ടിന്‍ തിരു നേതൃത്വത്തില്‍ 
 ജനസഭ കൂടി പഞ്ചായത്തില്‍ 

 പലതാം മാര്‍ഗം പലരു പറഞ്ഞു 
പലരതു പലപോല്‍ തള്ളിപ്പോന്നു 
ഒടുവില്‍ കാപ്പി ശിപായിക്കാണൊരു 
കിടിലന്‍ മാര്‍ഗം മനമതില്‍ വന്നു 

എലിയെ,ക്കൊന്നാ,ലൊന്നിനു നല്കാ-
മലവന്സായി,ട്ടഞ്ചോ പത്തോ 
തൊഴിലില്ലാത്ത ചെറുപ്പ ക്കാര്‍ക്കൊരു 
തൊഴിലാകും നാടുയരും വേഗം 
അലസത,കൊല,കളവല്ലെന്നങ്ങനെ 
പലവിധ കേടുകള്‍ മാറിപ്പോകും 
പെരുകിയ പെണ്‍ പീഡന വാര്‍ത്തകളും 
മറയും മദ്യ ദുരന്തം പോലും 


രാംലാലെന്നൊരു നാമം പേറും 
കേന്ദ്രഗവര്‍മെണ്ടു,ദ്യോഗസ്ഥന് 
മൂന്നു ദശാബ്ദം കാത്തിട്ടൊടുവില്‍ 
നേടാനൊത്തൊരു സര്‍ക്കാര്‍ ഭവനം 

നല്ലൊരു നാളു  കുടുംബവുമൊത്ത്
സന്തോഷിച്ഛതില്‍ കേറിപ്പാര്‍ക്കെ 
മുന്നും പിന്നും നോക്കാതെത്തി 
മുന്കുടിയേറ്റക്കാരാ,മെലികള്‍ 

തിന്നാന്‍ വെച്ചതു കട്ടുമുടിച്ചും 
തുന്നിയ തുണികള്‍ വെട്ടി രസിച്ചും 
അങ്ങോട്ടി,ങ്ങോട്ടോടി നടന്നും 
തൊല്ലകള്‍ പലതും കാട്ടുന്നെലികള്‍ 

ഹിന്ദിയില്‍,പഞ്ചാബിയിലും രാംലാല്‍
ശുണ്ഠി യെടുത്തു പുലഭ്യം ചൊന്നാന്‍
എന്തേതെല്ലാം ബഹളം കേട്ടി-
ട്ടില്ലൊരു കൂസലു,മെലികള്‍ക്കെന്നാല്‍

(മട്ടുമാറി)

തൊട്ടയല്പക്കത്തായി താമസമായിട്ടുള്ള
ചാറ്റര്‍ജിയോടിക്കാര്യം ചൊല്ലീടാന്‍ ചെന്നൂ പിന്നെ
അപ്പോഴാ,ണറിയുന്നൂ മുന്‍പൊരു തമിഴനാ-
ണാ ഗൃഹം വാണിരുന്നൂ !ഗുട്ടന്‍സും പിടി കിട്ടി!

(മട്ടുമാറി)

ഹിന്ദിയെ മാധ്യമ മാക്കീട്ടുള്ളൊരു
ഗ്രന്ഥം തമിഴില്‍ വരുത്തീ രാംലാല്‍ 
പിന്നെത്തമിഴില്‍ പലപല രൂക്ഷത-
തിങ്ങിയ വാക്ശര മങ്ങു പൊഴിച്ചു 

ഇല്ലം ചുട്ടില്ലെലിയെ,പ്പേടി-
ച്ചില്ലം വിട്ടിട്ടെലികള്‍ പറന്നൂ 
'പുല്ലെ' ന്നോര്‍ത്തു മദിച്ചവര്‍,മാര്‍ഗേ-
പുല്ലു,മുളക്കാ,ത്തോട്ടം തീര്‍ത്തു 

(മട്ടുമാറി)

