Sunday 27 March 2016

മുത്തിയുടെ മക്കൾ

കെട്ടുകടംകഥയ്ക്കുള്ളിലെ മുത്തിക്ക് 
മക്കൾ മൂന്നാണെന്ന് കേൾപ്പൂ 
മൂത്തതും താഴെപ്പിറന്നതും മങ്കമാർ 
കൂട്ടത്തിൽ മദ്ധ്യമൻ പുത്രൻ 

നാടു കണ്ടീടാനൊരുമ്പെട്ടു മൂവരും 
വീടുകൾ തേടിക്കരേറും 
നാലാളു കാണില്ല നാട്ടാരുമോർക്കില്ല 
മൂന്നുപേർ കൂട്ടിന്ടെ ദൗത്യം 

കൊച്ചനിയത്തിയാണല്ലോ വിരുന്നിനാ-
യെത്തും ഭവനത്തിലാദ്യം 
ഒട്ടേറെ നാളുകൾ വീട്ടുകാരൊത്തവൾ 
കൊട്ടും കളിയുമായ് വാഴും 

പെങ്ങളായ് ചേർന്നു മോദിക്കാൻ തിരക്കിട്ടു
പിന്നാലെയെത്തീടുമേട്ടൻ 
ആണൊരുത്തൻ വന്നു കേറിയാൽ മേളമായ് 
കാണേണ്ട പൂരങ്ങൾ തന്നെ 

എങ്ങെന്ടെ കുഞ്ഞാങ്ങളയു,മനീത്തിയു-
മെന്നാർത്തയായ് ചേച്ചിയെത്തും 
മൂത്തവൾ കൂടിക്കടന്നാൽ കഥയൊക്കെ
മാറ്റും ' ജഗ പൊക ' യാക്കും 

കെട്ടുകടംകഥയ്ക്കുള്ളിലെ മുത്തിതൻ 
മക്കളാരെന്നു ചൊല്ലാമോ?
' തോറ്റു ,സുല്ലിട്ടു ; കടം കുടിച്ചെന്നൊക്കെ-
യേറ്റെങ്കിലുത്തരം നൽകാം 

കൊച്ചടി വെച്ചണഞ്ഞീടുന്നവൾ ഭാഗ്യ-
ലക്ഷ്മീ ഭഗവതിയല്ലോ 
പിന്നാലെ വന്നു കേറീടുന്ന സോദരൻ 
' ശുംഭ ' നഹങ്കാരമല്ലോ 
ചേട്ടാഭഗവതിയാണു മൂന്നാമതായ് 
വീട്ടിലേയ്ക്കോടിയെത്തുന്നു 
നാട്ടിലെന്നാളും നടപ്പതാണൊക്കെയും
കൂട്ടരേ,പൊയ്യല്ല ; സത്യം !

**************************

( ഒരു പഴമൊഴിയോട് കടപ്പാട്.)       

  

Tuesday 1 March 2016

മൊബൈൽ ഫോൺ





                       ഞാനൊരു മൊബൈൽ ഫോണാ-
ണാരുമേ ഗൌനിക്കാതീ -
യൂണുമേശമേലേറെ
നാളായിക്കിടപ്പല്ലോ
  ആരാണു ചാരത്തെത്തി-
  യാക്ക്റ്റിവയ്റ്റാക്കുന്നതു-
  മാരാണെൻ  മൌനങ്ങളെ 
  തൊട്ടുണർത്തീടുന്നതും

സ്മാർട്ടു ഫോണാണത്രേ,ഞാ-
നെല്ലാരും പുകഴ്ത്തുന്നു
സ്മാർട്ടാകാൻ മാത്രം യോഗം 
വന്നതില്ലിതേവരെ 
എനിക്കുവേണ്ടേ ഇന്റർ -
നെറ്റുമായ് സഹവാസ-
മെനിക്കുവേണ്ടേ ഗൂഗിൾ -
ക്രോമിന്ടെയാശീർവാദം  

വാട്ട്സാപ്പു വേണ്ടേ ബ്ലോഗും 
ഫേസ് ബുക്കും ട്വിറ്റെർ പോസ്റ്റും 
ചാറ്റിങ്ങുമോൺലൈനിങ്ങും 
യൂട്യൂബിൻ  പാട്ടും വേണ്ടേ 

ലൈക്കുകൾ  കമന്ടുകൾ  
സ്മൈലികളടിക്കണ്ടേ
വാർത്തകൾ  ഷെയർ  ചെയ്യാ-
നാദ്യന്തം നിന്നീടണ്ടേ 

സ്നേഹസന്ദേശങ്ങൾക്കു  
മദ്ധ്യവർത്തിയാകണ്ടേ 
മോഹസല്ലാപങ്ങളാ-
ലുള്ളം കുളിർപ്പിക്കണ്ടേ 

ജീപ്പിയസ്സണിഞ്ഞിട്ടു 
നേർ  വഴി കാട്ടീടണ്ടേ 
കൂട്ടുകാരേപ്പോൽ  ഞാനും 
സെൽഫികൾക്കൊരുങ്ങണ്ടേ 

ഞാനൊരു മൊബൈൽ ഫോണാ-
ണാരുമേ ഗൌനിക്കാതീ 
യൂണുമേശമേലേറെ
നാളായിക്കിടപ്പല്ലോ
ആരൊന്നു വന്നിട്ടെന്നിൽ 
ജീവചൈതന്യം ചേർക്കും 
ആരൊന്നു കനിഞ്ഞിട്ടി-
ന്നെന്നെ ഞാനാക്കിത്തീർക്കും?

********************