Friday 13 December 2013

ഭാഗ്യലക്ഷ്മി

നീ ഭാഗ്യലക്ഷ്മി തൊഴുത്തിന്ടെ നെയ്‌വിള -
ക്കീ ഗേഹ വൃദ്ധിക്കു നിത്യലക്ഷ്മി 
നീ ക്ഷീര വൃഷ്ടി പറമ്പിൻ വെളിച്ചമീ 
മാനുഷീധാത്രീ വളർത്തു പുത്രി 

കന്നായിരുന്ന നീയമ്മതൻ ചാരത്തു നിന്നും 
കുനികുത്തിയങ്ങുമിങ്ങും 
പുല്ലുനാമ്പോരോന്നു തിന്നും മറന്നങ്ങു 
മണ്ടുന്ന കണ്ടുമെൻ കണ്‍കുളിർത്തു 

പിന്നെ നീ പയ്യായ് വളർന്നു മദിയാർന്നു 
പൊൻകുടമൊന്നിനെ നൊന്തുപെറ്റു 
അന്നതെൻ സൌഭാഗ്യമെന്നോർത്തു ലാളിച്ചു 
നിൻ പാലനത്തിന്നു മാറ്റുചേർത്തു 

നിൻ പാൽ കറന്നു വിറ്റെൻ മുണ്ടുപെട്ടിയിൽ 
ടിന്നളുക്കിൻ കനം കൂടിവന്നു 
നിൻ നറും വെണ്ണ ചേർത്തുണ്ടെന്ടെ യോമന -
ക്കണ്ണനാമുണ്ണിക്കു മെയ് വളർന്നു 

രണ്ടുനാൾ മുൻപാണു കാലത്തു മൊന്തയും 
വെള്ളവും കൊണ്ടു നിൻ ചാരെയെത്തീ
എന്തുനീ തെറ്റെ,ന്നെണീട്ടില്ല !അകിടുണർ -
ന്നെന്തെ മാധുര്യം ചുരത്തിയില്ല !

എന്തോ പിണഞ്ഞു നിനക്കെന്നു കണ്ടുള്ളു -
മന്ദിച്ചു കണ്ണുനീർ വാർത്തു നിന്നു 
അന്തികേ ഞാനെന്തു ചെയ്യേണ്ടുവെന്നോർത്തു 
നിൻ ശോകഭാവങ്ങൾ നോക്കിനിന്നു 

ഏറും തരത്തിലായൌഷധങ്ങൾ കൂർത്ത -
സൂചിയാൽ കേറ്റീ തളർന്ന നിന്നിൽ 
നീയൊന്നെണീറ്റില്ല  നാലുപേർ തണ്ടിട്ടു -
താങ്ങിയെന്നാലതും വ്യർത്ഥമായ്പോയ്‌ 

ആരോ പറഞ്ഞറിഞ്ഞാണെന്നുതോന്നുന്ന -
താരാച്ചാരാന്മാർ മണത്തു വന്നു 
ചോരയും നീരും വികാരവും ചേർന്ന നിൻ 
ദേഹമാംസത്തിൽ കൊതിച്ചു നിന്നു 

ചില്ലറക്കാശെണ്ണി മേടിച്ചു പുത്രിതൻ 
കൊല്ലാക്കൊലയ്ക്കമ്മ കൈപൊക്കുമോ 
പുല്ലുതിന്നുന്നൊരി,സ്സാധുവിൻ ജീവനു -
മില്ലയോ മൃത്യുവിൽ ഭീതിയെന്നോ 

പാവം !തൊഴുത്തിൽ കിടപ്പു ദീനാർത്തയായ് 
കാണുവാനാവില്ല ,യെന്നൊടുക്കം
പാപമാണെന്നറിഞ്ഞിട്ടും ,ദയാവധ -
പാതകത്തിന്നായനുജ്ഞയേകി 

നീ ഭാഗ്യലക്ഷ്മി ,തൊഴുത്തിൻ വിളക്കണ -
ച്ചീ ഭാഗ്യഹീനക്കിരുട്ടു നൽകീ 
നീയാർന്നു മുക്തി പറമ്പിന്ടെയറ്റത്തു 
നീറുമീ യമ്മക്കു മാപ്പു നല്കി 

************************************        
Girija Chemmangatt
(കേരളത്തിലെ ക്ഷീരോല്പാദനത്തെ പ്രതികൂലമായി ബാധിച്ച ഒരു ദുരന്തമാണ് കന്നുകാലികളിലെ കുളമ്പുരോഗം .രോഗം ബാധിച്ച്, കുറെ മൃഗങ്ങള്‍ അവശരാകുകയും ജീവഹാനി സംഭവിക്കുകയും ചെയ്തു .നിസ്സഹായരായ ഈ മിണ്ടാപ്രാണികള്‍ക്കും,അവരെ പരിപാലിച്ച് ,ഉപജീവനമാര്‍ഗം കണ്ടെത്തിയ ഹതഭാഗ്യരായ ഗോപാലകര്‍ക്കുമായി ഞാന്‍ ഈ കവിത സമര്‍പ്പിക്കുന്നു .) 

Monday 2 December 2013

കണ്ണന്ടെ കണ്ണൻ

കണ്ണന്ടെ പൊൻ തിടമ്പേ റ്റുവാൻ ഭാഗ്യങ്ങൾ 
കൊല്ലങ്ങളായ് ചെയ്ത കണ്ണൻ 
കണ്ണന്ടെ യാനപ്പറമ്പിൽ വെച്ചേറ്റവും 
സന്മാനോഭാവനിക്കണ്ണൻ 

 വെള്ളവിരിപ്പിലിരുത്തി മേൽശാന്തി, നിൻ 
ചെല്ലപ്പേരിട്ടു വിളിച്ചു 
അന്നുതൊട്ടുത്സവ വേള തന്നോട്ടത്തി-
ലൊന്നാമതായി ഞാനോടി 

