Thursday 30 May 2013

കന്നി അയ്യപ്പൻ

മണ്ഡലക്കാല,മുഷസ്സുദിച്ചാൽ 
എങ്ങും ശരണം വിളിയുണർന്നാൽ
അമ്പലം ചുറ്റി നടയ്ക്കൽ തൊഴുവിച്ചെ -
ന്നുണ്ണിയെ മാലയിടീക്കുകില്ല 

കയ്യിൽ ശരക്കോലു  ചേർത്തു വച്ച്
മെയ്യിൽ കറുപ്പു ടയാട തറ്റ് 
വെട്ടാത്ത കേശവും മീശയു,മായെന്ടെ 
കുട്ടനെ നോൽമ്പി,ട്ടൊരുക്കുകില്ല 

പിണ്ടിയാ,ലഞ്ച,മ്പലങ്ങൾ തീർത്തും -
കൊണ്ടുടുക്കിൻ പാട്ടു മേളമോടെ 
സദ്യ വട്ടങ്ങ,ളൊരുക്കി,യെൻ കുട്ടനെ 
കെട്ടു നിറച്ച,ങ്ങയക്കുകില്ല 

പണ്ടേ ചെവിക്കൊണ്ടു പ്രേമകാവ്യം 
കണ്ഠ,മിടർത്തും പ്രണയ ഗീതം 
കന്യയാം ദേവിയാ,ള യ്യപ്പ ദേവനിൽ 
പുണ്യ രാഗാർത്ത യായ് തീർന്ന കാര്യം 

സങ്കോച ,മോടിഷ്ട നാഥനോടായ് 
കല്യാണ ,മർഥിച്ചു ചെന്നനേരം 
ചൊല്ലിയത്രെ,ദേവ,"നെന്നീ മല കേറി 
കന്നി ഭക്ത, നൊരാ,ളെത്തുകില്ല  
അന്നുനിൻ കണ്ഠത്തിൽ ഞാനണിയും 
ധന്യ,പ്രണയ മാംഗല്യമാല്യം 
ഇന്നു നീ പോയാലു,മെത്താതിരിക്കില്ല 
നല്ല കാലം നമ്മ ളൊത്തു ചേരാൻ "

കാമുക,വാഗ്ദാന സിദ്ധിയിൽ പെണ്ണവൾ
മോഹിച്ചിരിപ്പു കാലങ്ങളെന്നാൽ 
ഓരോരോ വർഷവു,മെത്തുന്നൊ,രായിരം 
നൂതന ഭക്തർ മല ചവിട്ടാൻ 

എന്നുമൊടുങ്ങാത്ത കാത്തിരിപ്പിൻ വ്യഥ 
നന്നായറിവേൻ ,വരുത്തുകില്ല -
ഭംഗങ്ങൾ ,ഞാനാ,പ്രണയിനി,ക്കു ള്ളോരാ-
സ്സുന്ദര സ്വപ്നം തകർക്കുകില്ല

വിങ്ങും മനസ്സിന്ടെ നോവറിഞ്ഞീടുവേ -
നില്ലതി,സ്സാഹസം ചെയ്യുകില്ല   
കന്നി അയ്യപ്പനായ് കെട്ടെടുത്തു,ണ്ണിയെ
സന്നിധാനത്തേ,യ്ക്കയക്കുകില്ല 

***************   
     

    

Friday 10 May 2013

പെണ്ണ്

രംഗം ഒന്ന്, അകത്തളം 
നോവുന്നു, ഗർഭ ഗൃഹ -
ത്തിങ്കലംഗനാ ക്രന്ദം
പെണ്‍ കുഞ്ഞാണ്,ആർക്കേണ്ടാരും
ഭംഗമോഹനായ്ത്തീർന്നു 
മുത്തശ്ശൻ,നൽപൌത്രനെ -
യങ്കത്തിൽ കൊണ്ടാടുവാ,
നത്രക്കങ്ങാശിക്കയാൽ 

പുത്ര ഭാര്യയോടെന്നും
 നീരസം നടിച്ചുള്ള 
മുത്തശ്ശി മുഖം കറു-
ത്തെന്തിനോ വക്കാണിച്ചു 
കെട്ടിച്ചയക്കാൻ വേണം
 സ്ത്രീധനമേറെ,പിന്നെ 
കെട്ടിക്കാൻ പണ്ടങ്ങളും ! 
അച്ഛനാധിയിൽ പെട്ടു !

