Tuesday 2 July 2013

പുത്രൻ

ഭീതി പൂണ്ടന്ത്യത്തിന്ടെ
 കാലൊച്ച കേട്ടും കൊണ്ടീ
ഗൂഢമാം കശാപ്പുശാ-
ലക്കകം നിൽപാണു ഞാൻ
യാതൊരു മാർഗേനയൊ-
ന്നറിയിച്ചിടും പുതു -
ജീവനൊന്നുള്ളിൽ സുപ്തി-
 കൊണ്ടിരിപ്പതാം കാര്യം

പുല്ലുമേയുവാൻ പോയ-
താണെന്നാ,ലാരും കണ്ടി-
ല്ലുന്നത,നാരോഗ്യവാ-
നായുള്ള വൃഷാര്യനെ
ഗംഭീര ഭാവം ചേർന്ന
 കൊമ്പുകൾ, മൃദുമേനി 
ചന്തമുള്ളവന്നൊത്ത-
 പൂഞ്ഞ, ഭംഗിയുള്ള വാൽ

കോൾമയിർ കൊണ്ടീടുക-
യാണു ഞാൻ പ്രേമം കൊണ്ടീ-
യോർമ്മ വന്നിടും നേരം
 ,മൃത്യു കാത്തു നില്ക്കിലും
ചോർന്നുപോം കാലം വീണ്ടു-
കിട്ടില്ല ,ജീവൻപോലു -
മൂർന്നു പോകാറായ്‌ നാളു-
ണ്ടെത്ര !അല്ല നാഴിക !

 കണ്ണുനീർ പൊഴിക്കുവാ-
നാകില്ല  നരവർഗ-
പ്പെണ്ണല്ല ,  നാവോ മർത്യ-
ഭാഷയ്ക്കു വഴങ്ങില്ല 
ഉള്ളം വിങ്ങിടും നെരി-
പ്പോടുപോ,ലെരിഞ്ഞാകെ -
പ്പൊള്ളുവാൻ മാത്രം വിധി-
പ്പെട്ടുള്ള മിണ്ടാപ്രാണി 

എത്ര പേറു പെറ്റു ഞാൻ
 പാലെത്ര ചുരത്തിയെൻ 
കർഷക വൃത്തൻ യജ-
മാനന്നു വേണ്ടിപ്പണ്ടേ 
"വൃദ്ധയായിവൾ ഇനി-
യൊന്നിനും കൊള്ളാത്തോളായ്
വിറ്റു കാശാക്കാ"മെന്നു
 നിർദ്ദയം വിചാരിച്ചോ 

ജീവനെ,പ്പേറീടുമെ-
ന്നു,ദരം വീർക്കാൻ ഹേതു 
ജീവാവസാനത്തിന്നു
 വന്ന രോഗമായോർത്തോ 
ദൂരങ്ങളെമ്പാടും ഞാൻ
 താണ്ടി യാതനയെന്തു -
മാതിരി യനുഭവി,ച്ചി-
വിടം വരേക്കെത്തി !

ആരും കേൾക്കുവാനില്ലെൻ
 രോദന,മെന്നുള്ളൊരെൻ-
രോദനം വിധാതാവിൻ
 കർണ്ണത്തിൽ പതിഞ്ഞുവോ 
നോവുണർന്നുവോ പുറം-
 തടവാനദൃശ്യയായ് 
ദേവി പാർവതി ദയാ-
 വായ്പോടെ വന്നെത്തിയോ 

ദിവ്യത്വം നിറഞ്ഞൊരാ-
 സ്പർശ സാന്ത്വനങ്ങളിൽ 
നവ്യമാ മുണർവ്വോടു-
 മൽപവേദനയോടും 
മഞ്ജുള സ്വരൂപനാം
 മൂരിക്കുട്ടനെ,പ്പെറ്റി-
തമ്പരപ്പുമായ് ചുറ്റു-
 മാരാച്ചാരാന്മാർ നില്കെ 

പിച്ച വെച്ചുമീ കുഞ്ഞി-
ക്കുളമ്പു വഴുക്കുമ്പോൾ 
വേച്ചുമെൻ പാലൂറീടു-
മകിടിൽ മുട്ടിക്കൊണ്ടും 
അച്ഛന്ടെ,യാകാരത്തിൽ
 വന്നവൻ നീയമ്മക്കു 
തുച്ഛമായെന്നാകിലു-
മായുസ്സു നീട്ടിത്തന്നു 

                             ***************                            

(കശാപ്പിന് കൊണ്ടുവന്ന പശു പ്രസവിച്ചു എന്ന പത്രവാർത്തയെ ആസ്പദമാക്കി എഴുതിയത്.മിണ്ടാപ്രാണികൾക്ക് പ്രസവവേദന വരുമ്പോൾ ശ്രീപാർവതി പുറം തടവാനെത്തും എന്ന് ഗ്രാമീണ സങ്കൽപം.)


























        

5 comments:

  1. എന്റെ അമ്മ 6 വര്‍ഷം മുമ്പ് മരിച്ചു
    അതുവരെ തൊഴുത്തില്‍ പശുക്കളും കിടാവുകളും ഉണ്ടായിരുന്നു
    വളര്‍ത്തുവാനല്ലാതെ കശാപ്പിന് ഒരു മൃഗത്തെപ്പോലും അമ്മ കൊടുത്തിട്ടില്ല. (ഇപ്പോള്‍ തൊഴുത്ത് വിറകുപുരയാണ്. കാലികളോട് സ്നേഹമുള്ള അമ്മയില്ല. പുതിയ തലമുറയ്ക്കാണെങ്കില്‍ പാല്‍ വാങ്ങുന്നതാണിഷ്ടവും എളുപ്പവും)

    കവിതകളെല്ലാം വളരെ നന്നായിരിയ്ക്കുന്നു!

    ReplyDelete
  2. ഈ വിശ്വാസം എനിക്ക് അറിയില്ലായിരുന്നു. കവിത നന്നായിട്ടുണ്ട് .

    ReplyDelete
  3. സഹജീവിയോടുള്ള സ്നേഹം.... കവിതകളിലെല്ലാം...

    ReplyDelete