Thursday 27 November 2014

ഒരു വിമുക്തഭടൻ പറഞ്ഞത്....

ഉത്തര ദിക്കിലേയ്ക്കെത്താൻ കിതപ്പുമായ് 
കൂക്കുമീത്തീവണ്ടി പാഞ്ഞിടുന്നു 
യാത്രികൻ ഞാനൊരു മൂലയ്ക്കലായ് സഹ-
യാത്രിക,രഞ്ചുപേരീ മുറിയിൽ 

അച്ഛനു,മമ്മയും മക്കൾ രണ്ടാളുമാ-
യൊച്ച വെച്ചീടും കുടുംബമൊന്നും 
പുസ്തകം നീർത്തിപ്പിടിച്ചും മനോരാജ്യ-
മട്ടിലിരിക്കുന്ന മറ്റൊരാളും 

സഞ്ചിയിൽ നിന്നും കരിമ്പിന്ടെ തണ്ടുകൾ 
തഞ്ചത്തിൽ ചെത്തീ കുടുംബനാഥൻ 
വല്ലഭയ്ക്കും തന്ടെ മക്കൾക്കുമായ് നൽകി-
യിമ്പമായ് ഭക്ഷിപ്പു മോദമോടെ 

ഒട്ടും പരുങ്ങൽ കൂടാതെ ചവയ്ക്കുന്നു 
തുപ്പുന്നു താഴേയ്ക്ക് ശങ്കയെന്യേ 
വൃത്തികേടാവുന്നു ചുറ്റുമെന്നോർക്കാതെ
തുഷ്ട കുടുംബം വസിച്ചിടുന്നു 

പിന്നെയേതാനും സമയം കഴിഞ്ഞിട്ടു 
വണ്ടിയേതോ ദിക്കിൽ നിന്നനേരം 
സഞ്ചിയും മക്കളും പത്നിയുമൊത്തയാൾ 
തെല്ലും തിടുക്കമില്ലാതിറങ്ങി 

ചുറ്റും ചിതറിക്കിടക്കുന്ന ചണ്ടികൾ
  മുറ്റും വെറുപ്പോടെ ഞാൻ നോക്കവേ
പുസ്തകക്കാരൻ ചിരിച്ചിട്ടു തോർത്തൊന്നു 
നീർത്തിയിട്ടല്ലോ തറയിൽ മെല്ലെ 

അങ്ങിങ്ങു വീണുള്ള ചണ്ടികളൊക്കെയു-
മൊന്നൊഴിയാതെപ്പെറുക്കിയിട്ടു
വെള്ളത്തില്‍ മുക്കിക്കഴുകീട്ടു കൂസാതെ  
മെല്ലെ നിവര്‍ത്തിപ്പരത്തിയിട്ടു

സീറ്റിന്നടിയിലെ തോല്‍സഞ്ചിയില്‍ നിന്നു
പ്ലാസ്റ്റിക്കു ഡപ്പകള്‍ ചെന്നെടുത്തു 
സൂത്രത്തില്‍ മൂന്നാലു വര്‍ണ്ണപ്പൊടികളാല്‍
വേസ്റ്റിന്നു ചാരുതയങ്ങു ചേര്‍ത്തു 

നൂലൊന്നെടുത്തു വിരുതോടെ വൈകാതെ 
ചേലുള്ള മാല കൊരുത്തു വെച്ചു 
നാടുകാണാന്‍ വന്നൊരിംഗ്ലീഷുകാരിക്കു
നൂറു രൂപായ്ക്കതു വിറ്റു വീരന്‍ !

***************    
      

Monday 24 November 2014

ആമ്പൽ

കാലവർഷത്തിൻ കനം കുറഞ്ഞു ചിങ്ങ-
മോണം കഴിഞ്ഞു വെയിൽ പിറന്നു 
കായലലകളി,ലാലോലമായൊരു 
കായൽച്ചെടിയെൻ കുളത്തിൽ വന്നു.

ചണ്ടിത്തമെന്നോർത്തു വാരിക്കളഞ്ഞിടാൻ 
മുണ്ടുമുറുക്കി ഞാൻ ചെന്ന നേരം 
ചണ്ടിയല്ലാ,മ്പലാണെന്നറിഞ്ഞുത്സാഹ-
സമ്പത്തുമായിത്തിരിച്ചു പോന്നു

നാലഞ്ചു വാരങ്ങൾ ചെന്നു പൊന്നാമ്പലിൽ 
താലം പോല,ഞ്ചാറിലകൾ വന്നു 
നീളത്തിലുള്ളൊര ത്തണ്ടിൽ കുരുന്നൊരു 
പൂമൊട്ടു തന്മിഴി പൂട്ടി നിന്നു 

ഓരോ ദിനം തോറുമാക്കരിമൊട്ടിന്നു 
ചാരുത വന്നു നിറം പകർന്നു 
നീലത്തെളിത്തണ്ണീർ മേലൊരു കൂപ്പുകൈ 
പോലതു ചന്തമിയന്നു നിന്നു 

അന്തി മയങ്ങിയാൽ മാനത്തു പൂർണ്ണനാ-
മമ്പിളി പുഞ്ചിരി തൂകി നിന്നാൽ 
ഒന്നു മോഹിച്ചു ഞാനിന്നീ കുമുദിനി 
കണ്‍ തുറന്നീടുമെന്നോർത്തനേരം 

ഉച്ച തിരിഞ്ഞു മഴക്കാറുകൾ കരിം-
കച്ചയണിഞ്ഞു നിരന്നു വന്നു 
ദിക്കടഞ്ഞു മിന്നലോടൊത്തിടിവെട്ടി-
ന്നൊച്ചയുമായ്‌ തുലാമാരി വന്നു 

പിറ്റേന്നു കാലത്തു മുങ്ങിക്കുളിക്കുവാ-
നൊറ്റയ്ക്കു ചെന്നു ഞാൻ വെമ്പലോടെ 
കഷ്ടമാ,പ്പല്ലവ മാണ്ടുപോയ് തോയത്തിൽ  
വർഷം തകർത്തതിൻ മൂലമായി 

കുണ്ഠിതത്തോടെ ഞാൻ കൈകൾ തുഴഞ്ഞങ്ങു-
മന്ദമായ് നീന്തീട്ടടുത്തു ചെന്നു 
വെള്ളം വകഞ്ഞു നോക്കീടവേ നിൽക്കുന്നി-
തങ്കുരം ശൈശവപ്രായമായി !

നാളുകൾ വീണ്ടും കടന്നുപോയ് വെള്ളമോ 
നാലഞ്ചു കൽപ്പട താന്നു പോയി 
കാണായിടുന്നിതപ്പൂമുകിഴം വീണ്ടും 
കാലമായ് കണ്‍തുറക്കാനെന്നപോൽ 

പിന്നെയും പെയ്തു തുലാവർഷമപ്പയോ-
നന്ദിനീപുഷ്പമുകുളമന്നും 
നിന്നൂ സമാധിയിൽ മൂന്നു ദിനരാത്രം-
ചെന്നവാർ വീണ്ടും വളർന്നു വന്നാൾ 

വെള്ളം നിറഞ്ഞും കുറഞ്ഞും ഭവിക്കിലും 
പല്ലവത്തിന്നില്ല വാട്ടമൊട്ടും 
നന്നായി വായ്ച്ചിടും പിന്നൊന്നു ചുങ്ങിടും 
നിന്നിടുന്നീമട്ടു മാറി മാറി 

കേട്ടിരിക്കുന്നു പിടിയാന വേനലിൽ 
നീട്ടി വെച്ചീടും പ്രസവമെന്നായ് 
കാട്ടിൽ,വറുതിവരൾച്ചകളൊക്കെയും
മാറ്റിടാൻ,വർഷമെത്തീടുംവരെ 

എന്തെന്തു വിസ്മയമാണി,പ്പ്രപഞ്ചത്തി-
ലെന്നു ചിത്തത്തിൽ നിനച്ചു കൊണ്ടേ 
എന്നും പുലർവേള തന്നിൽ ഞാനാശിച്ചു-
ചെന്നിടും നെയ്തൽ വിരിഞ്ഞു കാണാൻ .