(പെണ്ണൊരാളോടി ജയിച്ചെന്ന വാർത്ത ഞാൻ 
പണ്ടെന്നോ കേട്ടു മറന്നു 
അന്നതെൻ കൃത്യതവിട്ട മദകാല-
ബന്ധനം മൂലമായ് വന്നു )

കുട്ടിക്കുറുമ്പുകളേറെയും ചെയ്തൊരെ-
ന്നിഷ്ട ദൈവത്തിൻ നടയ്ക്കൽ 
കുട്ടിത്ത മാർന്നുള്ള കൊമ്പനെത്തന്നൊരാൾ 
പട്ടാഭിഷിക്ത സമ്പന്ന 

കൂട്ടത്തിലേറ്റ മിളയവ നെന്നോർത്തു 
ചേട്ടന്ടെ സ്നേഹവായ്പേകി 
കൂട്ടാമവരജസിദ്ധി ഞങ്ങൾക്കേറ്റം 
നേട്ടമാണെന്നായ്‌ കരുതി 

ഉത്സവനാളിൽ വരിചേർത്തു ഞങ്ങളെ 
നിർത്തി മെയ്‌ച്ചങ്ങല കെട്ടി 
മത്സരം കാണുവാൻ ഭക്തജനങ്ങളു -
മുത്സുകരായി വന്നെത്തി 

ഓടുമ്പോളിമ്പ മുതിർക്കാൻ മണിയുമായ് 
പാരമ്പര്യക്കാരുമെത്തി 
പാളിച്ച മാറ്റുവാൻ പോലീസുകാരുമി-
ക്കോവിലിൻ ചുറ്റുമായെത്തി 

ഓട്ടം തുടങ്ങി ഞാനൊന്നാമതാകുവാ-
നേറ്റം കുതിച്ചു മുന്നേറെ  
കാട്ടിയെൻ പാലകൻ,കാൽകൊണ്ടൊരാജ്ഞയെ-
ന്തോട്ടം, പിടുന്നെന്നു നിർത്താൻ!

നിന്ന ഞാൻ ചുറ്റിലും നോക്കവേ കാണുന്നു 
മുന്നിലാണോടുന്നു കുഞ്ഞൻ !
പിന്നാലെയാരും വരുന്നില്ല,പാവങ്ങൾ!
മന്ദയാനം നടത്തുന്നു !

കൊച്ചു കുറുമ്പൻ ചടുലമായോടി യ-
ങ്ങെത്തിക്കൊടിമരം തൊട്ടു 
ചുറ്റിലും കാണികളാർപ്പിട്ടു,ഞങ്ങളോ 
വിഡ്ഢികളെന്നായ് പിരിഞ്ഞു 

വന്നിതാ, ശോകവൃത്താന്തം പണമാണു
ഞങ്ങളോടിച്ചതി കാട്ടി 
പൊങ്ങു മധികാരഗർവാണു കാപട്യ-
മുള്ളൊരീ നാടകം കെട്ടി 

വെള്ളയണിഞ്ഞു വണങ്ങുവാനെത്തുന്ന
കള്ളപ്പരിഷക്കു മുന്നിൽ 
കള്ളച്ചിരിയുമായ്‌ നിൽപവൻ,പാൽവെണ്ണ -
ക്കള്ളനിന്നെന്തേ പിണഞ്ഞു? 

മഞ്ഞപ്പവൻ പൊൻ തിളക്കങ്ങൾ പാക്കനാർ 
നഞ്ഞെന്നു ചൊല്ലിയെന്നാലും 
മഞ്ഞപ്പട്ടാട ചുറ്റുന്നവൻ തൻ കണ്ണും 
മഞ്ഞളിച്ചെന്നായറിഞ്ഞേൻ.

***************
(വർഷങ്ങൾക്കുമുൻപ് ജയലളിത ഗുരുവായൂരപ്പന് നടയിരുത്തിയ ആനക്കുട്ടി,ആനയോട്ടത്തിൽ ജേതാവായപ്പോൾ ഉണ്ടായ വിവാദത്തെ അടിസ്ഥാനമാക്കി എഴുതിയത്.  
പെണ്ണൊരാളോടി ജയിച്ചെന്ന വാർത്ത ......ഗൌരി ആന ഒന്നാമതായി ഓടിവന്ന കഥ  ഓർക്കുന്നു.ശാന്തസ്വഭാവിയായകണ്ണൻ  )     
'        

Saturday 27 July 2013

യശോദ

തള്ളതൻ കുഞ്ഞി പ്പകർപ്പെന്നപോൽ കരിം-
പുള്ളി വെണ്മേനിയിൽ മിന്നുംകിടാത്തനേ 
തുള്ളും മനസ്സുമായ്,നീ വന്ന നാൾ തൊട്ടു 
നിന്നെ ലാളിക്കുവാൻ വെമ്പും യശോദ ഞാൻ 

നല്ലിളം പുല്ലും പഴത്തോലു,മുപ്പിട്ട 
കഞ്ഞിയിൽ ചാലിച്ചൊ,രെള്ളുപിണ്ണാക്കുമായ് 
എന്നും തൊഴുത്തിൽ വന്നെത്തുമ്പൊഴെന്തിനാ-
യിണ്ടലിൽ നാളെയെച്ചൊല്ലിത്തപിപ്പു ഞാൻ!

അമ്മയല്ലെന്നാലു.മോർപ്പു, വരുംകാല-
മെന്തായി മാറും വളർന്നൊരാ വേളയിൽ 
ഇല്ല നീ പോകില്ല പാടത്തു പൂട്ടുവാൻ 
യന്ത്രക്കലപ്പകളെമ്പാടുമാകയാൽ 

പെട്ടിശ്ശകടവും പിക്കപ്പു,ടിപ്പറും 
നെട്ടോട്ടമായ്‌ നിരത്തെങ്ങും നിരക്കയാൽ 
കട്ട കടവണ്ടി യോട്ടുവാൻ ,പൌരുഷം-
തട്ടിയുടച്ചു തളർത്തില്ല മാനുഷർ 

പുത്തൻ തലമുറക്കായ്‌ വിത്തുകാളയായ്
നിർത്തില്ല നിൻ ജനുസ്സത്ര പോരായ്‌കയാൽ 
വ്യർത്ഥമാണെങ്കിലും ചിന്തിച്ചു തേങ്ങുന്നു 
തപ്ത ഹൃദന്ത വൈവശ്യങ്ങളോടെ ഞാൻ 

നാളെ നീയെന്തായിടും,ഹാ !കഴിഞ്ഞൊരാ -
നാളുകൾ പേക്കിനാ,വെന്നപോൽ മാഞ്ഞിടും 
നേരും നെറിയും കളഞ്ഞുള്ള മർത്ത്യന്ടെ-
യൂണുമേശയ്ക്ക,ലങ്കാരമായ് മാറിടും !