ഏറിയോരെ,ലിക്കൂട്ടം ഓടിപ്പോയെന്നാകിലും 
പോയില്ലൊ,രുവന്‍ മാത്രം!ആളൊരു താന്തോന്നിയോ
ഏറെക്കാലമായവന്‍ വാണു പോല്‍ പലപല-
താമസക്കാരോടൊത്തു,തീറധികാരിയെപ്പോല്‍ 
തന്നധികാരങ്ങളെ സ്ഥാപിച്ചു കിട്ടാനവന്‍ 
ഉന്നതങ്ങളിലൊരു ഹര്‍ജിയുമായ്‌ ചെന്നാകില്‍ 
ഒന്നുമേ സമാധാന,മില്ലാതെ രാംലാലിന്നു  
തന്നുടെ വീടൊഴിഞ്ഞു നല്‍കുക തന്നെ ഗതി!
ഭൂമിതന്നവകാശം മാനുഷര്‍ക്കുള്ളതെന്ന 
ബാലിശ വിചാരങ്ങള്‍ രാംലാലിന്നു,ണ്ടായ് വന്നു 
നാനാ ദേശങ്ങള്‍ ചുറ്റി,ക്കണ്ടൊരു ബഷീറി,ന്നുല്‍-
ബോധനങ്ങ,ളൊന്നുമേ പാവ,മറിഞ്ഞതില്ല!

(മട്ടുമാറി)

എലിയുടെ ശല്യം കാരണ,മിരവില്‍
ഇമപൂട്ടാതെ കിടന്നൂ രാംലാല്‍
പലപല പോംവഴി,യന്വേഷിച്ചി-
ട്ടൊടുവി,ലയാളൊരെലിക്കെണി വാങ്ങി

മുളകു കരിച്ചിട്ടിരയായ് തൂക്കി
കെണിയൊരു മൂലയിലുചിതം വച്ചു
ദിനമതു രണ്ടു കഴിഞ്ഞൊരു വേളയില്‍ 
വിരവൊടു മൂഷിക,നൊന്നു കുടുങ്ങി.

അന്നു പുലര്‍ച്ചെ സവാരിക്കായി 
തിങ്ങിന മോദ മൊരുങ്ങീ രാമന്‍ 
കൊണ്ടു കളഞ്ഞര,നാഴിക ദൂരെ 
ശല്യ,മതില്ലിനി യെന്നു സുഖിച്ചു 

മൂന്നോ നാലോ നാളുകള്‍ പോകേ 
കാണായ് വന്നൂ വീണ്ടുമൊരുത്തന്‍ 
കൂടുമൊരുക്കി,യിരുന്നൂ രാമന്‍ 
മൂഢന്‍,‍ മൂഷിക,നന്നും പെട്ടു 

പിറ്റേന്നതിനെ കൊണ്ടുകളഞ്ഞു 
മറ്റേന്നാളോ  വന്നാനിതരന്‍ 
കൂട്ടില്‍ പെടലും ദൂരേക്കളയലു-
മേറ്റം കൃത്യതയോടെ നടന്നു 

ഒറ്റ,യൊരുത്തന,താണോ വീണ്ടും 
നിഷ്ഠ വിടാതെ വിരുന്നു വരുന്നു 
പെട്ടെന്നാണൊ,രു സംശയ മങ്ങനെ 
പൊട്ടി,മുളച്ചു മനസ്സില്‍ താനേ 

ശങ്കയെ സൂക്ഷ്മ,മതാക്കണ,മെന്നൊരു 
ചിന്തയില്‍ മുഴുകിയ നേരം മെല്ലെ 
ചെന്നൊരു തുള്ളി 'ഉജാല' എടുത്തു 
ചിഹ്ന,വുമിട്ട,തി ദൂരെയെറിഞ്ഞു 

നീളന്‍ വാലനെ രാത്രിയില്‍ വീണ്ടും 
കാണായ് വന്നിതു,ജാല,യണിഞ്ഞ് 
(കേരള മക്ക,ളൊരിക്കല്‍ കെണിയില്‍ 
വീണാല്‍ പിന്നെ,യടുക്കുകയില്ല)