***************
    
  

 

Friday 21 November 2014

അമ്മാളു

ഇല്ലം മുടിഞ്ഞൂ, പ്രിയ -
താതനന്നൊരു നാളിൽ 
നന്നെച്ചെറുപ്പത്തിലായ്
മൃത്യു വന്നെത്തീടവേ 
കണ്ണീരോടർഥിച്ചിട്ടും 
ദൈവങ്ങൾ കനിഞ്ഞില്ല -
യുണ്ണിയൊന്നുണ്ടായിട്ടെ -
ന്നില്ലം തെഴുത്തീടുവാൻ

അപ്ഫനോ സന്താനാർത്ഥം
വേൾക്കുവാൻ തുനിഞ്ഞില്ല 
ക്ഷത്രിയ വധൂടിയിൽ 
ചിത്തബന്ധനാകയാൽ 
നഷ്ടഭാഗ്യങ്ങൾ കൊണ്ടു 
സങ്കടപ്പെട്ടൂഞാനും 
കഷ്ട,മമ്മയും നോക്കാ-
നാളില്ലാത്തോരായ് മാറി 

ബന്ധുക്കളുത്സാഹിച്ചു
കന്യകയെന്നെദ്ദൂരെ -
യന്തണ,നൊരാളിനാൽ
വേൾപ്പിച്ചു സനിഷ്കർഷം 
ഇല്ലവും വിട്ടന്നു ഞാൻ 
പോയെന്ടെ തറവാട്ടി-
ലമ്മയെ തനിച്ചാക്കി 
നീറുന്ന മനസ്സുമായ് 

നാളേറെ ച്ചെല്ലും മുൻപെ -
ന്നമ്മയു മിഹലോക 
ജീവിത മുപേക്ഷിച്ചു 
ദീനങ്ങൾ മൂലം പിന്നെ, 
ആളില്ലാതായിപ്പോയെ -
ന്നില്ലവും വസ്തുക്കളും 
നാടിൻനടപ്പായ്ചേർന്നൂ
പക്കത്തെ ജന്മീഗൃഹേ 

നാടാകെ,യഴിഞ്ഞാടി-
' യമ്മതൻ വിളയാട്ടം'
നാഥനെ,കവർന്നെന്നിൽ-
നിന്നുമായ്‌ നിർദ്ദാക്ഷിണ്യം 
രോഗബാധയാലെന്ടെ -
കണ്ണിലെ വെട്ടംകെട്ടു  
ഹേതുക്കളെല്ലാം സ്വന്തം 
ജാതകദോഷം തന്നെ 

എന്തിനായീവണ്ണമെൻ-
മേലേയ്ക്കായ് വീണ്ടും വീണ്ടും 
വന്നടിക്കുന്നൂ വിധാ-
താവിന്ടെ ചമ്മട്ടികൾ! 
തന്നതില്ലെന്തേ നെടു -
മംഗല്യം,സത്പുത്രത്വം 
തന്നതെന്തിനാണന്ധ-
കാരത്തെ മാത്രം ദൈവം!

കാലങ്ങളേറെച്ചെന്നു 
ഞാനിന്നീ വാർദ്ധക്യത്തിൻ 
ഭാരവും പേറിക്കൊണ്ടു 
ജീവിപ്പൂ മരിച്ചപോൽ 
ആരേയും നോവിക്കാതീ -
ഭൂവിൽനിന്നേതും വേഗം 
പോയീടാൻ മാത്രം നിത്യം 
നോമ്പു നോറ്റിരിക്കുന്നു

***

രണ്ടുനാൾ മുൻപാണാരോ
തന്നൊരു സദ് വൃത്താന്ത-
മന്ധയാമെൻ കർണ്ണത്തിൽ 
തേനമൃതെന്നായ്‌ വന്നു 
 ഇല്ലത്തടുത്തേയ്ക്കെന്ടെ-
യീത്തറവാട്ടിൽ നിന്നും 
'പെണ്‍കൊട 'തീർപ്പാക്കുവാൻ 
നമ്പൂരാർ വന്നീടുന്നു 

കൊണ്ടുവെച്ചിട്ടാണല്ലോ 
'കൊടുക്കൽ' ഞാനും പോന്നു 
കണ്ണുകാണില്ലെന്നാലു-
മെൻ ജന്മഭൂവും തേടി
വണ്ടിയിൽ കേറീട്ടാണു
യാത്രയും സഹായിക-
ളുണ്ടു രണ്ടുപേർ തറ-
വാട്ടിലെ,യാത്തേമ്മാര്വോൾ 

കുട്ടിയെക്കൊടുക്കുന്നൊ-
രില്ലത്തിന്നയൽപക്ക -
മെത്തിനാർ ഞങ്ങൾ സന്ധ്യ-
വന്നണഞ്ഞീടും മുൻപേ 
പുത്തൻ പെണ്ണിനെക്കാണാൻ 
വന്നെത്തിയടുത്തുള്ള 
കുട്ടിക,ളടിയായ്മ-
ക്കാരികളെല്ലാവരും 

" കുഞ്ഞിക്കിടാവിന്നോർമ്മ-
തോന്നുന്നോ "ചാരത്താരോ 
വന്നിരിക്കുന്നാശ്ശബ്ദം 
പണ്ടു നിശ്ചയം കേട്ടു 
അഞ്ചാറു ദശാബ്ദങ്ങൾ 
പിന്നാക്കം പറന്നുപോ-
യന്നെന്ടെ കളിക്കൂട്ടു-
കാരിയായിരുന്നവൾ !

 അമ്മാളു ,നിന്നെക്കാണാൻ 
വയ്യെനി,ക്കെന്നാലും നി-
ന്നിമ്പം ചേർന്നീടും നാദം 
ഞാനിന്നു കേട്ടേനല്ലോ 
ഉള്ളത്തിൽ കുളിരുന്നു 
കണ്ണുനീരിറ്റീടുന്നു 
മിണ്ടുവാനാകുന്നില്ല 
സമ്മിശ്രഭാവങ്ങളാൽ 

അന്നു ബാല്യത്തിൽ നമ്മ-
ളില്ലത്തെ തെക്കേമുറ്റം 
തന്നിലായ് കുട്ടിപ്പുര 
വെച്ചതും കളിച്ചതും 
ചെന്നിറക്കാരൻ മാങ്ങ 
വീണപ്പോളോടിച്ചെന്നു-
തിന്നതും,കുളം ചാടി 
നീന്തിത്തിമർത്തുള്ളതും 

ഓർമ്മിക്കയാണിപ്പോൾ ഞാൻ 
തോഴി നീയെന്നിൽ കുളിർ-
നീർമണി വീഴ്ത്തും പോലെ 
ചാരത്തു നിന്നീടുമ്പോൾ 
കാർമുകിൽ പോലാണെന്ടെ 
ലോകമെന്നാലാശ്ചര്യം! 
വാർമതിനിലാവിന്ടെ 
ചാരുത യറിഞ്ഞു ഞാൻ 

ധന്യമിസ്സമാഗമം 
കണ്ടു വിസ്മയം പൂണ്ടെൻ 
ബന്ധുക്കൾ,പുതുബന്ധം 
ചേർക്കുവാൻ ഭാവിക്കുന്നോർ 
കണ്ണില്ലാത്തവൾ തന്ടെ 
കണ്ണുനീർ കണ്ടിട്ടാകാം 
കണ്ഠം പതഞ്ഞൂ, കൂട്ടു-
കാരിക്കും മറ്റുള്ളോർക്കും 

***************


      
   

Sunday 16 November 2014

പിഴ

ഭണ്ഡാരത്തി ലിടാനായി-
ട്ടമ്മ തന്നൊരു നാണയം 
കയ്യിൽ വെച്ചപ്പൊഴെന്നുള്ളിൽ 
വന്നു പെട്ടൊരു കൌശലം 

മുൻപെന്നോ വഴിയിൽ നിന്നും 
വീണു കിട്ടിയൊ 'രെട്ടണ'
രാജാവിൻ തലയാം മുദ്ര-
കാരണം മൂല്യ മറ്റതായ് 

സ്വീകരിക്കാത്തൊരീ നാണ്യം 
ദേവനായിക്കൊടുത്തിടാം 
തഞ്ചത്തിൽ, നല്ല തുട്ടാലെ-
യിഞ്ചി മിട്ടായി വാങ്ങിടാം 

കുഞ്ഞനീത്തിയൊടോതീ ഞാൻ 
മിണ്ടല്ലാരോടുമിക്കഥ
സമ്മതിച്ചു ശിരസ്സാട്ടി 
ഇഞ്ചി മിട്ടായി തിന്നുവോൾ 

രണ്ടു നാൾ ചെന്നു,പിന്നീടെൻ 
പെങ്ങളും ഞാനുമായി ഹാ
രണ്ടും മൂന്നും പറഞ്ഞിട്ടു 
തമ്മിൽത്തല്ലു തുടങ്ങവേ 

