കെട്ടുകടംകഥയ്ക്കുള്ളിലെ മുത്തിക്ക്
മക്കൾ മൂന്നാണെന്ന് കേൾപ്പൂ
മൂത്തതും താഴെപ്പിറന്നതും മങ്കമാർ
കൂട്ടത്തിൽ മദ്ധ്യമൻ പുത്രൻ
നാടു കണ്ടീടാനൊരുമ്പെട്ടു മൂവരും
വീടുകൾ തേടിക്കരേറും
നാലാളു കാണില്ല നാട്ടാരുമോർക്കില്ല
മൂന്നുപേർ കൂട്ടിന്ടെ ദൗത്യം
കൊച്ചനിയത്തിയാണല്ലോ വിരുന്നിനാ-
യെത്തും ഭവനത്തിലാദ്യം
ഒട്ടേറെ നാളുകൾ വീട്ടുകാരൊത്തവൾ
കൊട്ടും കളിയുമായ് വാഴും
പെങ്ങളായ് ചേർന്നു മോദിക്കാൻ തിരക്കിട്ടു
പിന്നാലെയെത്തീടുമേട്ടൻ
ആണൊരുത്തൻ വന്നു കേറിയാൽ മേളമായ്
കാണേണ്ട പൂരങ്ങൾ തന്നെ
എങ്ങെന്ടെ കുഞ്ഞാങ്ങളയു,മനീത്തിയു-
മെന്നാർത്തയായ് ചേച്ചിയെത്തും
മൂത്തവൾ കൂടിക്കടന്നാൽ കഥയൊക്കെ
മാറ്റും ' ജഗ പൊക ' യാക്കും
കെട്ടുകടംകഥയ്ക്കുള്ളിലെ മുത്തിതൻ
മക്കളാരെന്നു ചൊല്ലാമോ?
' തോറ്റു ,സുല്ലിട്ടു ; കടം കുടിച്ചെന്നൊക്കെ-
യേറ്റെങ്കിലുത്തരം നൽകാം
കൊച്ചടി വെച്ചണഞ്ഞീടുന്നവൾ ഭാഗ്യ-
ലക്ഷ്മീ ഭഗവതിയല്ലോ
പിന്നാലെ വന്നു കേറീടുന്ന സോദരൻ
' ശുംഭ ' നഹങ്കാരമല്ലോ
ചേട്ടാഭഗവതിയാണു മൂന്നാമതായ്
വീട്ടിലേയ്ക്കോടിയെത്തുന്നു
നാട്ടിലെന്നാളും നടപ്പതാണൊക്കെയും
കൂട്ടരേ,പൊയ്യല്ല ; സത്യം !
**************************
( ഒരു പഴമൊഴിയോട് കടപ്പാട്.)
ഈ കഥ കേട്ടിട്ടുണ്ട്. എന്നാലും കവിതയായി വായിച്ചപ്പോൾ ഒന്നൂടെ നന്നായി
ReplyDeleteനന്ദി,അജിത്ത്.
Deleteനാട്ടിലെന്നാളും നടപ്പതാണൊക്കെയും
ReplyDeleteകൂട്ടരേ,പൊയ്യല്ല ; സത്യം !
കവിത ഇഷ്ടായി...
സന്തോഷം,മുബി.
Delete