***************

Monday 22 July 2013

കുട്ടിച്ചെമ്പിലെ കഞ്ഞി

ഒട്ടല്ലനവധി കൊല്ലം മുന്പെൻ
  കുട്ടിക്കാലത്തില്ലത്തേ-
യ്ക്കരെ നിന്നും പൂവും കൊണ്ടൊരു 
കുട്ടിപ്പെ ണ്ണു വരാറുണ്ട്   

തെച്ചി പ്പൂങ്കുലയൊന്നൊരണ്ടോ
പച്ചത്തുളസീ ഗളമഞ്ചോ
മച്ചിലെ ദേവനു ചാർത്താനായവ-
ളെത്തും വെയിലു കനക്കുമ്പോൾ 

പട്ടിണിയുണ്ടുവളർന്നൊരു പെണ്ണി-
ന്നറ്റുകിടക്കും വയർ കണ്ടാൽ 
കഷ്ടം തോന്നി കഞ്ഞി കൊടുക്കും 
കെട്ടിൽ വിളിച്ചിട്ടെന്നമ്മ 

കുട്ടിച്ചെമ്പിലെ കഞ്ഞി കുടിച്ചൊരു 
കുട്ടിപ്പെണ്ണിൻ കഥ കേൾക്കാൻ 
കുട്ടികൾ ഞങ്ങൾ ചുറ്റും കൂടും 
മുറ്റത്തുള്ളൊരു മാഞ്ചോട്ടിൽ 

ഉച്ചക്കൊടുവെയിൽപോയാലിടവം 
കൊട്ടും കുരവയുമായ് വന്നാൽ 
കുട്ടിപ്പെ ണ്ണു വരാതാകും പുഴ 
യറ്റം മുട്ടെ യിരച്ചാർത്താൽ 

കർക്കിടകത്തിൻ കെടുതിയിൽ മുണ്ടു-
മുറുക്കി യുടുത്തൊരു കഥ ചൊല്ലാൻ 
എത്തും ചിങ്ങമണഞ്ഞാൽ വീണ്ടും 
തെച്ചിപ്പൂവിൻ കുമ്പിളുമായ്

പത്തു പണത്തിനു കൊള്ളരുതാത്തൊരു 
കുട്ടിപ്പെണ്ണോടന്നൊരു നാൾ 
കുട്ടിത്തത്തിനിളക്കം കൊണ്ടൊരു 
ദുശ്ചോദ്യം ഞാൻ ചോദിച്ചു 

"കുട്ടിപ്പെണ്ണേ നീയൊരു രൂപ കൊ-
ടുത്തൊരു ഭാഗ്യക്കുറി ചേർന്നാൽ 
പത്തല്ല മ്പതിനായിരമായ്പണ-
മൊത്താലെന്തതു ചെയ്തീടും ?"


പൊട്ടച്ചോദ്യമതെന്നാകിലുമ-
ക്കുട്ടി പ്പെണ്ണതറിഞ്ഞില്ല 
ഒട്ടും വൈകാതവളിൽ നിന്നും 
കിട്ടീ മറുപടി യീമട്ടിൽ 
   

"കുട്ടി ക്കാവിനു* സംശയമെന്തേ 
കിട്ടും ലോട്ടറി യെന്നാകിൽ 
കുപ്പാട്ടീന്നു* മനപ്പടി വരെയും 
കെട്ടും പാലം കട്ടായം 
കർക്കടകങ്ങൾ തകർത്താലും പുഴ-
മത്തു പിടിച്ചിഹ വന്നാലും 
മുട്ടില്ല ,ടിയനു* കഞ്ഞി മനക്കലെ 
കുട്ടിച്ചെമ്പിൽ നിന്നെന്നും "

പത്തുപണത്തിനുകൊള്ളരുതാത്തൊരു 
കുട്ടിപ്പെണ്ണിൻ വർത്താനം
കുട്ടികളൊത്തു കളിക്കുന്നെൻ ചെവി-
പൊട്ടും മട്ടുള്ളിടിയായി 

പൊട്ടിയിടിഞ്ഞു വിഴാറായുള്ളൊരു
പൊട്ടപ്പുര നന്നാക്കാനോ
പത്തു പറക്കണ്ടം മേടിച്ചതിൽ
മുപ്പൂവൽ കൃഷി ചെയ്യാനോ 
പട്ടും പൊന്നും വാരിയണിഞ്ഞു
പണത്തിൻ മേനിയിൽ ഞെളിയാനോ
കുട്ടിപ്പെണ്ണു കൊതിച്ചില്ല,വളിലെ
നിഷ്കാപട്യ ത്തികവാലെ 

കുട്ടിപ്പെണ്ണിൻ ചെറുമോഹത്തിൽ
ചിത്തം പാരമലിഞ്ഞിട്ടോ
ചെത്തിപ്പൂവുകൾ നിത്യം ചൂടിയ 
സൌഖ്യം നെറുകകുളിർത്തിട്ടോ
പത്തര മാറ്റിൻ വില കണ്ടിട്ടോ 
തൃപ്തി യടഞ്ഞൊരു ദേവന്മാർ 
സ്വത്തും പണവും വാരിയെറിഞ്ഞു 
ലക്ഷ്മീ ദേവിയുമൊത്തൊരു നാൾ 

ഒട്ടല്ലനവധി കൊല്ലം പിൻപീ
കുട്ടിപ്പെണ്ണിൻ നിനവിങ്കൽ 
കുട്ടിച്ചെമ്പും കെട്ടും മനയും 
സത്യത്തികവൊടു മിന്നുന്നു!