കള്ളിപ്പെണ്ണു കരഞ്ഞും കൊ-
ണ്ടമ്മയോടു പുലമ്പയായ് 
"കള്ളനാണയ മിട്ടമ്മേ 
ഭണ്ഡാരം തന്നിലാങ്ങള 
ഇഞ്ചി മിട്ടായി വാങ്ങിച്ചു 
തിന്നല്ലോ നല്ല കാശിനാൽ 
ചൊല്ലല്ലാരോടുമെന്നേട്ടൻ
ചൊല്ലിത്തന്നതു, മോർപ്പു ഞാൻ "

അമ്മ കേട്ടു ചൊടിച്ചെന്നെ-
ത്തല്ലാനായോടി വന്നുതേ  
"ദൈവ ദോഷം വരുത്താമോ 
ചെയ്യാനെന്തേ കുബുദ്ധിയാൽ 
അമ്പലത്തിൻ നടയ്ക്കൽ നീ 
കുമ്പിടേണം മറക്കൊലാ 
നല്ല നാണയമിന്നാ, പോയ്‌-
ക്കൊണ്ടിടേണം തെരുക്കനെ   
കൂട്ടത്തിൽ വേണം  പിഴയായ് 
കോട്ടമില്ലാത്ത 'നാലണ' 
ചേട്ടത്തങ്ങൾ മനസ്സീന്നു 
മാറ്റാൻ പ്രാർഥിച്ചു കൊള്ളണം"  

കണ്‍ നിറഞ്ഞു മുഖം താഴ്ത്തി -
യമ്പലത്തിലണഞ്ഞു ഞാൻ 
നാണവുംകെട്ടു കൊണ്ടിട്ടു 
നാണയം രണ്ടു മപ്പൊഴെ 

***************        

  

Saturday 15 November 2014

നമ്പൂരിശ്ശങ്ക

മൂവന്തിക്കു തുടങ്ങുന്നു 
മൂഷികൻ‌ തന്ടെ ചെയ്തികൾ 
മൂന്നോ നാലോ  ദിനങ്ങളായ്

കുട്ടന്ടെ മുണ്ടു കീറീട്ടും 
കുട്ടിക്കോപ്പുകൾ വെട്ടിയും 
തട്ടിൻ പുറത്തു വാഴുന്നു

അച്ഛന്ടെ പുതുകുപ്പായം 
പിച്ചിച്ചീന്തി നിശാചരൻ
ഒട്ടു വിമ്മിഷ്ടനായച്ഛൻ

അമ്മതന്ടെ മുടിക്കെട്ടും 
വന്നു കണ്ടിച്ചു നിദ്രയിൽ 
കണ്ണീരണിഞ്ഞുപോയമ്മ 

മുത്തശ്ശ്യമ്മ നിവേദിക്കാൻ 
വെച്ച ശർക്കരയൊക്കെയും 
മുക്കിൽ വന്നു ഭുജിച്ചാഖു 

മുത്തശ്ശന്ടെ ചെരിപ്പിന്മേൽ 
പൊത്തു തീർത്തൊരു ഭീകരൻ 
ക്രുദ്ധനായ്ത്തീർന്നു മുത്തശ്ശൻ

ചന്തയിൽ ചെന്നു പിറ്റേന്ന് 
കൊണ്ടുവന്നൊരെലിക്കെണി 
തിന്നാനും വെച്ചു രാത്രിയിൽ 

കാലത്തു കണ്ടു ചെന്നപ്പോൾ 
കേമനൊന്നു കെണിഞ്ഞതായ്
'രാമൻ വന്നിട്ടു കൊന്നീടാം'

കുട്ടൻ കൗതുകമോടെത്തി 
കൂട്ടിൽപ്പെട്ടൊരു മൂഷികൻ‌ 
കൂപ്പുന്നുണ്ടിരു കൈകളും 


" കഷ്ടം! തൊഴുതു നിൽക്കുന്നു
കുട്ടനെപ്പാവമീയെലി 
മുത്തശ്ശാ കൊൽവതെങ്ങനെ ?


കുട്ടൻ ചൊന്നതു കേട്ടപ്പോൾ 
മുത്തശ്ശന്നൊരു വെള്ളിടി !
'കൃത്യത്താൽ പാപമേൽക്കുമോ?'


***************    

   

Tuesday 11 November 2014

ഒന്നര

അങ്ങേതിൽ നിന്നോടി വന്നൂ  മണിക്കുട്ടി 
അമ്മയോടായിക്കിണുങ്ങി 
"അമ്മിണിയേടത്തി പോലെനിക്കിന്നമ്മേ 
ഒന്നര മുണ്ടുടുക്കേണം "

കുഞ്ഞുമണിക്കൊഞ്ചൽ കേൾക്കേ ചിരിച്ചുകൊ-
ണ്ടമ്മുവോടോതുന്നിതമ്മ
"ഒന്നര ചുറ്റി മുറുക്കുന്നതെങ്ങനി -
'ക്കുഞ്ഞര' തന്നിലെൻ പൊന്നേ 
കുഞ്ഞുടുപ്പിട്ടാലൊതുങ്ങിക്കിടക്കുമോ 
ഒന്നരയെന്ടെ  വെണ്‍ മുത്തേ  
മുണ്ടിൽ തടഞ്ഞു വീണാൽ നിൻടെ തോഴിമാർ 
തമ്മിൽ ചിരിക്കില്ലേ സ്വത്തേ  
അമ്മിണിയേടത്തിക്കൊപ്പം വളർന്നിട്ടു 
മുണ്ടുടുത്തീടാം കുരുന്നേ 
പുള്ളിപ്പാവാടയും ചുറ്റിടാം പോയ്‌ കളി -
യ്ക്കെൻ മണിച്ചെല്ലമേ കുഞ്ഞേ "

അമ്മതൻ നന്മൊഴി കേട്ടപ്പോൾ കണ്മണി 
പിന്നെയും നിന്നു ചിണുങ്ങി
"ഒന്നര ചേരില്ലയെങ്കിലെനി ' യ്ക്കര '
മുണ്ടെങ്കിലും നല്കിടമ്മേ "

*****************

Wednesday 29 October 2014

സൂതികായോഗം

സൂതികാഗേഹം തന്നി-
ലാണു ഞാൻ പഠനത്തിൻ 
ഭാഗമായൊപ്പം ചേർന്ന 
മറ്റു കൂട്ടുകാരുമായ്
ഏറീടുമാശങ്കയു,
മമ്പരപ്പുമായ് നിൽപ്പൂ 
നോവാൽ കരഞ്ഞീടുമി-
പ്പെണ്ണിന്ടെ ചാരത്തായി   

ആദ്യമായ് മാതാവാകാൻ-
പോകുന്നോൾ,ഞാനോ ജന്മ-
ത്താദ്യമായൊരു സൃഷ്ടി-
സാക്ഷ്യത്തിന്നൊരുങ്ങുവോൾ 
ഈറ്റുനോവിനാലാധി-
പ്പെട്ടോൾക്കു ധൈര്യം നൽകാ-
നേറ്റവളൽപ്പം ധൈര്യ-
മുള്ളത്തിൽ നിറയ്ക്കാത്തോ

വേദനയാലാ മുഖം 
വിളർത്തെന്നാലും,നെറ്റി -
മേലവളണിഞ്ഞൊരു 
മാലേയക്കുറിവൃത്തം
ചേണാർന്നു വിളങ്ങുന്നു 
തെല്ലുമേ കോട്ടം തട്ടാ-
തേണാങ്കബിംബം കണ-
ക്കെന്നു ഞാൻ നോക്കിക്കണ്ടു 

"നേരമായ് ഭയംകൂടാ-
തവളെ,സ്സഹായിക്കാൻ 
നേരമായ്"സ്നേഹാർദ്രമാം 
ഗുരു നിർദ്ദേശം കേൾക്കെ 
ഭീതി വിട്ടു ഞാൻ സ്വീക-
രിച്ചിത,ക്കുരുന്നിനെ 
മോദരോമാഞ്ചങ്ങളാ-
ലെന്ടെ കൈകളാൽത്തന്നെ 

ഗർഭഭാരത്തിൽ നിന്നു 
മോചിത,യവൾക്കുഞാ-
നർഭക,തന്നെക്കൊണ്ടു 
കാണിച്ചു സസന്തോഷം
സുസ്മിതം ചേർന്നൂ നവ്യ-
മാതാവിന്നധരത്തിൽ 
സുശ്രവ്യമായി കുഞ്ഞി-
ക്കരച്ചിൽ കർണ്ണങ്ങളിൽ 
***
വർഷങ്ങൾ പോയിട്ടിന്നൊ-
രാതുരാലയത്തിൽ ഞാ-
നുദ്യോഗാർത്‌ഥമായ് ചേർന്നു 
സ്ത്രീ രോഗ വിജ്ഞാനിയായ് 
എത്ര കൈശോരങ്ങളെ 
കൈകളാലെടുത്തു പോ-
ന്നെത്ര ശൈശവങ്ങൾ ത-
ന്നാദ്യരോദനം കേട്ടു !