എലിയുടെ ശല്യ,മകറ്റാനായി-
ട്ടൊടുവി,ലയാളൊരു പൂച്ചയെ വാങ്ങി 
പുതു പൂച്ചക്കു കുടിക്കാനായി-
ട്ടൊരു ലിറ്റര്‍ പാല്‍ പുറമേ വാങ്ങി 

നാളു,കളേറെ,ച്ചെന്നൊരു കാലം 
പാലുകുടിച്ചു കൊഴുത്തു പൂച്ച!
'ഇര' യോ,തീറ്റകള്‍ തിന്നു തടിച്ചു 
വിവര,മറിഞ്ഞ,വനങ്ങു മെലിഞ്ഞു 

വോട്ടു,പിടിക്കാനായി,ശ്ശത്രുത-
യേറ്റം കൂടിയ പാര്‍ട്ടികള്‍ പലതും 
കൂട്ടു പിടിപ്പതു കണ്ടു വളര്‍ന്നവര്‍
"പൂശക മൂഷിക സഖ്യ",മതാവാം!!

നാണക്കേടും,ധനനഷ്ടങ്ങളു-
മേറി,വരുന്നത,റിഞ്ഞൊരു നാളില്‍
ദൂരെ 'ബദര്‍ പൂര്‍'എന്നൊരു ദിക്കില്‍
ശീമ,പ്പൂച്ചയെ വിട്ടു രാംലാല്‍

പിറ്റേന്ന,ന്തി,മയങ്ങിയ നേരം
വറ്റല്‍ മുളക,തൊരെണ്ണം ചുട്ടു
തട്ടിന്‍ മുകളിലെ കെണിയില്‍ വച്ചു
ചട്ടത്തെ,പ്പോ,ലെലിയും പെട്ടു

ദൂരെ,ക്കളയുക,യെന്നൊരു കാര്യം
നേരെച്ചൊവ്വെ നടാക്കാഞ്ഞ,തിനാല്‍
വേറൊരു,പായം തോന്നിയ,തുടനെ
പ്രാവര്‍ത്തിക,മാക്കാമെന്നായി

ചേട്ടത്തങ്ങള്‍ ചെയ്തി,ട്ടേറിയ
കോട്ടം തീര്‍ത്തൊരു ദുഷ്ടന്‍ തന്നെ
പട്ടിണി,യിട്ടതി,നിഷ്കാരുണ്യം
തട്ടി,ക്കളയുക,യാണിനി നല്ലൂ!!

കെട്ടിയ പെണ്ണ,വളോടും,പിന്നെ-
ക്കുട്ടികളോടും ചൊല്ലി,യിതെല്ലാം 
നഷ്ട സമാധാനങ്ങള്‍ തിരികെ-
ക്കിട്ടി,യൊരാ,ശ്വാസത്തില്‍ വാണു 

പെട്ടിയി,ലെലിയുടെ പാര്‍പ്പു,തുടങ്ങീ-
ട്ടിപ്പോ,ഴേക്കൊരു മാസമതായി 
അത്ഭുതമെന്നേ പറയേണ്ടു തടി-
യൊട്ടും മെലിയാ,തിന്നും കാണ്മൂ!!

എന്താണി,തിനുടെ കാരണ,മെന്നങ്ങ-
ന്തം വിട്ടവ,നിരവും പകലും
സ്വന്തം ദിനകൃത്യങ്ങള്‍ പലതും
മന്ദതയോടെ കഴിച്ചു പാവം!!

(സ്വകാര്യം പറയുന്ന അഭിനയം)

ഇരുചെവി,യറിയരു,തെന്നാല്‍ ഞാനതു-
പറയാം രസികത ചേര്‍ന്ന രഹസ്യം
പരദൂഷണ,മാണെന്നു ധരിച്ചൊരു
പരിഭവ,മെന്നില്‍ നിനച്ചീടായ്ക

കൊച്ചു,മൃഗങ്ങളില്‍ കൌതുകമേറിന-
കുട്ടികള്‍,കാപട്യങ്ങള്‍ കുറഞ്ഞോര്‍ 
അച്ഛനു,മമ്മയു,മറിയാ,തല്പം
ഭക്ഷണ,മെന്നും നല്‍കിപ്പോന്നു!!