**************  


കുട്ടിക്കാവ് -  നായർസ്ത്രീകൾ നമ്പൂതിരി പെണ്‍കുട്ടികളെ വിളിക്കുന്ന പേര്
കുപ്പാട് ,കുപ്പമാടം- വീട് (ആചാരവാക്ക്)
അടിയൻ- ഞാൻ (ആചാരവാക്ക് ) 



Tuesday 2 July 2013

പുത്രൻ

ഭീതി പൂണ്ടന്ത്യത്തിന്ടെ
 കാലൊച്ച കേട്ടും കൊണ്ടീ
ഗൂഢമാം കശാപ്പുശാ-
ലക്കകം നിൽപാണു ഞാൻ
യാതൊരു മാർഗേനയൊ-
ന്നറിയിച്ചിടും പുതു -
ജീവനൊന്നുള്ളിൽ സുപ്തി-
 കൊണ്ടിരിപ്പതാം കാര്യം

പുല്ലുമേയുവാൻ പോയ-
താണെന്നാ,ലാരും കണ്ടി-
ല്ലുന്നത,നാരോഗ്യവാ-
നായുള്ള വൃഷാര്യനെ
ഗംഭീര ഭാവം ചേർന്ന
 കൊമ്പുകൾ, മൃദുമേനി 
ചന്തമുള്ളവന്നൊത്ത-
 പൂഞ്ഞ, ഭംഗിയുള്ള വാൽ

കോൾമയിർ കൊണ്ടീടുക-
യാണു ഞാൻ പ്രേമം കൊണ്ടീ-
യോർമ്മ വന്നിടും നേരം
 ,മൃത്യു കാത്തു നില്ക്കിലും
ചോർന്നുപോം കാലം വീണ്ടു-
കിട്ടില്ല ,ജീവൻപോലു -
മൂർന്നു പോകാറായ്‌ നാളു-
ണ്ടെത്ര !അല്ല നാഴിക !

 കണ്ണുനീർ പൊഴിക്കുവാ-
നാകില്ല  നരവർഗ-
പ്പെണ്ണല്ല ,  നാവോ മർത്യ-
ഭാഷയ്ക്കു വഴങ്ങില്ല 
ഉള്ളം വിങ്ങിടും നെരി-
പ്പോടുപോ,ലെരിഞ്ഞാകെ -
പ്പൊള്ളുവാൻ മാത്രം വിധി-
പ്പെട്ടുള്ള മിണ്ടാപ്രാണി 

എത്ര പേറു പെറ്റു ഞാൻ
 പാലെത്ര ചുരത്തിയെൻ 
കർഷക വൃത്തൻ യജ-
മാനന്നു വേണ്ടിപ്പണ്ടേ 
"വൃദ്ധയായിവൾ ഇനി-
യൊന്നിനും കൊള്ളാത്തോളായ്
വിറ്റു കാശാക്കാ"മെന്നു
 നിർദ്ദയം വിചാരിച്ചോ 

ജീവനെ,പ്പേറീടുമെ-
ന്നു,ദരം വീർക്കാൻ ഹേതു 
ജീവാവസാനത്തിന്നു
 വന്ന രോഗമായോർത്തോ 
ദൂരങ്ങളെമ്പാടും ഞാൻ
 താണ്ടി യാതനയെന്തു -
മാതിരി യനുഭവി,ച്ചി-
വിടം വരേക്കെത്തി !

ആരും കേൾക്കുവാനില്ലെൻ
 രോദന,മെന്നുള്ളൊരെൻ-
രോദനം വിധാതാവിൻ
 കർണ്ണത്തിൽ പതിഞ്ഞുവോ 
നോവുണർന്നുവോ പുറം-
 തടവാനദൃശ്യയായ് 
ദേവി പാർവതി ദയാ-
 വായ്പോടെ വന്നെത്തിയോ 

ദിവ്യത്വം നിറഞ്ഞൊരാ-
 സ്പർശ സാന്ത്വനങ്ങളിൽ 
നവ്യമാ മുണർവ്വോടു-
 മൽപവേദനയോടും 
മഞ്ജുള സ്വരൂപനാം
 മൂരിക്കുട്ടനെ,പ്പെറ്റി-
തമ്പരപ്പുമായ് ചുറ്റു-
 മാരാച്ചാരാന്മാർ നില്കെ 

പിച്ച വെച്ചുമീ കുഞ്ഞി-
ക്കുളമ്പു വഴുക്കുമ്പോൾ 
വേച്ചുമെൻ പാലൂറീടു-
മകിടിൽ മുട്ടിക്കൊണ്ടും 
അച്ഛന്ടെ,യാകാരത്തിൽ
 വന്നവൻ നീയമ്മക്കു 
തുച്ഛമായെന്നാകിലു-
മായുസ്സു നീട്ടിത്തന്നു 

                             ***************                            

(കശാപ്പിന് കൊണ്ടുവന്ന പശു പ്രസവിച്ചു എന്ന പത്രവാർത്തയെ ആസ്പദമാക്കി എഴുതിയത്.മിണ്ടാപ്രാണികൾക്ക് പ്രസവവേദന വരുമ്പോൾ ശ്രീപാർവതി പുറം തടവാനെത്തും എന്ന് ഗ്രാമീണ സങ്കൽപം.)


























        

Tuesday 11 June 2013

മഴയുടെ അമ്മ

നിറവെയിൽച്ചൂടിൻ കടുംപിടുത്തം
എരിപൊരിക്കൊള്ളുന്ന  വിഷമവൃത്തം
പകലോനും തളരുന്ന മേടമാസം ഭൂമി -
ചെറുതല്ലാതാലസ്യമേറ്റു പാവം! 