നോവറിഞ്ഞീടാൻ മാതൃ-
ത്വത്തിൻ നിർവൃതി നേടാൻ
നോവോടെയൊരു നാളി-
ലമ്മയായ്ത്തീർന്നൂ ഞാനും 
സേവനം തുടരുന്നി-
തിപ്പൊഴും കാൽനൂറ്റാണ്ടു 
കാലമായിട്ടും പ്രീതി-
പൂർവമെൻ കർത്തവ്യത്തിൽ 

ഇന്നിപ്പോൾ കാണായെന്ടെ-
യന്തിക ത്തൊരാൾ,ചുണ്ടിൽ 
പുഞ്ചിരി നിറച്ചും കൊ-
ണ്ടെന്നോടു ചോദിക്കയായ് 
"ഒന്നോർക്കാനാമോ ഞങ്ങ-
ളാരെന്നു ചൊല്ലീടാമോ"
തന്മകളൊത്താണെത്തി 
നിൽക്കുന്നീ മാന്യാംഗന


കണ്ടതെന്നാണെന്നു ഞാ-
നോർമ്മിക്കാൻ ശ്രമിക്കവേ
കണ്ടു നെറ്റിമേൽ വൃത്ത-
മൊത്ത ചന്ദനപ്പൊട്ട് 
അന്നൊരു നാൾ ഞാൻ കാണ്‍കെ-
യമ്മയായവളാണീ-
യമ്മയെന്നോർമ്മിക്കവേ 
വിസ്മയം ചേർന്നെന്നുള്ളിൽ

അമ്മതന്നോരം ചേർന്നു 
നിൽക്കുമത്താരുണ്യത്തെ-
യമ്മതൻ വാൽസല്യത്താ-
ലൊട്ടിട നോക്കിക്കണ്ടു 
അന്നെന്ടെ കയ്യിൽ വന്നു-
വീണവൾ വളർന്നിട്ടി-
ന്നമ്മയാകാറായ് !ഓർത്തു -
കുളിർ കോരുന്നൂ ചിത്തം 

സൂതികാഗൃഹം തന്നിൽ 
ചെന്നെത്തി വീണ്ടും വേഗാൽ 
സ്നേഹസാന്ത്വനം ചെയ്തേൻ 
പെറ്റമ്മയെന്നാം വണ്ണം 
ആമോദം നിറഞ്ഞുള്ള 
ഹൃത്തുമാ,യീഭൂവിലേ-
യ്ക്കാനായിച്ചെൻകൈകളാൽ
മറ്റൊരു പെണ്‍കുഞ്ഞിനെ

ഈശ്വരനിയോഗത്തെ-
യോർക്കവേ മോഹിച്ചൂ ഞാ-
നീശ്വരകടാക്ഷമായ് 
ദിവ്യമീ വരം വാങ്ങാൻ 
ചേർക്കണമാരോഗ്യവു-
മായുസ്സുമീക്കുഞ്ഞിന്ടെ 
പേറ്റുനോവുൾക്കൊള്ളാനും 
കുഞ്ഞിനെ കൈക്കൊള്ളാനും 

***************   
       

Saturday 18 October 2014

ഓണക്കാഴ്ച

ചിങ്ങമാസമായ് തിരു-
വോണത്തിന്നൊരുക്കങ്ങ-
  ളില്ലത്തെ പൈതങ്ങൾക്കു-
മെല്ലാർക്കു മുത്സാഹമായ് 
തുമ്പപ്പൂവിറുക്കുവാ-
നോട്ടമായടിയാത്തി-
പ്പെണ്‍കിടാങ്ങളുമത്ത-
പ്പൂക്കള മിട്ടീടുവാൻ 

ഓണക്കാഴ്ചയും കൊണ്ടു 
നാലുദിക്കിലും നിന്നാ-
യേറെപ്പേർ കുടിയാന്മാർ 
വന്നെത്തുന്നതിൻ മുൻപേ 
"ആരാണിന്നേറ്റം നല്ല 
കാഴ്ചയെത്തിക്കുന്നവ-
ന്നോണസ്സമ്മാനം," ജന്മി 
കൽപ്പിച്ചൂ സകൌശലം 

ആലിൻ ചോട്ടിലും നാലു 
പേരെത്തും 'പാണ്ട്യാലേലും'
വാലിയക്കാരെത്തിച്ചാർ 
അരുളപ്പാടിൻ കൂട്ടം 
ഓരോരുത്തരായ് "ഞാനാ,-
ണെന്ടെ,യാണതികേമ"- 
മീവിധമോർത്തും കൊണ്ടെ-
ത്തീടുന്നു തിടുക്കത്തിൽ 

വന്നൊരാൾ പൊന്നൊത്തുള്ള 
നേന്ത്രപ്പഴത്തിൻ കുല  
രണ്ടെണ്ണം 'കാവിൽ' ചുമ-
ന്നിറക്കീ ചുറുക്കനെ 
പിന്നൊരാൾ മത്തങ്ങകൾ 
മറ്റൊരാൾ പെരുംചേന 
കുമ്പളങ്ങയും ചേമ്പും 
കൊണ്ടുവന്നൊരാൾ നിൽപ്പൂ 

 ചക്കരക്കിഴങ്ങുമായ് 
വന്നെത്തിയൊരുത്തനോ 
ചക്കര തോൽക്കും പൂവൻ-
പഴമായണഞ്ഞൊരാൾ 
തുഷ്ടനായ് തൃക്കണ്‍ പാർത്തു 
കാഴ്ച്ചകളെല്ലാം,കുട്ടി-
ക്കൃഷ്ണൻ വന്നെടുത്തിട്ട-
ത്തെക്കേക്കെട്ടിലെത്തിച്ചാൻ 

ആർക്കു നൽകീടും തമ്പ്രാൻ 
സമ്മാനമെന്നായ് കാത്തി-
ട്ടാൾക്കാരു നിൽപായ് മന-
പ്പറമ്പിന്നരുക്കലായ് 
ചാക്കുവും നീലാണ്ടനും 
കൊച്ചുവും മുഹമ്മദും 
ചാക്കോരു,മാണിക്കനും
കുഞ്ഞനും കുട്ടപ്പനും 

ഒട്ടിടയെല്ലാവരും 
നിൽക്കവേ,പടികട-
ന്നെത്തുന്നു രാമൻ നാട്ടു-
കാർക്കെല്ലാ,മപഹാസ്യൻ 
മുറ്റത്തു പരുങ്ങീട്ടു 
പൂമുഖപ്പടിതന്നിൽ 
  വെച്ചെന്തോ പൊതിക്കെട്ട്,
പിൻവാങ്ങി നിന്നൂ ഭവ്യം 

തമ്പുരാൻ നോക്കേ കാണ്മു 
സ്വർണത്തിൻ കാവൊന്നതിൻ 
രണ്ടുതട്ടിലായ്‌ സ്വർണ്ണ -
വർണ്ണ നാരങ്ങാ ദ്വയം!
ഉള്ളത്തിൽ തോഷം പൂണ്ടു 
കൽപ്പിച്ചൂ "രാമൻ തന്നെ 
സമ്മാന്യൻ "തൃക്കൈ കൊണ്ടു 
നൽകിനാ,നോണപ്പുട 

"ഉണ്ടിട്ടേ പോയീടാവൂ" 
പൊൻകാഴ്ച ,യെടുത്തും കൊ-
ണ്ടുണ്ണുവാനകത്തളം 
തന്നിലേയ്ക്കെഴുന്നള്ളി 
അങ്ങിങ്ങു നിൽപ്പോ ,രിച്ഛാ-
ഭംഗരായ് മടങ്ങവേ 
ഉള്ളം നിറഞ്ഞൂ രാമ - 
   നുമ്മറത്തുന്നും പോന്നു   

ഉച്ചവിശ്രമം ചെയ്തു 
തമ്പുരാൻ മുറുക്കുവാൻ 
വെറ്റിലച്ചെല്ലത്തിനായ് 
പൂമുഖത്തെത്തീടവേ 
മുറ്റത്തെ മാവിൻ ചോട്ടി-
ലപ്പോഴും നിൽപ്പൂ രാമൻ 
മുറ്റുമത്ഭുതം ചേർന്നി-
ട്ടാരാഞ്ഞു നമ്പൂതിരി 

"ഉണ്ടില്ലേ ,ചുറ്റിപ്പറ്റി 
നിൽക്കുവാനെന്തേ,പഴേ-
മുണ്ടൊന്നിനാണോ വീട്ടു-
കാരിക്കു കൊടുത്തീടാൻ ?
ചൊല്ലുവേ,നകായിൽ ചെ-
ന്ന"ദ്ദേഹം ചൊല്കെ ,തെല്ലു-
വല്ലായ്മ ഭാവിച്ചും കൊ-
ണ്ടോതിനാൻ വിനീതനായ് 

"ഒന്നട്യേനുണർത്തിച്ചാൽ 
തിരുവുള്ളക്കേടാകാ 
തന്നതില്ലല്ലോ കാഴ്ച 
യെത്തിച്ച 'പഴംകാവ്'
നൽകുവാൻ തിരുമന-
സ്സായെന്നാൽ കുപ്പാട്ടിലേ-
യ്ക്കങ്ങിവൻ വിടകൊള്ളാം"
വായ്പൊത്തി നിന്നൂ വീരൻ!