(മട്ടുമാറി)

മാസങ്ങള്‍ പോയി വീണ്ടും മൂഷിക ദേഹത്തൊട്ടും
വാട്ടമില്ലെന്നു കണ്ടു, നാട്ടാര്‍ക്കു,മാശ്ചര്യമായ് 
ഒറ്റപ്പെട്ടുള്ളതാമീ സംഭവം ലോകത്തിന്ടെ 
ശ്രദ്ധയില്‍,പ്പെടുത്തീടാന്‍ താമസമൊട്ടും വേണ്ട
നൂറ്റിപ്പതിനെട്ടു നാളോളവും നിരാഹാര -
നേര്‍ച്ച കഴിച്ചി,ട്ടൊരാള്‍ കേറിനാന്‍ ഗിന്നസ് ബുക്കില്‍ 
പൊട്ടിക്കാം റെക്കോഡതു സംശയ,മില്ല തെല്ലും 
ബുക്കുകാര്‍ക്കായി വേഗം  കത്തൊന്നു വിട്ടു രാമന്‍ 

(മട്ടുമാറി)

കൃത്യം വാരം രണ്ടായ്,ഗിന്നസ്-
ബുക്കില്‍ നിന്നും മറുപടി വന്നു 
ഒട്ടൊന്നാലോചിക്കേണം പല-
ദുര്‍ഘട,മീ വിഷയത്തിലിരിപ്പൂ ! 

മാനുഷ വീരത മാത്രം ഞങ്ങള്‍
നാളിന്നോളം ചേര്‍ത്തിട്ടുള്ളൂ
നേരാ,ണെന്നതു ബോദ്ധ്യപ്പെട്ടാല്‍
നേരായ് പരിഗണനക്കും വെക്കാം

ആദ്യം വേണ,മെലിക്കൊരു നാമം
നാട്ടിലെ,ഐഡന്ടിറ്റി കാര്‍ഡും
മറ്റും പലപല രേഖകള്‍ പിന്നെയു-
മറ്റസ്റ്റാക്കി അയച്ചീടേണം 

നല്ല മുഹൂര്‍ത്തം നോക്കി രാംലാല്‍ 
'വില്ല',നെലിക്കൊരു നാമം നല്‍കീ 
തന്നുടെ പേരൊടു ചേര്‍ന്നു വരുന്നൊരു 
സുന്ദര പദമതു കേള്‍പ്പിന്‍ 'റാറ്റ്ലാല്‍' !!

റേഷന്‍ കാര്‍ഡില്‍ ചേര്‍ത്താലല്ലേ 
വീട്ടിലൊ,രയ്ഡന്ടിറ്റി ലഭിപ്പൂ 
വോട്ടര്‍ പട്ടികയില്‍ ചേര്‍ന്നാലേ 
നാട്ടിലെ,യാളുകള്‍ മാനിക്കുള്ളൂ 

(മട്ടുമാറി )

പിന്നെ "തിരിച്ചറിയാ കാര്‍ഡി" നായ് കൂടും തൂക്കി 
ഉന്നത,ന്മാരെ,ച്ചെന്നു കണ്ടല്ലോ നിത്യം നിത്യം 
ഉണ്ടായില്ലൊരു കാര്യം ഓഫീസു പലതിലും 
കിമ്പളം കൊടുത്തിട്ടും ഒന്നുമേ നടന്നില്ല 

(മട്ടുമാറി)

എണ്ണം തീരാ പ്പലപല നിയമ-
ക്കണ്ണികള്‍ ചേര്‍ക്കാന്‍ വയ്യാതൊടുവില്‍ 
ഗിന്നസ് ബുക്കെന്നുള്ളൊരു സ്വപ്നം 
 ഉള്ളില്‍ നിന്നു കളഞ്ഞു രാംലാല്‍ 

എലിയുടെ,യീദൃശ,കഴിവുകള്‍ കണ്ടി-
ട്ടഭിമാനത്തെ വരിച്ചതുമൂലം 
പലപാടാ,ലോചിച്ചി,ട്ടൊടുവില്‍ 
'വധ ശിക്ഷ' യില്‍ നിന്നിളവുവരുത്തി