തെളിനീരി,ന്നുറവ കൈവിട്ട നേരം 
പുഴയുള്ളിൽ മദമങ്ങൊളിച്ചു വെച്ചു 
കുളമതോ ചെളി വറ്റിവിണ്ടടർന്നൂ വീട്ടു-
കിണറിലോ വെള്ളം ചെരിച്ചു വെച്ചു 

അരി ,കറി വെക്കുവാൻ വെള്ളമില്ല 
കരിപാത്രം കഴുകുവാൻ വെള്ളമില്ല 
കുളിയില്ല നനയില്ല ചെറുതോട്ടിൽ ചെന്നൊന്നു 
തുണിയലക്കാനോ നിനച്ചിടേണ്ട

ചെറുകാലിക്കൂട്ടം നടന്നു മേയാൻ 
പഴുതില്ല പുല്ലു നാമ്പൊന്നുമില്ല 
ഇടമഴയിതുവരെ പെയ്തതില്ല,കഷ്ട-
മിടവപ്പകുതി വന്നെത്തിയില്ല 

മഴയുടെ പെറ്റമ്മയ്ക്കെന്തു പറ്റി? കൊച്ചു-
മകനെയും മാറത്തു ചേർത്തിരിപ്പോ? 
ഒരു മാത്രയെങ്കിലും കയ്യയച്ചും കൊണ്ടീ -
മരുഭൂവിലേക്കൊന്നയച്ചുവെങ്കിൽ 

ഒരു മായാജാലം കണക്കു കാണായ് വന്നി-
തകലേന്നടുക്കുന്നു കരിമേഘങ്ങൾ 
ഒരു തുള്ളിയിരുതുള്ളി നൂറായിരം തുള്ളി 
പെരുതുള്ളിയായ് പിന്നെ പേമാരിയായ് 

പല രാവു പകൽ പെയ്തു പുഴയുണർന്നൂനല്ല-
കിണറും കുളങ്ങളും നിറനിറഞ്ഞൂ 
തൊടി തോറും തല നീട്ടി ചെറു പുല്ലുകൾ മെല്ലെ-
ച്ചൊടി ചേർന്നു പൈക്കൾ നിരന്നു മേഞ്ഞു 

ഇടവേളയില്ലാതെ മഴ പെയ്യവേ പെട്ടെ-
ന്നിടിയുന്നോ മാനസം മടി തേടുന്നോ 
കുളിരാണ്,കുളിവേണ്ട,തുണി നനച്ചുംകൊണ്ടീ-
യഴയിലിട്ടാലന്നുണങ്ങുകില്ല 

നനവാണ്,തറതോറുമെന്നുമീറൻ ചേർന്ന-
മണമാണീ യിണമുണ്ടു മാറവയ്യ 
കരി പോൽ കരിമ്പൻ,കരിമ്പടപ്പൂച്ചി വ-
ന്നിഴയുന്നു ചുമരിലും നിലമൊക്കെയും 

ചെറുമുറ്റമതിലൊന്നിറങ്ങിയാലൊ കാലു-
പതറും വഴുക്കലിൻ തകൃതിമേളം 
മഴ വയ്യ! മഴ വേണ്ട കുളിരുന്നു,കതിരോനും 
മുകിലാട മൂടിപ്പുതച്ചിരിപ്പൂ 

മഴയൊന്നു നിന്നിട്ടിന്നൊരു വെയിൽ വന്നെങ്കിൽ 
തൊടി വെള്ളം വാർന്നൊന്നുണർന്നുവെങ്കിൽ 
മഴയുടെ പെറ്റമ്മ യ്ക്കെന്തുപറ്റി!കൊച്ചു-
മകനെ തിരിച്ചങ്ങെടുത്തു കൂടെ !

**********************
(മഴയുടെ അമ്മയ്ക്കെന്നും തൊയിരല്ല്യ!!!)      

  

Thursday 30 May 2013

കന്നി അയ്യപ്പൻ

മണ്ഡലക്കാല,മുഷസ്സുദിച്ചാൽ 
എങ്ങും ശരണം വിളിയുണർന്നാൽ
അമ്പലം ചുറ്റി നടയ്ക്കൽ തൊഴുവിച്ചെ -
ന്നുണ്ണിയെ മാലയിടീക്കുകില്ല 

കയ്യിൽ ശരക്കോലു  ചേർത്തു വച്ച്
മെയ്യിൽ കറുപ്പു ടയാട തറ്റ് 
വെട്ടാത്ത കേശവും മീശയു,മായെന്ടെ 
കുട്ടനെ നോൽമ്പി,ട്ടൊരുക്കുകില്ല 

പിണ്ടിയാ,ലഞ്ച,മ്പലങ്ങൾ തീർത്തും -
കൊണ്ടുടുക്കിൻ പാട്ടു മേളമോടെ 
സദ്യ വട്ടങ്ങ,ളൊരുക്കി,യെൻ കുട്ടനെ 
കെട്ടു നിറച്ച,ങ്ങയക്കുകില്ല 

പണ്ടേ ചെവിക്കൊണ്ടു പ്രേമകാവ്യം 
കണ്ഠ,മിടർത്തും പ്രണയ ഗീതം 
കന്യയാം ദേവിയാ,ള യ്യപ്പ ദേവനിൽ 
പുണ്യ രാഗാർത്ത യായ് തീർന്ന കാര്യം 

സങ്കോച ,മോടിഷ്ട നാഥനോടായ് 
കല്യാണ ,മർഥിച്ചു ചെന്നനേരം 
ചൊല്ലിയത്രെ,ദേവ,"നെന്നീ മല കേറി 
കന്നി ഭക്ത, നൊരാ,ളെത്തുകില്ല  
അന്നുനിൻ കണ്ഠത്തിൽ ഞാനണിയും 
ധന്യ,പ്രണയ മാംഗല്യമാല്യം 
ഇന്നു നീ പോയാലു,മെത്താതിരിക്കില്ല 
നല്ല കാലം നമ്മ ളൊത്തു ചേരാൻ "

കാമുക,വാഗ്ദാന സിദ്ധിയിൽ പെണ്ണവൾ
മോഹിച്ചിരിപ്പു കാലങ്ങളെന്നാൽ 
ഓരോരോ വർഷവു,മെത്തുന്നൊ,രായിരം 
നൂതന ഭക്തർ മല ചവിട്ടാൻ 