***********
( ഒരു പഴംകഥയോട് കടപ്പാട് )
         
പാണ്ട്യാല (പാണ്ടികശാല ) = പീടിക 
       

  

Monday 13 October 2014

പൊക്കം

 മിച്ചഭൂമിതൻ കേസു-
കെട്ടുമായൊരുനാളി -
ലച്ഛൻ തമ്പുരാൻ ജില്ലാ-
ക്കോടതിയണഞ്ഞപ്പോൾ
അഗ്രാസനത്തിൽ മേവും 
ജഡ്ജിയെക്കാണ്‍കെ ചെറ്റു 
വിസ്മയത്താലേ നിന്ന-
നിൽല്പേറെ നേരം നിന്നു!

ഇല്ലത്തെ പാരമ്പര്യ-
ത്തെങ്ങു കേറ്റക്കാരന്നു 
നന്മകൻ പിറന്നതും 
കേമനായ് വളർന്നതും 
ചൊല്ലിക്കേട്ടതെല്ലാമേ 
വിസ്മൃതമായി ,ഭൂമി-
വല്ലോർക്കും വീതിച്ചതിൻ 
നോവുകൾ നീറ്റീടവേ 

ശുഭ്ര വസ്ത്രവും തോളിൽ 
ചേർന്നൊരീരെഴത്തോർത്തും 
നിത്യക്ഷൌരത്താൽ ശോഭ 
വാച്ചിടും തദാസ്യവും 
കഷ്ടകാലത്താൽ മാറി -
മറിഞ്ഞു ,മുഷിമുണ്ടും 
കുറ്റിത്താടിയും,കോലം-
കെട്ടുപോയുർവീസുരൻ 

എത്രയും പരിക്ഷീണ-
നായ് വന്നുനിൽക്കും വയോ-
വൃദ്ധനാം വിപ്രൻതന്നെ 
കണ്ടതായ് ഭാവിക്കാതെ 
ഉത്തുംഗസ്ഥാനേ നീണ്ടു-
നിവർന്നു ഗംഭീരമാം
മട്ടുമായിരിപ്പായി 
തെല്ലും കൂസലില്ലാതെ 

"നമ്പൂരി കണ്ടോ ഞാനി-
ന്നെത്ര പൊക്കത്തിൽ" പെരും-
ഗർവ്വോടെ,യേമാനുള്ളിൽ 
പുച്ഛിക്കെ, ഭൂദേവനോ
തന്നത്താനോതീ  "തെല്ലും
വേണ്ട വൻപുകൾ,പണ്ടു-
നിന്നേക്കാൾ പൊക്കത്തു ഞാൻ 
കേറ്റി നിൻ പിതാവിനെ " 

(ആരോ പറഞ്ഞുകേട്ട കഥ )

***************  

Friday 18 July 2014

ഇംഗ്ലീഷ് ചാനൽ

ഏറെയും മുഷിഞ്ഞൊരീ
യേകാന്തസായാഹ്നത്തിൽ 
ടീവിതൻ റിമോട്ടിന്ടെ
 നമ്പറൊന്നമർത്തവെ
ഓടിയെത്തുന്നൂ മൃഗ-
സാമ്രാജ്യ വൈവിദ്ധ്യമാം 
ചേണുറ്റ ദൃശ്യങ്ങളെൻ
 കണ്കൾക്കു വിരുന്നേകാൻ  

കൂട്ടമായ് ചേർന്നും കൊണ്ടാ-
ണേതാനും പെണ്‍ സിംഹങ്ങൾ
കാട്ടുപോത്തിനെക്കൊന്നു 
ദൂരങ്ങളേറെത്താണ്ടി 
തീറ്റയ്ക്കൊരുങ്ങാമെന്നു 
തുഷ്ടി കൊള്ളവേ,ചാരെ-
ക്കാട്ടിൽ നിന്നെത്തിച്ചേർന്നു
 മത്തനായൊരാണ്‍സിംഹം 

അംഗബാഹുല്യംകൊണ്ടു 
ശക്തരാണെന്നാൽപോലു-
മംഗനമാരാം തങ്ങൾ-
ക്കീശനീ ഗുഹാനാഥൻ 
അന്തരംഗത്തിൽ തെല്ലും 
നീരസം കൂടാതെയ-
സ്സിംഹികമാരെല്ലാരും 
പിന്നാക്കം മാറിപ്പോന്നു


വൻപേറും ഭർത്താവിന്ടെ-
യുച്ഛിഷ്ടം ഭക്ഷിക്കാനായ് 
പെണ്‍പിറന്നോരങ്ങിങ്ങു 
കാത്തു നില്പതു കാണ്‍കെ
എന്നിലെ പെണ്ണിന്നുള്ളം 
നൊന്തുപോയ്,മേധാവിത്വ-
മെന്തനാചാരം !വിരൽ 
'ജമ്പിൽ' ചെന്നമർന്നുപോയ് 

മിന്നൽപോൽ കാണാകുന്നു 
പക്ഷികൾ ,മനസ്സിന്ടെ-
യല്ലൽ നീക്കീടാൻ പോരു-
മീദൃശ്യം മനോഹരം 
തന്നിണക്കിളിയൊത്തു
കിന്നരത്തൂവൽക്കാരൻ 
തുന്നാരക്കിളിയെന്ടെ 
കണ്കൾക്കു ഭവിഷ്യനായ് 

കുഞ്ഞുനാരുകൾ,പടു-
മരത്തിൽ ഞാലും ചെറു-
വള്ളികളുണങ്ങിയ 
പാഴില പുൽനാമ്പുകൾ 
ചന്തത്തിൽ,വളഞ്ഞുള്ള 
കൊക്കിനാൽ തുന്നിച്ചേർത്തു 
തഞ്ചത്തിൽ തൂക്കീടുന്നു 
കൂടൊന്നു മരക്കൊമ്പിൽ 

സുന്ദരിയാകും തന്നെ 
പാർപ്പിക്കാ,നരുമയാം 
പൊന്നുമുട്ടകളിട്ടാൽ 
ചൂടേകി വിരിയിക്കാൻ 
കുഞ്ഞുമക്കളെത്തീറ്റി -
പ്പോറ്റുവാൻ കാന്തൻ തീർത്ത 
മഞ്ജുള ഗേഹം കാണാ-
നണഞ്ഞാളന്തർജനം 

ഒന്നാകെ ചുറ്റിക്കണ്ടും 
വാതുക്കൽ തലനൂണ്ടും 
നന്നല്ലയെന്നായ് തൃപ്തി-
പോരാതെച്ചെറുകൊക്കാൽ 
തെല്ലുമേ കൂസാതെയ-
ക്കൂടങ്ങു താഴത്തിട്ടു !
വല്ലഭൻ ,പാവം! പുത്തൻ
കൂടൊരുക്കുന്നൂ വീണ്ടും  

എന്തെന്തു വൈരുദ്ധ്യങ്ങൾ !
ആണായിപ്പിറന്നവർ-
തന്നല്ലോ ഞാൻ കണ്ടൊര-
സ്സിംഹവും പതംഗവും 
ഇല്ലൊരു ഭേദം പെണ്ണു -
മാണുമായ്,മനുഷ്യന്ടെ-
യുള്ളിലാണല്ലോ പാര-
തന്ത്ര്യവും സ്വാതന്ത്ര്യവും.