പിന്നെയൊ,രൊഴിവു,ദിനത്തില്‍ കെണിയൊടു-
ചെന്നൂ നാഷണല്‍ ബസ്‌ സ്ററാന്ടിങ്കല്‍ 
മെല്ലെ,യൊളിഞ്ഞു,'ഹരിദ്വാര്‍'പോകും 
വണ്ടിയില്‍ മേല്‍പ്പുര തന്നില്‍ കേറ്റി

കൊന്നില്ലല്ലോ പീഡിപ്പിച്ചു,ക-
ളഞ്ഞില്ലല്ലോ വല്ലേടത്തും 
പുണ്യപുരത്തില്‍ ചേര്‍ത്തു താനൊരു-
പുണ്യം ചെയ്തെന്നാഹ്ലാദിച്ചു 

അല്ലലു കൂടാതേറിയ നാളുകള്‍ 
നല്ല രസത്തിലിരുന്നു രാമന്‍ 
ഇല്ലിനി,ബാധകളൊന്നും മൂഷിക-
ശല്യമൊഴിഞ്ഞതി,ലാഘവമോടെ 

അങ്ങനെയൊരുനാള്‍ മദ്ധ്യാഹ്നത്തില്‍ 
വന്നു തപാലു ശിപായി പടിക്കല്‍ 
തന്നൊരു,ക്ഷണപത്രം,പോകേണം 
നല്ല സുഹൃത്തിനു ചേര്‍ന്ന വിവാഹം 

'ഗിഫ്റ്റ്'കൊടുക്കാനായി,ഗ്ഗണപതി-
ശില്‍പം കടയില്‍ നിന്നും വാങ്ങി 
ഇസ്തിരി,യിട്ടു മടക്കിയ കോട്ടു -
പുറത്തേ മുറിയിലെ ഷെല്‍ഫില്‍ മിനുങ്ങി 

കല്യാണത്തിനു പോകാനായി 
നല്ല വെളുപ്പി,നെണീറ്റു രാമന്‍ 
പല്ലും തേച്ചു കുളിച്ചൂ,ക്ഷൌരം 
മുന്നം ചെയ്തു മടുപ്പില്ലാതെ 

കോട്ടു,ധരിക്കാനായിട്ടേറ്റം 
തുഷ്ടി,യൊടൊത്തു തുനിഞ്ഞൂ രാമന്‍ 
ഞെട്ടിപ്പോയി !കാണായ് വന്നൊരു
വട്ടം!കുപ്പായത്തിന്‍ പിറകില്‍ 

കഷ്ടം!രാംലാലോര്‍ത്താ,നീവക-
ദുഷ്ടത റാറ്റ് ലാലേ ചെയ്യുള്ളു 
ശിഷ്ടം ജീവിത മതിനെ,ക്കൊന്നെന്‍
ക്രുദ്ധത തീര്‍ക്കണ,മെന്നു ശഠിച്ചു 

"നല്ലൊരു കോട്ടു മടക്കിയതിന്നലെ 
കണ്ടിച്ചല്ലോ ശുംഭന്‍ റാറ്റ് ലാല്‍ 
കല്യാണത്തിനു ഞാനില്ലെ"ന്നവ-
നിന്റര്‍‍ നെറ്റി,ലൊരീമെയി,ലിട്ടു 

പിറ്റേന്ന,വധി ദിനാലസ്യത്താല്‍ 
പത്തുമണിക്കെഴുനേറ്റേയുള്ളൂ 
ഒട്ടുമടിച്ചു കുളിക്കാനായി 
തോര്‍ത്തു മെടുത്തു കുളപ്പുര യേറി 

ബക്കറ്റിന്ടെ യിടുക്കില്‍ നിന്നൊരു 
ശബ്ദം കേട്ടു തിരിഞ്ഞു രാം ലാല്‍ 
കൊച്ചുമിടുക്കന്‍ മൂഷികവീരന്‍ 
പാത്തുപതുങ്ങി,യിരിപ്പതു കണ്ടു!!