എന്നുമൊടുങ്ങാത്ത കാത്തിരിപ്പിൻ വ്യഥ 
നന്നായറിവേൻ ,വരുത്തുകില്ല -
ഭംഗങ്ങൾ ,ഞാനാ,പ്രണയിനി,ക്കു ള്ളോരാ-
സ്സുന്ദര സ്വപ്നം തകർക്കുകില്ല

വിങ്ങും മനസ്സിന്ടെ നോവറിഞ്ഞീടുവേ -
നില്ലതി,സ്സാഹസം ചെയ്യുകില്ല   
കന്നി അയ്യപ്പനായ് കെട്ടെടുത്തു,ണ്ണിയെ
സന്നിധാനത്തേ,യ്ക്കയക്കുകില്ല 

***************   
     

    

Friday 10 May 2013

പെണ്ണ്

രംഗം ഒന്ന്, അകത്തളം 
നോവുന്നു, ഗർഭ ഗൃഹ -
ത്തിങ്കലംഗനാ ക്രന്ദം
പെണ്‍ കുഞ്ഞാണ്,ആർക്കേണ്ടാരും
ഭംഗമോഹനായ്ത്തീർന്നു 
മുത്തശ്ശൻ,നൽപൌത്രനെ -
യങ്കത്തിൽ കൊണ്ടാടുവാ,
നത്രക്കങ്ങാശിക്കയാൽ 

പുത്ര ഭാര്യയോടെന്നും
 നീരസം നടിച്ചുള്ള 
മുത്തശ്ശി മുഖം കറു-
ത്തെന്തിനോ വക്കാണിച്ചു 
കെട്ടിച്ചയക്കാൻ വേണം
 സ്ത്രീധനമേറെ,പിന്നെ 
കെട്ടിക്കാൻ പണ്ടങ്ങളും ! 
അച്ഛനാധിയിൽ പെട്ടു !

രംഗം രണ്ട്,എല്ലാവരു-
മകലെ ,ക്കാലിത്തൊഴു-
ത്തിങ്കലേയ്ക്കോടിച്ചെന്നു 
നില്ക്കയായ് സജിജ്ഞാസം 
അൻപുചേർത്തേകും കഞ്ഞി
ച്ചെമ്പു,പിണ്ണാക്കുംവൈക്കോൽ -
ത്തുമ്പും രുചിക്കാതെയ-
പ്പയ്യു നൊമ്പരം കൊൾവൂ 

കൊമ്പിക്കു കടിഞ്ഞൂലായ്
 കുത്തുന്നു മണ്ണിൽ മൂക്കും 
കൊമ്പും കൊണ്ടവൾ മെല്ലെ
കിടന്നു ,മെണീ റ്റുമായ് 
ചന്തം തികച്ചും ചേർന്ന
 പൈക്കിടാവിനെപ്പെ റു-
ന്നന്തികത്തു ള്ളോർക്കെല്ലാ,
മൗൽസുക്യം ചേർന്നീടവേ  

ചുറ്റും നിന്നിടുന്നോർക്കു 
സന്തോഷം !പശുക്കുട്ടി 
മുറ്റും വളർന്നീടും ര-
ണ്ടാണ്ടുകൾ ചെല്ലുന്നേരം 
പെറ്റമ്മ പ്പയ്യിൻ മൂന്നാം 
പേറിന്ടെ കറവെന്നു -
വറ്റുമന്നി പ്പൈക്കുട്ടി,
യമ്മയായ് ചുരത്തീടും 

പാലിന്നു സമൃദ്ധിയാ 
മെന്നാളുമെന്നുത്സാഹം 
കോലുന്ന തൊഴുത്തിങ്കൽ 
പെണ്‍പിറപ്പാഘോഷിക്കേ 
ബാലികയ്ക്കേകീ ജന്മ,
മെന്നുള്ള കുറ്റം സ്വന്തം 
കാല ദോഷ മായോർത്തു
 മാനുഷി വിങ്ങിപ്പൊട്ടി !

          **************

Tuesday 7 May 2013

അടയുടെ നടു

പഴമക്കാർ പണ്ടേ പറഞ്ഞു കേട്ടിട്ടുണ്ടൊ -
രടയുടെ നടു വാണു തൃശ്ശൂർ  
പൊരുള,റിഞ്ഞീടുവാൻ പുതുനെല്ലിന്നരി പൊടി -
ച്ചില വാട്ടി,യടയിട്ടു മെല്ലെ 

അട പിന്നെ തെക്കും വടക്കുമായ് വച്ചിട്ടാ 
നെടു,മടക്കാദ്യം തുറന്നു 
ചെറുമടക്കും മാറ്റി,യില,യടർത്തീടവേ 
ചുടു ഗന്ധ,മുള്ളം കവർന്നു 

അതിരൊന്നു തീരമെ,ന്നോർക്കവേ നാക്കത്തൊ -
രറബി ക്കടലിന്ടെ ഓളം 
 അതിരുകൾ ശോഷിച്ചും നടു വീതി പൂണ്ടുമീ -
യട നേർ മലയാള രൂപം !

കദളിപ്പഴം ,തേങ്ങ,ശർക്കരപ്പാവൊത്തു 
മധുരം നിറഞ്ഞൊരീ മദ്ധ്യം 
കലകളും പൂരവും മേളങ്ങളും ചേർന്ന 
ശിവ പുരി യെന്നല്ലോ സത്യം !