***************   
    

Friday 20 June 2014

ചക്കരപ്ലാവ് സ്വപ്നം കാണുന്നു.

എട്ടുപത്തു ദശകങ്ങൾ മുൻപൊരു 
കർക്കടമാരി കോരിച്ചൊരിഞ്ഞ നാൾ 
സുപ്തി വിട്ടു പടുമുളയായ് വന്നു 
മുത്തിയായൊരു ചക്കരപ്ലാവു ഞാൻ 

ദുഷ്ട ജന്തുക്കൾ നാൽക്കാലികൾ പല-
വട്ടമെൻ തല തിന്നുപോയെങ്കിലും 
പട്ടുപോകാതെ ജീവിച്ചുഞാൻ ദൈവ-
മിഷ്ടമെന്നിൽ തികച്ചുമേൽപ്പിക്കയാൽ 

ഇച്ചെറുതടി വണ്ണിച്ചു കൊമ്പിന്നു -
വച്ചു ചില്ലകൾ പക്ഷികൾക്കിമ്പമായ് 
പച്ച നീൾമുത്തു നന്നായ് വളർന്നപോൽ 
കൊച്ചു ചക്കകൾ കണ്കൾക്കു മോദമായ്

മണ്ണു മാടത്തിലഞ്ചാറുമക്കളൊ-
ത്തുണ്ണുവാൻ ഗതിയില്ലാത്ത രണ്ടുപേർ 
കന്നി കായ്ച്ചു ഞാനെന്നറിഞ്ഞുള്ളത്തി -
ലന്യമല്ലാത്ത സന്തോഷമാർന്നു പോൽ 

ചക്ക മൂത്തു കരിമുൾ പരന്നു ന-
ന്നെത്രയും ചിലതൊക്കെ പഴുക്കവേ 
പച്ചയോടെ ചുള പറിച്ചും പിന്നെ 
വെട്ടി വേവിച്ചുമാർത്തി മാറ്റീടിനാർ 

കുട്ടികൾ കരുത്താർന്നു വളർന്ന നാൾ 
കൊറ്റു തേടി പ്രവാസംവരിക്കവേ   
വിത്തനാഥരായ് സൗഭാഗ്യമാം ഗ്രഹ-
മുത്തമത്തിൽ വിരാജിക്ക മൂലമായ് 

ചെറ്റ തട്ടിപ്പൊളിച്ചു മനോരമ്യ -
സ്വർഗതുല്യമുയർന്നു വെണ്മാളിക 
അച്ഛനമ്മമാർ വൃദ്ധരായ് തീർന്നിന്നു 
മുക്കിലെപ്ലാവു ഞാൻ നില്പനാഥയായ് 

ചക്ക വെട്ടലും കോലാൽ മുളഞ്ഞെടു-
ത്തെത്രയും മെനക്കെട്ടു നന്നാക്കലും 
ഉപ്പുചേർത്തു വറുക്കലും നേരമി-
ല്ലൊട്ടു മെന്നാണിളംമുറക്കാരിവർ 

കിട്ടുമിഗ്ലീഷുപച്ചക്കറികളി -
ന്നെത്രയെങ്കിലു മങ്ങാടിയെത്തുകിൽ 
ചക്ക നന്നായ് വറുത്തും വരട്ടിയും 
സപ്ലേ ചെയ്യും കുടുംബശ്രീനാരികൾ 

കഷ്ടമാണ്ടുകൾ തോറുമെൻ മേനിയിൽ 
പൊട്ടിയെത്രയോ ചക്കകൾ നിഷ്ഫലം 
പക്വമായ് താഴെ വീണു ചീയുന്നു വ -
ന്നെത്തിയില്ലാരു മെന്നു കേഴുന്നു ഞാൻ

ദു:ഖിതയെന്ടെ കർണ്ണത്തിലിന്നൊരു 
പത്രവാർത്ത യണഞ്ഞു സുഖപ്രദം 
അർബുദരോഗ നാശിനിയാണു പാഴ്-
ച്ചക്കതൻ പഴച്ചാറിലുള്ളെൻസെയിം 

ശാസ്ത്രമംഗീകരിച്ചാൽ വിദേശങ്ങൾ 
പേറ്റന്ടും വാങ്ങീട്ടിന്ത്യയിൽ വന്നിടും 
ഏറ്റിടും കരാർ മൊത്തം സമർത്ഥമായ് 
കേറ്റിടും കപ്പൽ തോറും വണിക്കുകൾ 

അന്നു നിങ്ങൾ കൊതിക്കും കിടാങ്ങളേ 
അമ്മതൻ സ്നേഹവായ്പിൻ സുഖത്തിനായ് 
മന്നിലേറ്റം വലുതാം പഴത്തിന്ടെ
ധന്യ മാധുര്യ മാർദ്ദവ സ്വാദിനായ്.

(മഴക്കാലമായി,ചക്കകൾ പഴുത്തു വീണു ചീയുന്നു)

************************      

      

Sunday 4 May 2014

കാണാൻ പോണ പൂരം.

(പത്തു വയസ്സുള്ള ഒരു ബാലൻ,അര നൂറ്റാണ്ടിനു ശേഷം തന്ടെ കൊച്ചുമകനേയും കൊണ്ട് തൃശ്ശൂർ പൂരം കാണാൻ  പോകുന്ന രംഗം.)

പുത്രിതൻ കൊച്ചു പുത്രനോടൊത്തിന്നു 
തൃശ്ശിവപുരി തന്നിൽ വന്നെത്തി ഞാൻ 
ശക്തൻ, നൂറ്റാണ്ടുകൾ മുൻപു കൽപിച്ചൊ-
രുത്സവക്കാഴ്ച നേരിട്ടു കാട്ടുവാൻ 

ആറുനാൾ മുൻപു തന്നെ കൊടിയേറി 
ദേവമേളയ്ക്കൊരുങ്ങുന്ന കാവുകൾ 
നാടുനീളെ പറയെടുത്തുംകൊണ്ടു
വാണിടുന്നൂ ദിനരാത്രമെന്നിയെ 

കുറ്റൂർ നെയ്തലക്കാവിൽ ഭഗവതി 
തെക്കേ ഗോപുരവാതിൽ തുറക്കവേ 
എത്തിടുന്നൂ ചമയവും പന്തലും 
ഒത്തുകാണുവാനൊട്ടേറെയാളുകൾ 

പൂരനാളങ്ങുണർന്നാൽ ചെറുപൂര-
മോടിയെത്തുന്നു കണ്‍കുളിർപ്പിക്കുവാൻ 
പഞ്ചവാദ്യക്കൊഴുപ്പിൽ മഠത്തിൽ നി-
ന്നൻപിൽ വന്നെത്തുമമ്പാടിദേവിയും 

ചെമ്പട കൊട്ടി പാറമേക്കാവിൽ നി-
ന്നമ്മ വന്മതിൽക്കെട്ടിലേയ്ക്കെത്തവേ 
കേളിയേറുമിലഞ്ഞിത്തറമേള-
മാകുവോളമടുത്താസ്വദിച്ചു നാം 

പിന്നെ തെക്കോട്ടിറക്കമായ് ഞങ്ങളീ 
വർണ്ണ വിസ്മയക്കാഴ്ചയ്ക്കൊരുങ്ങവേ 
കുഞ്ഞുകുട്ടന്ടെ കണ്കളിലാശ്ചര്യ-
പ്പൊൻ വെട്ടം കണ്ടെന്നുള്ളൊന്നിരുണ്ടുപോയ് 

പൊൻ തലേക്കെട്ടു പട്ടുകുടകളും 
വെണ്‍ചമരീമൃഗമുടിച്ചന്തവും 
നന്മയിൽപീലിയാലവട്ടങ്ങളും 
ഭംഗിചേർന്നണിഞ്ഞീടുമീയാനകൾ

പട്ടതിന്നാത്ത വെള്ളം കുടിക്കാത്ത 
കെട്ടുവാൻ ബലച്ചങ്ങല വേണ്ടാത്ത
മത്തുണർന്നാൽ മദിക്കാത്ത ,യന്തിര-
മത്തേഭങ്ങൾ നിരന്നു നില്പ്പാണു ഹാ

 കയ്യിലോരോ റിമോട്ടായ് ഗജാദ്ധ്യക്ഷർ 
മെയ്യനങ്ങാതെ നില്ക്കുന്നു പിന്നിലായ് 
ബട്ടനൊന്നങ്ങമർത്തിയാൽ മസ്തകം 
പൊക്കിനിന്നീടുമീ യന്ത്രവാരണർ 

