Saturday 27 April 2013

യക്ഷിയും ഗന്ധർവ്വനും

 വത്സരമെത്രയോ മുൻപാണു ഞാനൊരു
 മു ഗ്ദ്ധ വധുവായി വന്ന കാലം
സ്വർഗീയ രാഗാർദ്ര ലോലാനുഭൂതിയിൽ 
സ്വപ്നങ്ങൾ നെയ്തൊരു സന്ധ്യനേരം 

ഏകയായ് ഞാനീ ഗൃഹത്തിൻ വരാന്തയിൽ 
ആകാശ ശോഭകൾ കണ്ടു നില്ക്കെ 
ചാരത്തു കണ്ടു ഞാനെൻ നേർക്കു നില്ക്കുന്ന 
ചാരുത ചേർന്നൊരു തന്വി തന്നെ 

മൂവന്തിപ്പൂ നിലാവാ,ടയാൽ മെയ്യാകെ 
മൂടി നിന്നീടുന്ന രൂപം കാണ്‍കെ 
പേടിച്ചരണ്ടഞാ,'നാരെ 'ന്നു ചോദിക്കാ -
നാകാതെ മോഹത്തിലാണ്ടുപോയി 

മന്ത്രവാദത്തിനു പേർ കേട്ടൊരില്ലത്തു 
മന്ദമായ് വന്നിവൾ ഭീതി യെന്യേ 
മന്ത്രിച്ച പാവയിൽ നിന്നുള്ള ബന്ധനം 
തന്ത്രത്തിൽ ഭേദിച്ച യക്ഷി തന്നെ 

ഉള്ളം വിറച്ചു സംഭ്രാന്തയായ്,ഞാനറ-
ക്കുള്ളിലേക്കോടി,യുന്മാദിനി പോൽ 
ശയ്യയിൽ ചെന്നങ്ങുവീഴ്കെയെൻ കാന്തനോ
സംഭീതനായ് നിന്നി,തൊട്ടു നേരം 

അന്തികത്തേക്കു വന്നെത്തി,യാരാഞ്ഞവ-
'നഞ്ജു,വിനെന്തേ പിണഞ്ഞൂ ചൊല്ലൂ'
തെല്ലാശ്വസിച്ചും വിതുമ്പിയും വിക്കിയും 
ചൊല്ലി ഞാൻ കണ്‍ നേർക്കു കണ്ട കാര്യം 

'അങ്ങോട്ടു നോക്കുകിൽ കാണാം തരുണിയൊ- 
ന്നങ്ങേ വരാന്തയിൽ വന്നു നില്പ്പൂ 
മങ്ങുന്ന വെട്ടമാണെങ്കിലും സത്യമായ് 
കണ്ടു ഞാൻ യക്ഷിതൻ വശ്യ രൂപം'

വല്ലഭനെന്നെ പരിഹസിച്ചാൻ,'നിഴൽ-
വല്ലതും കണ്ടു,നീ,യോടി വന്നൂ 
അല്ല,ഞാൻ കാണട്ടെ നിൻ യക്ഷിയെ 
കണ്ടതില്ല,യെങ്കിൽ നഷ്ട ഭാഗ്യനത്രേ!' 

ഏറുമാകാംക്ഷയിൽ പ്രേയാന്ടെ കയ്യിൽ ഞാൻ 
കേറി പ്പിടിച്ചൂ മുറുക്കമോടെ 
ധീരത ഭാവിച്ചു ചെന്നങ്ങു നോക്കുമ്പോ-
ളാധിയാൽ വീണ്ടും തളർന്നുപോയി 

'മുന്പൊരു കിന്നരപ്പെണ്ണുമാത്രം വന്നു 
നിന്നിതെൻ മുന്നിലായെങ്കിലിപ്പോൾ 
ഗന്ധർവനും വന്നു നില്ക്കുന്നു!കാമുകൻ-
തന്നെയാം മെയ്യോടു ചേർന്ന മട്ടിൽ'

സുസ്മിതം തൂകിയെൻ നാഥനന്നേരത്തു 
വിദ്യുത ദീപം കൊളുത്തി മെല്ലെ 
യക്ഷ മിഥുനമായ് കണ്ടു ഞാൻ ഞങ്ങളെ 
ഭിത്തിയിൽ തൂങ്ങു,മാൾ ക്കണ്ണാടിയിൽ 

**********
(കല്ലൂരെ അഞ്ജു,യക്ഷിയെ കണ്ട കഥ )

1 comment:

  1. 'രസകരമായിരിക്കുന്നു'
    നിഷയുടെ ചൂണ്ടു പലക കണ്ടു വന്നതാണ് -
    വരവ് വെറുതെ ആയില്ല
    ആശംസകൾ

    ReplyDelete