ഒരു ഭൂപടം പോലു ,മറിയാ,പ്പഴങ്ക ണ്ണി-
ന്നുപമക്കു നൂറായ് നമിക്കാം 
(അറുകൊല ,കൊള്ളക,ളിതുകളെ കണ്ണട 
ച്ചിരു ളാക്കി,യൊന്നായ് മറക്കാം )

**********************************

Saturday 27 April 2013

യക്ഷിയും ഗന്ധർവ്വനും

 വത്സരമെത്രയോ മുൻപാണു ഞാനൊരു
 മു ഗ്ദ്ധ വധുവായി വന്ന കാലം
സ്വർഗീയ രാഗാർദ്ര ലോലാനുഭൂതിയിൽ 
സ്വപ്നങ്ങൾ നെയ്തൊരു സന്ധ്യനേരം 

ഏകയായ് ഞാനീ ഗൃഹത്തിൻ വരാന്തയിൽ 
ആകാശ ശോഭകൾ കണ്ടു നില്ക്കെ 
ചാരത്തു കണ്ടു ഞാനെൻ നേർക്കു നില്ക്കുന്ന 
ചാരുത ചേർന്നൊരു തന്വി തന്നെ 

മൂവന്തിപ്പൂ നിലാവാ,ടയാൽ മെയ്യാകെ 
മൂടി നിന്നീടുന്ന രൂപം കാണ്‍കെ 
പേടിച്ചരണ്ടഞാ,'നാരെ 'ന്നു ചോദിക്കാ -
നാകാതെ മോഹത്തിലാണ്ടുപോയി 

മന്ത്രവാദത്തിനു പേർ കേട്ടൊരില്ലത്തു 
മന്ദമായ് വന്നിവൾ ഭീതി യെന്യേ 
മന്ത്രിച്ച പാവയിൽ നിന്നുള്ള ബന്ധനം 
തന്ത്രത്തിൽ ഭേദിച്ച യക്ഷി തന്നെ 

ഉള്ളം വിറച്ചു സംഭ്രാന്തയായ്,ഞാനറ-
ക്കുള്ളിലേക്കോടി,യുന്മാദിനി പോൽ 
ശയ്യയിൽ ചെന്നങ്ങുവീഴ്കെയെൻ കാന്തനോ
സംഭീതനായ് നിന്നി,തൊട്ടു നേരം 

അന്തികത്തേക്കു വന്നെത്തി,യാരാഞ്ഞവ-
'നഞ്ജു,വിനെന്തേ പിണഞ്ഞൂ ചൊല്ലൂ'
തെല്ലാശ്വസിച്ചും വിതുമ്പിയും വിക്കിയും 
ചൊല്ലി ഞാൻ കണ്‍ നേർക്കു കണ്ട കാര്യം 

'അങ്ങോട്ടു നോക്കുകിൽ കാണാം തരുണിയൊ- 
ന്നങ്ങേ വരാന്തയിൽ വന്നു നില്പ്പൂ 
മങ്ങുന്ന വെട്ടമാണെങ്കിലും സത്യമായ് 
കണ്ടു ഞാൻ യക്ഷിതൻ വശ്യ രൂപം'

വല്ലഭനെന്നെ പരിഹസിച്ചാൻ,'നിഴൽ-
വല്ലതും കണ്ടു,നീ,യോടി വന്നൂ 
അല്ല,ഞാൻ കാണട്ടെ നിൻ യക്ഷിയെ 
കണ്ടതില്ല,യെങ്കിൽ നഷ്ട ഭാഗ്യനത്രേ!' 

ഏറുമാകാംക്ഷയിൽ പ്രേയാന്ടെ കയ്യിൽ ഞാൻ 
കേറി പ്പിടിച്ചൂ മുറുക്കമോടെ 
ധീരത ഭാവിച്ചു ചെന്നങ്ങു നോക്കുമ്പോ-
ളാധിയാൽ വീണ്ടും തളർന്നുപോയി 

'മുന്പൊരു കിന്നരപ്പെണ്ണുമാത്രം വന്നു 
നിന്നിതെൻ മുന്നിലായെങ്കിലിപ്പോൾ 
ഗന്ധർവനും വന്നു നില്ക്കുന്നു!കാമുകൻ-
തന്നെയാം മെയ്യോടു ചേർന്ന മട്ടിൽ'

സുസ്മിതം തൂകിയെൻ നാഥനന്നേരത്തു 
വിദ്യുത ദീപം കൊളുത്തി മെല്ലെ 
യക്ഷ മിഥുനമായ് കണ്ടു ഞാൻ ഞങ്ങളെ 
ഭിത്തിയിൽ തൂങ്ങു,മാൾ ക്കണ്ണാടിയിൽ 

**********
(കല്ലൂരെ അഞ്ജു,യക്ഷിയെ കണ്ട കഥ )

Monday 11 March 2013

മാങ്ങ

ധനു മാസ മഞ്ഞിന്ടെ കുളിരേറ്റ കാലം 
പുളിമാവില്‍ കുനുകുനെ കുലകള്‍ നിറഞ്ഞു 
കുലകള്‍ വിരിഞ്ഞു മാമ്പൂമണം വന്നെന്‍ടെ 
കരളില്‍ നൂറായിരം കനവുകള്‍ തീര്‍ത്തു 

ഒരു തിങ്ങള്‍ പോയാല്‍ വലത്തോട്ടിയാലാ 
ചെറു മാങ്ങ പൊട്ടിച്ചു കടുമാങ്ങയാക്കാം
നനു ചോപ്പു വന്നാലകത്തണ്ടി മൂത്താല്‍ 
മുളകുലുവപ്പൊടി ചേര്‍ത്തു ഭരണിയില്‍ മൂട്ടാം 

മഴപോലെ തുരുതുരെ പഴമാങ്ങ വീണാല്‍ 
മധുരമായ് തിന്നാം കറിവെച്ചു കൂട്ടാം 
വെയിലത്ത് പുതുമുണ്ട് നീര്‍ത്തിപ്പിഴിഞ്ഞുമാ-
ന്തെരയാക്കി വരണോര്‍ക്ക് ഗമയില്‍ വിളമ്പാം 

പലതോര്‍ത്തു നാവത്തു നനവൂറ്റി നില്‍ക്കെ 
ഒരു കുന്നായ,കലേന്നു മഴമുകില്‍ വന്നു. 
മദനപ്പൂങ്കുലയൊക്കെയുരുകികൊഴിഞ്ഞു 
മദമറ്റ് മൂക്കില്‍ ഞാന്‍ വിരല്‍ വെച്ചു നിന്നു !!