പച്ച സ്വിച്ചൊന്നമർന്നാൽ നടപൊക്കു-
മപ്പുറത്തേതമരങ്ങൾ ധെറ്റിടും 
പിന്നെയൊന്നാൽ ചെവിയാട്ടുമിങ്ങനെ 
നന്നു വൈദ്യുതീ ഭുക്തരാം ഹസ്തികൾ 

അന്പതാണ്ടുകൾ മുന്പെന്നു തോന്നുന്നു 
ജന്തുപീഡനം പാടെ മാറ്റീടുവാൻ 
ഉന്നതങ്ങളിൽ ചെന്നാർ,നിവേദന-
മങ്ങു നല്കീ ഗജസ്നേഹശാലികൾ 

ഉത്സവങ്ങളിലാനകൾ വേണ്ടെന്നു-
വയ്ക്കുവാൻ വിധി വന്നെന്നു മാത്രമോ 
നാട്ടിലുള്ള നാഗങ്ങളെക്കൂട്ടമായ് 
കാട്ടിലേക്കു വിട്ടീടേണമെന്നുമായ് 

കാട്ടിലെത്തീ കളഭങ്ങളെന്നോർത്തു 
കാട്ടുതസ്കരർക്കേറ്റമുത്സാഹമായ് 
തോക്കുമായിപ്പുറപ്പെട്ടു കൊമ്പിനായ് 
വേട്ടയാടിത്തകർത്തു പാവങ്ങളെ 

പുത്രസൌഭാഗ്യമേൽക്കാതെ വന്ധ്യരായ് 
ദു:ഖിതർ നഷ്ടനാഥർ പെണ്ണാനകൾ 
കഷ്ട !മാരണ്യ ഭൂവിൽ ചെരിഞ്ഞുപോയ് 
സഹ്യസൗന്ദര്യ വർഗ്ഗം നശിച്ചുപോയ് 

വിങ്ങുമെൻ മനം കണ്ണീരു തൂകവേ 
അല്ലലോടെ ഞാനോർത്തങ്ങു നിന്നുപോയ് 
കുഞ്ഞുമക്കൾക്കു കാട്ടിക്കൊടുക്കുവാൻ 
രംഗനാഥന്ടെ പഞ്ജരം മാത്രമായ്.

*****************************
ഗജാദ്ധ്യക്ഷൻ ,ആനക്കാരൻ 
നട മുൻകാൽ അമരം പിൻകാൽ 

(തൃശ്ശൂർ മൃഗശാലാമ്യൂസിയത്തിൽ ചെങ്ങല്ലൂർ രംഗനാഥന്ടെ അസ്ഥിപഞ്ജരം സൂക്ഷിച്ചിട്ടുണ്ട്)
     
(മോഴകൾക്ക് പ്രത്യുൽപ്പാദനശേഷിയുണ്ടെന്ന കാര്യം മറന്നതായി നടിച്ചതിൽ ,അവർ എന്നോട് ക്ഷമിക്കട്ടെ)


          

Friday 25 April 2014

അന്തിക്കൊയ്ത്ത്

 പാടത്തുന്നവസാനക്കറ്റ,
വേച്ചും കൊണ്ടാണു 
പാറുട്ടിയെത്തീടുന്നു
 മൂന്നാലു ചുരുട്ടുമായ് 
കാലത്തിൻ മാറ്റം കൊയ്യാ-
നാളില്ല പൊയ്പ്പോയുള്ള -
കാലത്തു കൊയ്യാൻ കിട്ടാ-
തെത്ര പേർ മടങ്ങിപ്പോയ്

കല്യാണി മനപ്പണി
 വിട്ടിട്ടു നാളേറെയായ് 
രണ്ടാണു മക്കൾ ഗൾഫിൽ
 കൊയ്ത്തിനി മഹാമോശം 
ഉണ്ടൊരു മകൾ ടൌണിൽ
 കമ്പ്യൂട്ടർ പഠിക്കുന്നു 
കൊള്ളാവും ബന്ധം വന്നാൽ
പൊന്നുമായയച്ചിടും  

കണ്ടത്തിൻ ഗന്ധം സ്വപ്നം 
കണ്ടുറങ്ങുവാൻ മാത്രം 
കണ്ടന്നു യോഗം മുന്നേ-
യില്ലത്തെയടിയാളൻ 
മുണ്ടിയോ കിടപ്പായി 
വാർപ്പിന്ടെ പണിക്കാരൻ 
കുഞ്ചാത്തൻ,കളത്രമോ
വീട്ടുവേലകൾ ചെയ്‌വൂ 

ഉണ്ടുരണ്ടുപേർ പേര-
ക്കിടാങ്ങൾ ചെക്കൻ പെട്ടി-
വണ്ടിയാണോടിക്കുന്നു
നില്ലില്ലാതോട്ടം കിട്ടും 
പെണ്ണവൾ തുണി ഷോപ്പിൽ
    ചെയ്യുന്നു "പുടമുറി "
കൊയ്യാനും മെതിക്കാനും 
കുഞ്ഞിലേ ശീലിച്ചില്ല 

പണ്ടത്തെ പാരമ്പര്യ-
ക്കൊയ്ത്തുകാരന്യം വന്നു
കണ്ടത്തിന്നുടയോന്മാർ 
തന്നത്താൻ മാഴ്കീടുന്നു 
തണ്ടോടെ പഴുത്തുള്ള 
"പൊന്മണി"മുറ്റത്തെത്തി-
ക്കണ്ടില്ല യെന്നോർത്തുള്ളിൽ 
കുണ്ഠിതം ചേർത്തീടുന്നു 

കൊച്ചുമേരിയും റോസാ-
ക്കുട്ടിയും മീനാക്ഷിയും 
പുത്തൻ കൊയ്ത്തു ശൈലി തൻ 
വക്താക്കൾ പെണ്‍ നേതാക്കൾ 
കൊത്തിടും കതിർ വൈക്കോൽ 
മുക്കാലും കണ്ടങ്ങളി-
ലിട്ടിടും മേയാനെത്തും 
പൈക്കൾക്കു ഭക്ഷ്യോത്സവം 

എത്തിടും മറുനാട്ടിൽ 
നിന്നേറെ കൊയ്യാളന്മാ-
രൊട്ടേറെ ഡിമാൻഡുമായ് 
താഴ്ത്തിക്കൊയ്യുമെന്നാലും 
കിട്ടണം വെറും കാപ്പി 
കാലത്ത്,വെയിൽ മൂത്താ-
ലെത്തണം കറിയോടെ 
ചപ്പാത്തി ചായയ്ക്കൊപ്പം 
ഉച്ചക്ക് ചോറാണിഷ്ടം
സാമ്പാറും നിർബന്ധമാ-
ണച്ചാറ് മോരുണ്ടെങ്കിൽ 
ശാപ്പാട് കെങ്കേമമാം
മൊത്തണം പാലില്ലാത്ത 
ചായയെന്നാലും കടി-
മുട്ടാതെ വേണം മുറു-
ക്കെങ്കിലും വൈകുന്നേരം

മേലാകെ ചേറാണെണ്ണ-
സോപ്പുകൾ വേണം കുളി-
ച്ചീറൻ മാറിയാൽ ചൂടോ-
ടത്താഴം വിളമ്പേണം 
മാറി മാറിയീ നാട്ടു-
കാരാലും കൊയ്ത്തും തേടി 
നാടോടി വന്നോരാലും 
കൊയ്യിച്ചു വശം കെട്ടു 

പുഞ്ചയെന്നാലും പണി 
ചെയ്യാതെ തരിശിട്ടു 
നിന്ദിച്ചിടാമോ പൂർവ-
സമ്പത്തീ കേദാരത്തെ 
നെഞ്ചത്തു കയ്യും വച്ചു 
തമ്പുരാൻ സത്യം ചെയ്‌വൂ 
"പഞ്ചാബിൽ നിന്നെത്തീടും 
ഹാർവെസ്റ്റെർ, വരും കൊല്ലം".