രംഗം രണ്ട്,എല്ലാവരു-
മകലെ ,ക്കാലിത്തൊഴു-
ത്തിങ്കലേയ്ക്കോടിച്ചെന്നു 
നില്ക്കയായ് സജിജ്ഞാസം 
അൻപുചേർത്തേകും കഞ്ഞി
ച്ചെമ്പു,പിണ്ണാക്കുംവൈക്കോൽ -
ത്തുമ്പും രുചിക്കാതെയ-
പ്പയ്യു നൊമ്പരം കൊൾവൂ 

കൊമ്പിക്കു കടിഞ്ഞൂലായ്
 കുത്തുന്നു മണ്ണിൽ മൂക്കും 
കൊമ്പും കൊണ്ടവൾ മെല്ലെ
കിടന്നു ,മെണീ റ്റുമായ് 
ചന്തം തികച്ചും ചേർന്ന
 പൈക്കിടാവിനെപ്പെ റു-
ന്നന്തികത്തു ള്ളോർക്കെല്ലാ,
മൗൽസുക്യം ചേർന്നീടവേ  

ചുറ്റും നിന്നിടുന്നോർക്കു 
സന്തോഷം !പശുക്കുട്ടി 
മുറ്റും വളർന്നീടും ര-
ണ്ടാണ്ടുകൾ ചെല്ലുന്നേരം 
പെറ്റമ്മ പ്പയ്യിൻ മൂന്നാം 
പേറിന്ടെ കറവെന്നു -
വറ്റുമന്നി പ്പൈക്കുട്ടി,
യമ്മയായ് ചുരത്തീടും 

പാലിന്നു സമൃദ്ധിയാ 
മെന്നാളുമെന്നുത്സാഹം 
കോലുന്ന തൊഴുത്തിങ്കൽ 
പെണ്‍പിറപ്പാഘോഷിക്കേ 
ബാലികയ്ക്കേകീ ജന്മ,
മെന്നുള്ള കുറ്റം സ്വന്തം 
കാല ദോഷ മായോർത്തു
 മാനുഷി വിങ്ങിപ്പൊട്ടി !

          **************

Tuesday 7 May 2013

അടയുടെ നടു

പഴമക്കാർ പണ്ടേ പറഞ്ഞു കേട്ടിട്ടുണ്ടൊ -
രടയുടെ നടു വാണു തൃശ്ശൂർ  
പൊരുള,റിഞ്ഞീടുവാൻ പുതുനെല്ലിന്നരി പൊടി -
ച്ചില വാട്ടി,യടയിട്ടു മെല്ലെ 

അട പിന്നെ തെക്കും വടക്കുമായ് വച്ചിട്ടാ 
നെടു,മടക്കാദ്യം തുറന്നു 
ചെറുമടക്കും മാറ്റി,യില,യടർത്തീടവേ 
ചുടു ഗന്ധ,മുള്ളം കവർന്നു 

അതിരൊന്നു തീരമെ,ന്നോർക്കവേ നാക്കത്തൊ -
രറബി ക്കടലിന്ടെ ഓളം 
 അതിരുകൾ ശോഷിച്ചും നടു വീതി പൂണ്ടുമീ -
യട നേർ മലയാള രൂപം !

കദളിപ്പഴം ,തേങ്ങ,ശർക്കരപ്പാവൊത്തു 
മധുരം നിറഞ്ഞൊരീ മദ്ധ്യം 
കലകളും പൂരവും മേളങ്ങളും ചേർന്ന 
ശിവ പുരി യെന്നല്ലോ സത്യം !

ഒരു ഭൂപടം പോലു ,മറിയാ,പ്പഴങ്ക ണ്ണി-
ന്നുപമക്കു നൂറായ് നമിക്കാം 
(അറുകൊല ,കൊള്ളക,ളിതുകളെ കണ്ണട 
ച്ചിരു ളാക്കി,യൊന്നായ് മറക്കാം )

**********************************