*************************** 

Sunday 10 March 2013

ചക്ക

ചക്ക പൊട്ടാപ്ലാവൊരെണ്ണം പറമ്പില്‍ 
നില്‍ക്കുന്നു വെട്ടണം പത്തുനാള്‍ പോയാല്‍ 
(കഷ്ടമിപ്ലാവിന്ടെ തേന്‍ പഴം മോഹി-
ച്ചെത്രയോ കാലം ഞാന്‍ വ്യര്‍ത്ഥമായ് പോക്കി!)

മൂത്ത തടിയറുത്താശാരി മാരാല്‍ 
മേശയലമാരതീര്‍ക്കാം വെടുപ്പായ് 
ഏറ്റം ചെറു കമ്പു ചുള്ളികളെ ല്ലാം 
മാറ്റാം വിറകാക്കിയട്ടത്തു വെക്കാം 

തൂപ്പുകളാടിന്നുണക്കിയേകീടാം 
ബാക്കി വന്നാല്‍ തെങ്ങിന്‍ ചോട്ടിലിട്ടേക്കാം
പുത്തന്‍ ചിരവ വേരാലെ നിര്‍മ്മിക്കാം 
പൊട്ടു നുറുങ്ങുകള്‍ ചാരമായ് നീറ്റാം 

കര്‍ഷകന്‍ തന്‍ മനോരാജ്യങ്ങള്‍ കേട്ടാ
ചക്കര പ്ലാവിന്നു നെഞ്ചിടി വെട്ടി !
പത്തു നാളായില്ല,അരമണി കെട്ടും 
മട്ടിലേറെക്കുഞ്ഞു ചക്കകള്‍ പൊട്ടി !!!!

**************************





*****************************

Wednesday 6 March 2013

അറസ്റ്റ് വാറണ്ട്

അമ്പല മുറ്റത്തൊ രാള്‍ക്കൂട്ട മാരവ -
മെന്തെന്ന,റിഞ്ഞിടാന്‍ ചെന്നു 
അഞ്ചാറു പേരുണ്ടു പോലീസുവേഷത്തില്‍ 
വണ്ടി യൊന്നോടിച്ചു വന്നു !

പെട്ടെന്നു തെറ്റും ഗജത്തെ തലേക്കെട്ടു -
കെട്ടിച്ച,യക്കാതിരിക്കാന്‍ 
പുത്തനാം ചട്ട,മൊന്നു,ണ്ടാക്കി സര്‍ക്കാരു -
മത്തേഭ പാലകര്‍ക്കായി 

മത്ത,ടിച്ചാര്‍ക്കുന്ന വാരണം നിര്‍ദ്ദയം 
മര്‍ത്യനെ,ക്കൊന്നു,വെന്നാകില്‍ 
തെറ്റെ,ന്ന,റസ്റ്റുവാറണ്ടുമായ്  ചെന്നുട-
മസ്ഥനില്‍ കുറ്റങ്ങള്‍ ചാര്‍ത്താം 

ദേവന്ടെ,യാനയാ,ണിന്നലെ,സ്സന്ധ്യയ്ക്കൊ-
രാളിനെ,ക്കൊമ്പത്തു കോര്‍ത്തു !!
തേവരാ,ണെന്നോര്‍ത്തു മാനിക്കണോ?
'കാട്ടുനീതി' യില്‍ ഭേദങ്ങള്‍ വേണോ?

കോവിലില്‍ നിന്നും മൃദുസ്മിതം ചെയ്തിങ്ങു 
ഗോവിന്ദ,നെത്തുമോ നേരായ് !
കോലക്കുഴല,ണി ക്കൈകളില്‍ ചേരുമോ  
കാരിരുമ്പിന്‍ വിലങ്ങിപ്പോള്‍ !!

+++++++++++++
(കാട്ടുനീതി വനനിയമം) 

Monday 4 February 2013

മുഷിഞ്ഞ അഞ്ചുരൂപ

ആരേകിയെന്നെനിക്കോര്‍മ്മയില്ല
കീറിപ്പറിഞ്ഞോരീയഞ്ചുരൂപ
നാറിയും ചുക്കിച്ചുളികള്‍ വീണും
കോലം വെടിഞ്ഞൊരീയഞ്ചുരൂപ


പാലു വാങ്ങീടുവാന്‍ വന്നതാരോ
'ബാധ' നീങ്ങട്ടെയെന്നോര്‍ത്തതാണോ
ഓല,മടലുകളെണ്ണി വാങ്ങി
പാവമാമെന്നെ ചതിച്ച താണൊ


എങ്ങൊന്നു,കൊണ്ടെക്കൊടുത്തീടണം
പിഞ്ഞിയൊട്ടിച്ചോരീ യഞ്ചുരൂപ
ആരെയൊന്നേല്‍പ്പിച്ചു മാറീടണം
നേടാനറയ്ക്കുമീയഞ്ചുരൂപ


 പച്ചക്കറിക്കു വില നല്‍കിയാല്‍
കൊച്ചു ലോനപ്പന്‍ പഴിക്കയില്ലേ
പച്ചരി,പഞ്ചാര വാങ്ങിയെന്നാല്‍
പിച്ച!യെന്നെന്നെനിന്ദിക്കുകില്ലെ 


ഗൂര്‍ഖക്കു മാസപ്പടി കൊടുത്താല്‍
മൂര്‍ഖന്‍!മുഖത്തേക്കെറിഞ്ഞിടില്ലേ
ബസ്സു ചാര്‍ജായിക്കൊടുത്തുവെന്നാല്‍
കൊത്തിയാട്ടില്ലേ 'കിളിച്ചെറുക്കന്‍'
എന്തിനിച്ചെയ്യുമെന്നോര്‍ത്തു,ഴന്നീ-
യമ്പലമുറ്റത്തു വന്നുനിന്നു
കണ്ണുകളോടി ച്ചു നാലു പാടും
ഭണ്ടാരപ്പെട്ടിക്കു നേര്‍ക്കടുത്തു !!

+++++++++++++++++++++