********************     

     

Saturday 5 April 2014

പൂരം

ഉത്സവം കൊട്ടിക്കൊടിനിവർന്നാൽ 
ഉത്സുകമെന്മന,മാർത്തു തുള്ളും  
അച്ഛന്ടെ കൈകളിൽ തൂങ്ങിയാടും 
കൊച്ചു ബാല്യത്തിലേയ്ക്കെത്തി  നോക്കും

പൂരപ്പറമ്പിലേക്കന്തിവെട്ടം- 
മാഞ്ഞാൽ പകലുണ്ടു യാത്രയാകും 
ഓണത്തി,നേട്ട,നെടുത്തുതന്ന 
നീലപ്പാവാടയും ചുറ്റി മെല്ലെ 

മുത്തു തലേക്കെട്ടണിഞ്ഞു നിൽക്കും 
മത്തേഭ വീരരെ കണ്ടു നിൽക്കും 
തിക്കുതിരക്കുകൾ വന്നിടുമ്പോൾ 
അച്ഛന്ടെ കാലോടു ചേർന്നുനിൽക്കും

പൊൻ കോല ഭംഗിയോടുത്തു ചേരും 
പൊന്നിൻ തിടമ്പു തൊഴുതു നിൽക്കും 
വെണ്മയോലും ചാമരങ്ങൾ മുത്ത-
ശ്ശ്യമ്മതൻ കൂന്തലെന്നോർത്തു നിൽക്കും 

ആലവട്ടത്തിന്ടെ പീലിച്ചന്തം
തീവെട്ടി വെട്ടത്തിൽ നോക്കി നിൽക്കും 
ലോലാക്കു,പട്ടിൻ കുടയ്ക്കു ചുറ്റും 
ആലോലമാടുന്ന കാഴ്ച കാണും


പൂക്കുന്നമിട്ടിൽ മിഴി വിടർത്തും 
ചീറ്റുവാണത്തിന്നു കാതുപൊത്തും
പഞ്ചാരിമേളക്കൊഴുപ്പിനൊത്തു
ചാഞ്ചാടുന്നോരിൽ കുതുകം കൊള്ളും 

കൊച്ചു സാമാനങ്ങൾ വിൽക്കുവോരായ്‌
കുപ്പിവളയ്ക്കു വിലകൾ പേശും 
അച്ഛന്ടെ കയ്യും പിടിച്ചന്നു ഞാ-
നുത്സവം കാണും വെളുക്കുവോളം

പിന്നെ ഞാൻ ബാല്യം പിറകിലിട്ടു 
പെണ്ണായ് വളർന്നു യുവത്വമാർന്നു 
പെണ്ണായ് വളർന്നതിൻ പിന്നിലിന്നീ-
യന്തർജ്ജനമാ,യകത്തൊളിച്ചു

പ്രാരാബ്ധക്കാരിയായ് മാറിയപ്പോൾ 
പൂരപ്പറമ്പെനിക്കന്യമായി 
പേരും പെരുമയുമൊത്തനാട്ടു-
പൂരങ്ങളെല്ലാം കിനാവിലായി 

പിന്നെയും പൂരങ്ങൾ വന്നുപോകെ 
ഉണ്ണി പിറന്നെന്നി,ലുത്സവം പോൽ 
ഉണ്ണിമെയ് താരുണ്യം ചേർന്നുണർന്നു 
സുന്ദര പൌരുഷ ഭാവമാർന്നു 

അച്ഛനോടൊപ്പമുയർന്നൊരുണ്ണി 
അച്ഛനെക്കാളു മുയർന്നൊരുണ്ണി
അച്ഛനെപ്പോലെ കരുത്തനുണ്ണി 
അച്ഛനേക്കാളും കരുത്തനുണ്ണി 

' ഇന്നാണ് പൂരം 'ചിരിച്ചു കൊണ്ടെ -
ന്നുണ്ണി യെന്നന്തികേ വന്നുനിന്നു 
' അമ്മ പോരുന്നുവോ പൂരം കാണാൻ 
കൊണ്ടുപോകാം ഞാൻ മുഷിഞ്ഞിടാതെ '

കുട്ടന്ടെ കയ്യും പിടിച്ചുകൊണ്ടി-
ന്നുത്സവക്കാഴ്ചകൾ കണ്ടുനില്ക്കെ 
അച്ഛന്ടെ കൈളിൽ തൂങ്ങിയാടും 
കൊച്ചു ബാല്യത്തിൽ ഞാൻ വീണ്ടുമെത്തി !


******************************          

Tuesday 18 March 2014

പട്ടാഭിഷേകം

നാളെയാണല്ലോ ഗജ
സാർവഭൗമനായെന്ടെ-
യാരോഹണത്തിൻ മേളം
 ഗ്രാമത്തിൻ ഹർഷാനന്ദം 
നീളെയിക്കവലയിൽ
നിന്നേറെ വിതാനങ്ങ-
ലാലോലമാടിത്തൂങ്ങു -
ന്നമ്പല മുറ്റംവരെ

എത്തീടും കണ്ണഞ്ചിക്കും
 കോപ്പുമായെതിരേൽക്കാ-
നുറ്റവരെല്ലാം സഹ
ജീവികൾ കീഴ്ക്കൊമ്പന്മാർ 
കൊട്ടുമാർപ്പുമായ് ചേർന്നു 
കോവിലിൻ നടയ്ക്കലേ-
യ്ക്കെത്തുമ്പോൾ മാനത്താഹാ 
പൊട്ടീടും വെടിക്കൂട്ടം 

തങ്കത്തിൻ വർണ്ണം പൂശി 
നാമധേയവും കൊത്തി 
കിങ്ങിണിമണികളാൽ 
കോർത്തൊരാ ഫലകത്തെ 
മന്ത്രിപുംഗവൻ മോദാൽ 
കണ്ഠത്തിൽ ചാർത്തുന്നേരം 
കണ്ണു ചിമ്മീടും നിറ-
ച്ചിത്ര യന്ത്രങ്ങൾ ചുറ്റും 

ഉത്സവക്കൊടിക്കൂറ-
യഴിഞ്ഞാ,ലാരാധക-
രൊറ്റയ്ക്കും കൂട്ടം ചേർന്നു-
മമ്പലാങ്കണം വിട്ടാൽ 
പുത്തനാം ഹാരം മാറ്റീ-
ട്ടെത്രയും വിനീതനായ് 
'കെട്ടുംതറി'ക്കൽ ബന്ധ-
നത്തിന്നു ചെന്നെത്തും ഞാൻ 

മുന്നിലെ യരങ്ങത്തു 
നാടകദൃശ്യം കണ്ട-
കണ്ണുക,ളണിയറ 
സത്യങ്ങൾ കാണാറുണ്ടോ 
തിങ്ങുമാഘോഷത്തിന്ടെ 
മേളയിയിലുണ്ടോ കണ്ടു 
വിങ്ങുന്ന ഹൃദന്തത്തെ 
സ്വാതന്ത്ര്യ നിഷേധത്താൽ 

പണ്ടു കൌമാരേ വന-
വാസത്തിൽ കൊടും ചതി-
ക്കുണ്ടിൽ ഞാൻ വീണപ്പോഴേ 
വന്നെത്തി നിർഭാഗ്യങ്ങൾ 
ഉള്ളട്ടക്കരി തേച്ചു 
മൂടിയ വ്രണങ്ങളിൽ 
ചങ്ങല കൊള്ളും നോവാ-
ണിന്നെന്ടെ സൌഭാഗ്യങ്ങൾ

ഏക്കം കൂട്ടിയാലെന്താ-
  ണുത്സവ ക്കമ്മിറ്റിക്കാ-
രേൽപ്പിക്കും,ഗജരാജ 
ചക്രവർത്തിയല്ലീ ഞാൻ 
രാത്രിയില്ലു,റക്കമി-
ല്ലൂണില്ല പകലെന്ന 
വാക്കില്ല പൂരക്കാലം 
പേക്കിനാവെനിക്കിപ്പോൾ

പിന്നെയോ മദകാലം 
ഭീതിതം മനസ്സിന്നു 
വന്നിടു മസഹ്യമാം 
കോപങ്ങ ളാശങ്കകൾ 
ഉന്മാദ നീരിൻ ഗന്ധ -
മേല്പിക്കും വിഭ്രാന്തിയിൽ 
തന്നുടെ നിഴൽകുത്തും 
പേച്ചുകൾ സീൽക്കാരങ്ങൾ 

'കെട്ടിയഴിക്കാ' നെത്തും
നീരുവറ്റുമ്പോളതിൻ
കഷ്ടപ്പാടോർക്കുന്നേരം 
ചിത്തത്തിൽ പന്തം കത്തും 
പൊട്ടിച്ചെറിഞ്ഞീടുവാൻ 
മോഹിക്കയാണീ ലോഹ-
ക്കെട്ടു ചങ്ങല,കഷ്ടം!
ഞാനത്രേ ഗജോത്തമൻ!

*************************

ഏക്കം --- ആനയുടെ വാടക.
കെട്ടിയഴിക്കുക ---- മദകാലം കഴിഞ്ഞാൽ ആനയെ ഭേദ്യം ചെയ്ത് അഴിക്കുക.