സ്നാനപ്പുരയുടെ വാതില്‍ പുറത്തു-
ന്നാവേശത്തി,ലടച്ചൂ നന്നായ് 
കോണി ച്ചോട്ടിലെ ഹോക്കി സ്റ്റിക്കതു 
വേഗം കയ്യിലെടുത്തൂ പിന്നെ 


മുന്‍‌കൂര്‍ കരുതലിനായി,ത്തലയില്‍ 
ഹെല്‍മറ്റൊന്നു ധരിച്ചു,കാലില്‍ 
നല്ല കനത്ത ചെരിപ്പും,കയ്യില്‍ 
കയ്യുറ രണ്ടും ചേലില്‍ ധരിച്ചു 

(വര്‍ഷം പലതിനു മുന്‍പൊരു ഹോക്കീ-
വിദ്വാന്‍ ചെറു ചില മാച്ചില്‍ ചാമ്പ്യന്‍ 
ചിത്രം!ഭൂമി കുരുക്ഷേത്രത്തിനു-
പുത്രന്‍ ,താനൊരു യുദ്ധ നിയോഗന്‍ !)

എലിയെ,ക്കൊല്ലാനായ,ദ്ദേഹം 
രണ സന്നാഹം ചെയ്‍വത,റിഞ്ഞ് 
അയല്‍വക്ക,ക്കാരോടി,യണഞ്ഞു 
പൊരുതിനു പിന്തുണ നല്കീടാനായ് 

കതകു തുറന്നിട്ട,തിവേഗത്തില്‍ 
അടികള്‍ തുടങ്ങീ ഭട വീര്യവുമായ് 
കരണം കുത്തി മറഞ്ഞെ,ലിയപ്പോള്‍
അടികളില്‍ നിന്നു,മൊഴിഞ്ഞീടാനായ്‌ 

ഒന്നുകുതിച്ചാന്‍ പോര്‍വിളിയോടെലി -
യങ്ങൊരു മൂലയില്‍ ചെന്നു മറഞ്ഞു 
ഓടിച്ചെന്ന,വനോങ്ങിയ നേരം 
പേടിച്ചെ,ലിയും പാഞ്ഞുനടന്നു

വാലില്‍ ബൂട്ടിട്ടൊന്നു ചവിട്ടിയ-
നോവില്‍ പ്രാണ ഭയത്താലാവാം 
കാലില്‍ ചെന്നവ,നാഞ്ഞു കടിച്ചു 
ഓരാത,ങ്ങേരൊന്നു തളര്‍ന്നു 

പതിനെട്ടാം ദിന മന്നാ പാണ്ഡവര്‍ 
പട കൂടീട്ടു ജയിച്ചതു പോലെ
പതിനെട്ടടവു പയറ്റീ,ട്ടൊടുവില്‍ 
പടയില്‍ ജയിച്ചു വീരന്‍ രാം ലാല്‍ 

എലിവധ,മങ്ങു കഴിഞ്ഞൂ,പിന്നീ-
ടതിനുടെ സംസ്കാരാദി കഴിച്ചു 
'എലിവിഷ 'ദീര്‍ഘ ചികിത്സകള്‍ ചെയ്യാന്‍ 
അവധിയില്‍ ആതുര ഭവനേ ചേര്‍ന്നു 

(മട്ടുമാറി)

കല്പിത സംഭവങ്ങള്‍ കേട്ടു മനതാരിങ്ക-
ലല്പവും നീരസങ്ങ,ളില്ലാതെ,യിത്ര നേരം 
മല്ക്കാവ്യ സംരംഭങ്ങള്‍ ശ്രദ്ധയോടാസ്വദിച്ച 
ഹൃദ്യരാം സദസ്യരെ നിങ്ങള്‍ക്കു നമസ്കാരം !

(ശുഭം)

(ഇ.എം.ആദിത്യന്ടെ 'മൂഷിക ചരിതം'എന്ന നര്‍മ്മ ലേഖനത്തോട് കടപ്പാട്')