നിറവെയിൽച്ചൂടിൻ കടുംപിടുത്തം
എരിപൊരിക്കൊള്ളുന്ന വിഷമവൃത്തം
പകലോനും തളരുന്ന മേടമാസം ഭൂമി -
ചെറുതല്ലാതാലസ്യമേറ്റു പാവം!
തെളിനീരി,ന്നുറവ കൈവിട്ട നേരം
പുഴയുള്ളിൽ മദമങ്ങൊളിച്ചു വെച്ചു
കുളമതോ ചെളി വറ്റിവിണ്ടടർന്നൂ വീട്ടു-
കിണറിലോ വെള്ളം ചെരിച്ചു വെച്ചു
അരി ,കറി വെക്കുവാൻ വെള്ളമില്ല
കരിപാത്രം കഴുകുവാൻ വെള്ളമില്ല
കുളിയില്ല നനയില്ല ചെറുതോട്ടിൽ ചെന്നൊന്നു
തുണിയലക്കാനോ നിനച്ചിടേണ്ട
ചെറുകാലിക്കൂട്ടം നടന്നു മേയാൻ
പഴുതില്ല പുല്ലു നാമ്പൊന്നുമില്ല
ഇടമഴയിതുവരെ പെയ്തതില്ല,കഷ്ട-
മിടവപ്പകുതി വന്നെത്തിയില്ല
മഴയുടെ പെറ്റമ്മയ്ക്കെന്തു പറ്റി? കൊച്ചു-
മകനെയും മാറത്തു ചേർത്തിരിപ്പോ?
ഒരു മാത്രയെങ്കിലും കയ്യയച്ചും കൊണ്ടീ -
മരുഭൂവിലേക്കൊന്നയച്ചുവെങ്കിൽ
ഒരു മായാജാലം കണക്കു കാണായ് വന്നി-
തകലേന്നടുക്കുന്നു കരിമേഘങ്ങൾ
ഒരു തുള്ളിയിരുതുള്ളി നൂറായിരം തുള്ളി
പെരുതുള്ളിയായ് പിന്നെ പേമാരിയായ്
പല രാവു പകൽ പെയ്തു പുഴയുണർന്നൂനല്ല-
കിണറും കുളങ്ങളും നിറനിറഞ്ഞൂ
തൊടി തോറും തല നീട്ടി ചെറു പുല്ലുകൾ മെല്ലെ-
ച്ചൊടി ചേർന്നു പൈക്കൾ നിരന്നു മേഞ്ഞു
ഇടവേളയില്ലാതെ മഴ പെയ്യവേ പെട്ടെ-
ന്നിടിയുന്നോ മാനസം മടി തേടുന്നോ
കുളിരാണ്,കുളിവേണ്ട,തുണി നനച്ചുംകൊണ്ടീ-
യഴയിലിട്ടാലന്നുണങ്ങുകില്ല
നനവാണ്,തറതോറുമെന്നുമീറൻ ചേർന്ന-
മണമാണീ യിണമുണ്ടു മാറവയ്യ
കരി പോൽ കരിമ്പൻ,കരിമ്പടപ്പൂച്ചി വ-
ന്നിഴയുന്നു ചുമരിലും നിലമൊക്കെയും
ചെറുമുറ്റമതിലൊന്നിറങ്ങിയാലൊ കാലു-
പതറും വഴുക്കലിൻ തകൃതിമേളം
മഴ വയ്യ! മഴ വേണ്ട കുളിരുന്നു,കതിരോനും
മുകിലാട മൂടിപ്പുതച്ചിരിപ്പൂ
മഴയൊന്നു നിന്നിട്ടിന്നൊരു വെയിൽ വന്നെങ്കിൽ
തൊടി വെള്ളം വാർന്നൊന്നുണർന്നുവെങ്കിൽ
മഴയുടെ പെറ്റമ്മ യ്ക്കെന്തുപറ്റി!കൊച്ചു-
മകനെ തിരിച്ചങ്ങെടുത്തു കൂടെ !
**********************
(മഴയുടെ അമ്മയ്ക്കെന്നും തൊയിരല്ല്യ!!!)